കൊവിഡിനു ശേഷം മക്കളേ എല്ലാ വരേയും ഒന്നിച്ചു കാണാന്‍ കഴിഞ്ഞതില്‍ അമ്മയ്‌ക്ക് അതിയായ സന്തോഷമുണ്ട്്. മക്കളുടെ സ്നേഹം കരകവിഞ്ഞൊഴുകി, അതൊരു നദിയായി തീരുന്ന ഹൃദയങ്ങളുടെ സംഗമമാണ്് അമ്മയ്‌ക്കിവിടെ കാണാനും അനുഭവിക്കാനും കഴിയുന്നത്.
ജനനത്തിനും മരണത്തിനും മദ്ധ്യത്തിലുള്ള ജീവിതം എന്ന ഈ ഇടവേളയ്‌ക്കു പ്രസക്തിയും പ്രാധാന്യവും കൈവരുന്നത്്, നല്ല കര്‍മ്മങ്ങള്‍ ചെയ്യുമ്പോളാണ്. പ്രകൃതിയോടും സഹജീവികളായ മനുഷ്യരോടും മറ്റു ജീവജാലങ്ങളോടുമുള്ള നമ്മുടെ ധര്‍മ്മം നിറവേറുന്നതിനെയാണ് അമ്മ നല്ല കര്‍മ്മങ്ങള്‍ എന്നുദ്ദേശിച്ചത്.
കൊവിഡ് നമ്മളെ അനവധി പാഠങ്ങള്‍ പഠിപ്പിച്ചു – പഠിപ്പിക്കാന്‍ ശ്രമിച്ചു എന്നു പറയുന്നതായിരിക്കും നല്ലത്്. കാരണം സൃഷ്ടിയുടെ ആരംഭം മുതല്‍ക്കുതന്നെ പ്രകൃതി, അല്ലെങ്കില്‍ ഈശ്വരശക്തി നമ്മളെ പല നല്ലകാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതാണ്്. അവയൊക്കെ നമ്മള്‍ വേണ്ടവണ്ണം പഠിച്ചിരുന്നെങ്കില്‍ ഇന്നു മനുഷ്യന്‍ നേരിടുന്ന പല സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു.
ഓരോ ആപത്തും, അതു മഹാമാരി ആയാലും പ്രകൃതിക്ഷോഭമായാലും കാലാവസ്ഥാവ്യതിയാനം ആയാലും അവയെല്ലാം പ്രധാനമായും മൂന്നു കാര്യങ്ങള്‍ ചെയ്യാനാണു മനുഷ്യനോട് ആവശ്യപ്പെടുന്നത്:
1. സഹകരണം 2. സൗഹൃദം 3. സഹവാസം
മനുഷ്യന്‍ മനുഷ്യനുമായി സഹകരിച്ചു നീങ്ങുക. പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കുക. ഈശ്വരശക്തിയുമായി സഹവാസം പുലര്‍ത്തുക. ഈ മൂന്നുകാര്യങ്ങള്‍ കുറേശ്ശേയെങ്കിലും പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍, അതു നമ്മുടെ എല്ലാ മേഖലകളേയും ബാധിക്കും.
സന്ധിസംഭാഷണങ്ങളിലൂടെ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണു മനുഷ്യര്‍. അത്തരമൊരു സമീപനമാണു നമ്മള്‍ പ്രകൃതിയോടും സ്വീകരിച്ചിരിക്കുന്നത്. മനുഷ്യര്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്ധിസംഭാഷണങ്ങള്‍ ഫലം ചെയ്‌തെന്നു വരാം. പക്ഷെ, പ്രകൃതിയുമായി അങ്ങനെയൊരു ധാരണയൊന്നുമുണ്ടാക്കാന്‍ സാധിക്കില്ല. അവിടെ അഹന്ത വെടിഞ്ഞ്, തലതാഴ്‌ത്തി, എളിമയോടുകൂടിയുള്ള സൗഹൃദവും ആരാധനാമനോഭാവവും മാത്രമേ ഫലവത്താകു.
