ഭാരതത്തിന്റെ അഭിമാനമായ ദേശീയ പതാകയ്ക്ക് രൂപം നൽകിയ പിംഗളി വെങ്കയ്യയുടെ 150-ാം ജന്മവാർഷികമാണ്. 1876 ഓഗസ്റ്റ് 2ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ഭട്‌ലപെരുമാരു ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭാവനകളാണ് നൽകിയത്.
ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന കാലത്ത് ആംഗ്ലോ-ബോയർ യുദ്ധവേളയിൽ ബ്രിട്ടീഷ് പതാകയ്ക്ക് മുന്നിൽ ഭാരത സൈനികർ സല്യൂട്ട് ചെയ്യേണ്ടി വന്ന സാഹചര്യം അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. സ്വന്തമായി ഒരു പതാക വേണമെന്ന ശക്തമായ ചിന്ത അദ്ദേഹത്തിൽ മുളപൊട്ടിയത് അവിടെനിന്നാണ്. തുടർന്ന് 1916 മുതൽ 1921 വരെയുള്ള അഞ്ച് വർഷക്കാലം ലോകത്തിലെ വിവിധ രാജ്യങ്ങളുടെ പതാകകളെക്കുറിച്ച് അദ്ദേഹം ആഴത്തിൽ പഠനം നടത്തുകയും മുപ്പതിലധികം വ്യത്യസ്ത രൂപകൽപ്പനകൾ തയ്യാറാക്കുകയും ചെയ്തു.1921-ൽ വിജയവാഡയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിലാണ് അദ്ദേഹം പച്ച, ചുവപ്പ് നിറങ്ങളുള്ള പതാകയുടെ രൂപരേഖ മഹാത്മാഗാന്ധിക്ക് സമർപ്പിച്ചത്.
ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം രാജ്യത്തിന്റെ പുരോഗതിയെ സൂചിപ്പിക്കുന്ന ചർക്കയും സമാധാനത്തിന്റെ പ്രതീകമായ വെള്ള നിറവും പിന്നീട് അതിൽ ഉൾച്ചേർക്കുകയുണ്ടായി. പിന്നീട് ഈ പതാകയിൽ മാറ്റങ്ങൾ വരുത്തി, ചുവപ്പ് നിറത്തിന് പകരം ഇന്നത്തെ കാവി നിറവും ചർക്കയ്ക്ക് പകരം അശോകചക്രവും ഉൾപ്പെടുത്തിയാണ് 1947 ജൂലൈ 22-ന് ഭരണഘടനാ നിർമ്മാണ സഭ നമ്മുടെ ദേശീയ പതാകയെ ഔദ്യോഗികമായി അംഗീകരിച്ചത്.സ്വാതന്ത്ര്യ സമര സേനാനി എന്നതിലുപരി പ്രശസ്തനായ ഭൗമശാസ്ത്രജ്ഞനും കൃഷിശാസ്ത്രജ്ഞനും ബഹുമുഖ പ്രതിഭയുമായിരുന്നു അദ്ദേഹം. വജ്ര ഖനനത്തെക്കുറിച്ചുള്ള അറിവിന് ‘ഡയമണ്ട് വെങ്കയ്യ’ എന്നും പരുത്തി കൃഷിയിലെ ഗവേഷണങ്ങൾക്ക് ‘പരുത്തി വെങ്കയ്യ’ എന്നും അദ്ദേഹം സ്നേഹത്തോടെ വിളിക്കപ്പെട്ടു. എന്നാൽ രാജ്യത്തിന് ഇത്രയും വലിയൊരു മഹദ് സംഭാവന നൽകിയിട്ടും തികച്ചും ലളിതവും ദരിദ്രവുമായ സാഹചര്യത്തിലാണ് അദ്ദേഹം ജീവിതത്തിന്റെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത്. 1963 ജൂലൈ 4ന് അദ്ദേഹം അന്തരിച്ചു.



















Discussion about this post