ന്യൂദൽഹി: മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണെന്നും അത് കാലത്തിനൊത്ത് മാറേണ്ടതല്ലെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വിശ്വമംഗല്യ സഭ അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ നടത്തിയ ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനത്തിൽ, യുഗാനുകൂല മാതൃത്വം” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരാതന കാലം മുതൽ ഈ വിഷയത്തെക്കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാട് വ്യക്തമാണ്. സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവർ സമഗ്രമായി ചിന്തിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മാതൃത്വത്തിൻ്റെ മാറ്റമില്ലാത്ത തത്വങ്ങളിൽ കൂടിയാണ് കാലത്തിന് തന്നെ മാറ്റം വരുത്തുന്നവർ ജനിക്കുന്നത്. ഈ പ്രപഞ്ചത്തിൻ്റെ തന്നെ പ്രവർത്തനം മാതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ ജീവജാലങ്ങളിലും ഒരു അമ്മയുണ്ട്. അതില്ലാതെ സൃഷ്ടിയും വളർച്ചയും ഉപജീവനവും അസാധ്യമാണ്. സൃഷ്ടിയുടെ വികാസത്തിനും നിലനിൽപ്പിനും തുടർച്ചയ്ക്കും മാതൃത്വം അടിസ്ഥാന അടിത്തറയാണ്, സർസംഘചാലക് പറഞ്ഞു.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശക്തി ചിന്തകളാണ്, എന്നാൽ ആ ചിന്തകളെ ശരിയായ ദിശയിലേക്ക് നയിക്കുന്നത് അമ്മയാണ്. ഒരു അമ്മ ഒരു വ്യക്തിയുടെ ആദ്യ അദ്ധ്യാപികയാണ്, ജീവിതത്തിലുടനീളം വൈകാരികമായ ആ പിന്തുണ വളർച്ചയുടെ പ്രാഥമിക ഉറവിടമായി തുടരുന്നു.

കുടുംബത്തിനായി കൂടുതൽ സമയം ചെലവഴിക്കുകയും ആശയവിനിമയം നിലനിർത്തുകയും ചെയ്യുന്നത് ഇന്ന് ഒരു പരമപ്രധാനമായ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ഛനമ്മമാർ കുട്ടികളുടെ ജിജ്ഞാസയെ അഭിസംബോധന ചെയ്യണം, അതിനായി അവരവരുടെ അറിവ് തുടർച്ചയായി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രസംഗത്തിലൂടെയല്ല അനുകരണത്തിലൂടെയാണ് കുട്ടികൾ പഠിക്കുന്നത്, അതു കൊണ്ട് തന്നെ അച്ഛനമ്മമാരുടേത് ആദർശപരമായ പെരുമാറ്റമായിരിക്കണം.
സമൂഹത്തിലെ പല ചർച്ചകളും ബോധപൂർവമോ അല്ലാത്തതോ ആയ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നുണ്ട്. വളരെക്കാലമായി, ഭാരതീയ സംസ്കാരത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ പാരമ്പര്യങ്ങൾ തെറ്റാണെന്ന് അവർ പറയുന്നു. എന്നാൽ നമ്മുടെ സാംസ്കാരിക അടിത്തറ ശക്തവും വ്യക്തവുമാണ് എന്നതാണ് യാഥാർത്ഥ്യം. ചരിത്രത്തിലും ശാസ്ത്രത്തിലും പാരമ്പര്യങ്ങളിലും വിശ്വാസമർപ്പിച്ചുകൊണ്ട് നാം മുന്നോട്ട് പോകണം , മോഹൻ ഭാഗവത് പറഞ്ഞു.
ഭാരതത്തിൽ ജീവിക്കുമ്പോൾ, നമ്മുടെ സംസ്കാരത്തിനും മൂല്യങ്ങൾക്കും അനുസൃതമായി ജീവിക്കണം. മറ്റ് രാജ്യങ്ങളുടെ ജീവിതശൈലികളെ അന്ധമായി സ്വീകരിക്കുന്നതിനുപകരം ഭാരതീയ കാഴ്ചപ്പാടിൽ അധിഷ്ഠിതമായ സമൂഹത്തെയും കുടുംബവ്യവസ്ഥയെയും ശക്തിപ്പെടുത്തുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

















Discussion about this post