തലമുറകളായി മനുഷ്യന്‍ പ്രകൃതിമാതാവിനെ ദ്രോഹിക്കുകയാണ്. അമ്മ മക്കളോടു ക്ഷമിച്ചു കൊണ്ടേയിരുന്നു. വീണ്ടും വീണ്ടും കാരുണ്യവും പ്രേമവും വാരിക്കോരി ചൊരിഞ്ഞു. പക്ഷെ, ഇനിയും അതുണ്ടാവുമെന്നു തോന്നുന്നില്ല. കാരണം, പ്രകൃതിയുടെ ക്ഷമയും കാരുണ്യവും ഒക്കെ നമ്മള്‍ ദുര്‍ബ്ബലതകളും പരിമിതികളുമായി കാണാന്‍ തുടങ്ങിയിരിക്കുന്നു. പ്രകൃതി, മഹാശക്തിയാണെന്നും, രക്ഷിക്കാന്‍ കഴിവുള്ളതുപോലെ ശിക്ഷിക്കാനും കഴിവുണ്ടെന്നുള്ള സത്യം നമ്മള്‍ മറക്കുന്നു. ഇനിയും ക്ഷമിച്ചാല്‍, നമ്മള്‍ നന്നാവില്ലെന്നു പ്രകൃതിമാതാവിനു തോന്നി തുടങ്ങിയിരിക്കാം. അതുകൊണ്ട്, ഇനിയെങ്കിലും പ്രകൃതിയുടെ മുന്‍പില്‍ വിനയപൂര്‍വ്വം തലകുനിക്കാന്‍ ശീലിക്കുക. പ്രകൃതിയെ ആദരവോടും സ്നേഹത്തോടും പരിഗണിക്കാന്‍ പഠിക്കുക.
സൃഷ്ടിയുടെ സൗന്ദര്യം നാനാത്വത്തിലാണ്. സനാതനധര്‍മ്മം നാനാത്വത്തിനെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഋഷീശ്വരന്മാര്‍ നാനാത്വത്തില്‍ വൈരുദ്ധ്യം കണ്ടിട്ടില്ല. അതിനെ നിഷേധിക്കുയും ചെയ്തിട്ടില്ല. കാരണം, പലതായി കാണുന്നെങ്കിലും, അവയെല്ലാം ഒന്നിന്റെ പല നാമങ്ങളും രൂപങ്ങളും ആണെന്നറിയുകയും അനുഭവിക്കുകയും ചെയ്തവരായിരുന്നു അവര്‍. ഒരു പൂന്തോട്ടത്തില്‍ അനേകം വര്‍ണ്ണത്തിലും നിറത്തിലും ആകൃതിയിലുമുള്ള പുഷ്പങ്ങള്‍ ഉണ്ടാകും. വിഷപ്പൂക്കളും ഉണ്ടായേക്കാം. പക്ഷേ, തേനീച്ച എല്ലാത്തില്‍ നിന്നും തേന്‍ മാത്രമേ നുകരുന്നുള്ളൂ. ഇതുപോലെ, നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ ഋഷീശ്വരന്മാര്‍ നമ്മളെ പഠിപ്പിച്ചു. ആ കാഴ്‌ച്ചപ്പാടില്‍ വിദ്വേഷമില്ല, പകയുമുല്ല. ദുഃഖമില്ല, ദേഷ്യവുമില്ല. അവിടെ എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം ദര്‍ശിക്കുന്നു.
വൈരുദ്ധ്യങ്ങളെ തുറന്ന മനസോടെ സ്വീകരിക്കാനും സ്വാഗതം ചെയ്യാനും കഴിയുമ്പോളാണ് യഥാര്‍ത്ഥ സൗഹൃദം ഉടലെടുക്കുന്നത്. അതില്‍നിന്നാണ് ശരിയായ സഹവര്‍ത്തിത്വം ജനിക്കുന്നത്. ഈ ഭൂമിയും പ്രകൃതിയും ഇവിടുത്തെ വിഭവങ്ങളും എല്ലാ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ അവകാശപ്പെട്ടതാണെന്നുള്ള ഉത്തമ ബോദ്ധ്യത്തില്‍ നിന്നാണ് ശരിയായ സഹവര്‍ത്തിത്വം ഉണ്ടാകുന്നത്.
ലോകത്തില്‍ എവിടെയാണ് വൈരുദ്ധ്യങ്ങളില്ലാത്തത്? ഓരോ വ്യക്തിയുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും വൈരുദ്ധ്യങ്ങളില്ലെ? ഒരു വീട്ടില്‍ നാലുപേരുണ്ടെങ്കില്‍, നാലല്ല, നാനൂറു വൈരുദ്ധ്യങ്ങളുണ്ടാകും. ഒരു ഓഫീസാണെങ്കിലോ? വ്യക്തിയായാലും ഒരു പ്രത്യേക വിഭാഗമായാലും രാജ്യമായാലും അവരവരുടെ ധര്‍മ്മം അനുഷ്ഠിച്ചു ജീവിച്ചാല്‍, മറ്റുള്ളവരേയും അതുപോലെ ജീവിക്കാന്‍ അനുവദിച്ചാല്‍, ഇന്നു കാണുന്ന പ്രശ്‌നങ്ങളില്‍ തൊണ്ണൂറു ശതമാനവും ഒഴിവാകുമായിരുന്നു.
ഇന്ന് നമ്മള്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാതെ ചിന്തിക്കുകയുമാണ് ചെയ്യുന്നത്. മനസ്സില്‍ ദേഷ്യം ഉണ്ടാകുമ്പോള്‍ ആ ചിന്ത ഉടനെ തന്നെ പ്രവൃത്തിയായോ വാക്കായോ മാറുന്നു. ആ ചിന്തയും പ്രവൃത്തിയും തമ്മില്‍ കാലതാമസം ഇല്ല. അതുകൊണ്ട്, വികാരത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സമയം കിട്ടുന്നില്ല. ദേഷ്യം വന്ന് പ്രതികരിക്കുമ്പോള്‍, സാഹചര്യത്തെ മനസ്സിലാക്കാന്‍ പോലും നമുക്ക് സമയം കിട്ടുന്നില്ല. ദേഷ്യം ഉടനെ തന്നെ വാക്കായും പ്രവൃത്തിയായും പ്രകടമാകുന്നു. സാഹചര്യം മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍, നമ്മള്‍ മിക്കപ്പോഴും വിഡ്ഢികളാകുന്നു. ക്ഷമയാണ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടത്.
പ്രേമത്തില്‍ ജനിച്ച്, പ്രേമത്തില്‍ ജീവിച്ച്, പ്രേമത്തില്‍ അവസാനിക്കാന്‍ ഉള്ളതാണ് മനുഷ്യജന്മം. അത്തരം പരിശുദ്ധമായ പ്രേമത്തിന് അന്ത്യമില്ലെന്നുള്ളതാണ് സത്യം. ഈ പ്രപഞ്ചത്തിലെ ജീവരാശികളെ പരസ്പരം ബന്ധിപ്പിക്കുന്നതും പ്രേമമാണ്. മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും കുഞ്ഞിനെ അമ്മയോടും, അമ്മയെ കുഞ്ഞിനോടും ബന്ധിപ്പിച്ചു നിര്‍ത്തുന്നത് പ്രേമത്തിന്റെ ശക്തിയാണ്.
എന്നാല്‍, ഇന്ന് മിക്കവരും ജീവിതം മുഴുവന്‍ പ്രേമം തേടി അതു കിട്ടാതെ മരിക്കുന്നു. സത്യത്തില്‍, മനുഷ്യന് ഏറ്റവും അടുത്തറിയാവുന്നതും പരിചയമുള്ളതുമായ ഭാവം സ്നേഹമാണ്. അത് നമ്മുടെ സ്വരൂപമാണ്. ‘സ്വരൂപം’ എന്നാല്‍ ഒരിക്കലും മാറ്റാന്‍ കഴിയാത്തത് എന്നാണര്‍ത്ഥം. താല്‍ക്കാലികമായ മറവി സംഭവിച്ചേക്കാം. പക്ഷെ, നശിപ്പിക്കാന്‍ കഴിയില്ല. നമ്മുടെ സത്തയായി, ഒരിക്കലും വേര്‍പെടുത്താന്‍ കഴിയാത്ത ജീവാംശമായി അതെപ്പോഴും നമ്മിലുണ്ടാകും. ആതിന്റെ തനിമ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല.
നമ്മുടെ ഹൃദയത്തില്‍ പ്രേമം നിറഞ്ഞു തുളുമ്പുമ്പോള്‍ നമുക്കു ചുറ്റും ശാന്തിയുടെ പൂക്കള്‍ വിരിയുന്നു. നമ്മുടെ കണ്ണുകളില്‍ ഐക്യത്തിന്റെ കണ്‍മഷി എഴുതുമ്പോള്‍ ഭേദഭാവനകള്‍ എല്ലാം അപ്രത്യക്ഷമാകുന്നു. സമത്വസുന്ദരമായ ലോകത്തിലേക്കുള്ള മാര്‍ഗം സമത്വ ദര്‍ശനത്തിന്റെ രാജപാതയാണ്. സമൂഹത്തില്‍ ഈ സമദൃഷ്ടി ഏറുംതോറും ലോകത്തിന്റെ താളലയം വീണ്ടെടുക്കപ്പെടുന്നു. ആ ഏകത്വത്തിന്റെ ദൃഷ്ടി മക്കളിലെല്ലാം തെളിയാന്‍ പരമാത്മാവില്‍ അമ്മ സമര്‍പ്പിയ്‌ക്കുന്നു.
ജീവിതത്തിനു പലരും പലതരത്തിലുള്ള അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടുണ്ട്്. ‘കടലുപോലെയാണു ജീവിതം.’ ‘കവിത പോലെയാണു ജീവിതം.’ ‘നദീ പ്രവാഹം പോലെയാണു ജീവിതം.’ ‘ഒരു നീണ്ട യാത്രയാണു ജീവിതം.’ ‘ഒരു സ്വപ്നം പേലെയാണു ജീവിതം.” ഇങ്ങനെ പലതിനോടും നമ്മള്‍ ജീവിതത്തെ ഉപമിക്കാറുണ്ടു്. എന്നാല്‍, ‘വിനയമാണു ജീവിതം. ക്ഷമയാണു ജീവിതം. സഹനമാണു ജീവിതം. വിശാല മനസ്‌കതയാണു ജീവിതം. ത്യാഗമാണു ജീവിതം.’ എന്നൊക്കെ പറയുന്നത് അപൂര്‍വ്വമായി മാത്രമേ നമ്മള്‍ കേള്‍ക്കാറുള്ളു. എന്തായാലും ഒരു കാര്യം വ്യക്തം. മനുഷ്യന്റെ ചെറിയ ബുദ്ധികൊണ്ട് അളക്കാന്‍ സാധിക്കാത്ത ഒരു നിഗൂുഢതയാണു ജീവിതം. ആ വന്‍കടല്‍ നീന്തിക്കടക്കാന്‍ നമ്മുടെ ഇത്തിരിപ്പോന്ന രണ്ടു കൈകളും കാലുകളും ചെറിയ ശരീരവും പോരാതെ വരും.
യഥാര്‍ത്ഥത്തില്‍ ജീവിതം അനന്തമാണ്. മനസ്സിന് എത്തിപ്പെടാന്‍ കഴിയാത്ത ആ അനന്തതയാണു ജീവിതത്തിന്റെ യഥാര്‍ത്ഥ്യം. അതുമായി ശ്രുതി ചേര്‍ക്കാനും പൊരുത്തപ്പെടാനും കഴിയുമ്പോഴാണ്, ജീവിതത്തിനു സഫലത കൈവരുന്നത്്. ആദ്ധ്യാത്മികതയാണെങ്കിലും ഭൗതികതയാണെങ്കിലും ലോകജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ശ്രുതിചേര്‍ക്കല്‍ ആവശ്യമാണ്.
അതിനെന്താണു മാര്‍ഗ്ഗം? അഹന്തയുടെ ഭാരം കുറയ്‌ക്കുക. എളിമ ശീലിക്കുക. സ്നേഹം എടുക്കാനും പിടിച്ചുപറ്റാനും മാത്രമാണു ജീവിതം എന്നുള്ള ചിന്താഗതി മാറ്റുക. പകരം, ഉള്ളിലെ സ്നേഹത്തിന്റെ ഉറവ കണ്ടെത്താന്‍ ശ്രമിക്കുക. അതു മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കാന്‍ ശീലിക്കുക. ത്യാഗവും നിസ്വാര്‍ത്ഥതയും പരിശീലിക്കുക. ഈ വിധത്തില്‍ ജീവിതം ചിട്ടപ്പെടുത്തുമ്പോള്‍, നാം അറിയാതെ നമ്മുടെ ഉള്ളില്‍ ആ ശ്രുതിചേര്‍ക്കല്‍ നടക്കും. ഉള്ളിലൊരു സ്നേഹപ്രവാഹം ഉടലെടുക്കും. സുന്ദരവും ശ്രുതിമധുരവുമായ സംഗീതം പോലെ ജീവിതം നമുക്കും മറ്റുള്ളവര്‍ക്കും സുഖകരമായൊരു അനുഭവമായി തീരും.
നദിയില്‍ ധാരളം വെള്ളമുണ്ട്. പക്ഷേ, അതു കുടിക്കണമെങ്കിലും കുളിക്കമെങ്കിലും നല്ലവണ്ണം കുനിയണം. നമുക്കു താങ്ങും തണലുമായി നില്‍ക്കുന്നത് ഈ പ്രപഞ്ചമാണ്. നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും സ്രോതസും അതുതന്നെയാണ്. അതിന്റെ മുന്‍പില്‍ തലകുനിച്ചാലേ, ആ ശക്തിയും ഊര്‍ജ്ജവും നമ്മിലേക്കൊഴുകി എത്തുകയുള്ളു.
അതിനു തടസ്സമാകുന്നത് അഹന്തയാണ്. ഇന്ന് നമ്മുടെ അവസ്ഥയെന്താണ്? പ്രകൃതിയുടെ മുമ്പിലാകട്ടെ, സഹജീവികളുടെ മുമ്പിലാകട്ടെ, നമ്മള്‍ ആരുടെയും മുമ്പില്‍ തല കുനിക്കാന്‍ തയ്യാറല്ല. ഇതു കാരണം മറ്റുള്ളവരെക്കാള്‍, നമുക്കാണ് നഷ്ടം.
അഹങ്കാരത്തെയാണു മനുഷ്യനിപ്പോള്‍ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി കാണുന്നതു്. നമ്മുടെ എല്ലാ ശ്രമങ്ങളും അതിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയിട്ടുള്ളതാണ്. എന്നാല്‍, ഈശ്വരനെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കുമ്പോള്‍, നമ്മള്‍ അവിടുത്തെ നിഴലായി മാറുന്നു. നമ്മുടെ കര്‍മ്മങ്ങളില്‍ കര്‍തൃത്വഭാവം ഇല്ലാതാകുന്നു. ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തില്‍ നിന്നും ‘എന്നിലൂടെ ഈശ്വരശക്തി പ്രകടമാകുന്നു’ എന്ന ഭാവം കൈവരുന്നു.
കര്‍തൃത്വഭാവം വെടിയുക എന്നുവെച്ചാല്‍, കര്‍മ്മം ചെയ്യാതിരിക്കുക എന്നല്ല അര്‍ത്ഥം. കര്‍മ്മത്തിന്റെ ഫലത്തെ കുറിച്ചു വേവലാതിപ്പെട്ട്, നമ്മുടെ ശക്തിയും ബുദ്ധിയും വിവേകവും നഷ്ടപ്പെടുത്താരിക്കുക എന്നാണ്. ഈ മനോഭാവത്തോടെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍, ചെയ്യുന്ന കര്‍മ്മം പൂര്‍ണ്ണമാകും. എന്നുമാത്രമല്ല, ഫലത്തെ കുറിച്ചുള്ള ചിന്ത നമ്മെ ആവശ്യമില്ലാതെ അലട്ടുകയുമില്ല.
കര്‍മ്മത്തിന്റെ മാനദണ്ഡം ധര്‍മ്മാധര്‍മ്മമാണ്. റോഡിനൊരു ധര്‍മ്മമുള്ളതുപോലെ, കര്‍മ്മത്തിനു ഒരു ധര്‍മ്മമുണ്ട്. റോഡ് ഉണ്ടാക്കിയിരിക്കുന്നത് വണ്ടി ഓടിക്കാന്‍ വേണ്ടിയാണ്. ഈ നിയമങ്ങള്‍ പാലിക്കുന്നതു കൊണ്ടാണ് നമുക്ക് സുരക്ഷിത്ത്വം കിട്ടുന്നത്. അവ പാലിച്ചില്ലെങ്കിലോ? അതു നമുക്കും മറ്റുള്ളവര്‍ക്കും അപകടമായി തീരും. ഇതുപോലെ, ഓരോ കര്‍മ്മത്തിനു ഒരു ധര്‍മ്മമുണ്ട്. അധര്‍മ്മത്തെ ചൂണ്ടുന്നത് ധര്‍മ്മം തന്നെയാണ്.
അറിവിനും കഴിവിനും ഉപരി സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാനുള്ള കഴിവാണ് ഒരുവന്‍െ വലിയവനാക്കുന്നത്. ക്ഷമയാണ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടത്.
ജീവിതത്തില്‍ നമുക്ക് രണ്ടു രീതിയില്‍ വളരാം. ഒന്ന് വയസ്സു കൊണ്ടുള്ള വളര്‍ച്ച, രണ്ടാമത്തേത് പക്വതയുടെ വളര്‍ച്ച. പ്രായം കൊണ്ടു വളരാന്‍ പ്രത്യേകിച്ചൊരു ശ്രമത്തിന്റെ ആവശ്യമില്ല. അതു സ്വാഭാവികമായി നടക്കുന്നതാണ്. മനുഷ്യനും മൃഗങ്ങളും ജീവനുള്ള മറ്റെല്ലാ വസ്തുക്കളും ഇങ്ങനെ വളരുന്നു. എന്നാല്‍ പക്വതയുടെ വളര്‍ച്ച മനുഷ്യനു മാത്രമുള്ള ഗുണമാണ്.
പ്രായം കൊണ്ടു വളരുക എന്നാല്‍ അത് മരണത്തിലേയ്‌ക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്‌ക്കുള്ള യാത്രയാണ്. അതു നമ്മുടെ ഉള്ളില്‍ നടക്കുന്നൊരു പ്രക്രിയയാണ്. അദ്ധ്യാത്മികമായ അറിവാണ് ഈ യാത്രയ്‌ക്ക് പാതതെളിയിക്കുന്നത്.
ജീവിതത്തിന്റെ നഷ്ടങ്ങളെക്കുറിച്ച് മാത്രം ഓര്‍ത്തു വിലപിക്കുന്നു നമ്മള്‍. എന്നാള്‍ ഈ ജീവിതം കൊണ്ട് നേടാന്‍ കഴിയുന്ന സ്‌നേഹമാകുന്ന വലിയ ലാഭത്തെക്കുറിച്ച് ഓര്‍ക്കുന്നില്ല. ബിസ്സിനസ്സ് ചെയ്യുന്നവരുടെ ഏറ്റവും വലിയ ലക്ഷ്യം എത്രയും പണം സമ്പാദിക്കുക എന്നാണ്. എന്നാല്‍ ബിസ്സിനസ്സ് തകര്‍ന്ന് പാപ്പരാകുക എന്നത് ബിസ്സിനസ്സില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ നഷ്ടമാണ്. ഇതുപോലെ നമ്മുടെ ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടം സ്‌നേഹമില്ലായ്‌മയാണ്. കാരണം ജീവിതത്തിന്റെ മൂലധനമാണ് സ്‌നേഹം. അത് നഷ്ടമായാല്‍ പിന്നെ പൂര്‍ണ്ണമായും നമ്മള്‍ പാപ്പരാകും. സ്‌നേഹമാകുന്ന ലാഭം കൂടുതല്‍ കൊയ്‌തെടുത്ത് ഹൃദയത്തിന്റെ നിലവറ നിറയ്‌ക്കാന്‍ നമ്മള്‍ ശ്രമിക്കണം.
നമ്മുടെ ഹൃദയം ഒരു പാരച്യൂട്ട് പോലെയാണെന്നു പറയും. അതു തുറന്നില്ലെങ്കില്‍ വലിയ അപകടമാണ്. നമ്മുടെ ഹൃദയത്തില്‍ മറ്റുള്ളവര്‍ക്കുമായി അല്പം ഇടം ഒഴിച്ചിടണം. ആ ഇടമാണ് നമുക്ക് ഇരുന്നു വിശ്രമിക്കാനുള്ള കസേര. സമൂഹത്തിന്റെ യഥാര്‍ത്ഥ വളര്‍ച്ച പങ്കുവെക്കലിലൂടെ മാത്രമേ സംഭവിക്കുയുള്ളൂ.
‘സംസ്‌കാരം’ എന്ന വാക്കിന് ഇംഗ്ലീഷില്‍ ‘കള്‍ച്ചര്‍’ എന്നാണു പറയുന്നത്. നമ്മുടെ രക്തം കഫം മുതലായവയുടെ ഒരംശം സാമ്പിളായിട്ട് എടുത്തു നമ്മള്‍ അതു ലബോറട്ടറികളില്‍ കള്‍ച്ചര്‍ ചെയ്യാന്‍ കൊടുത്തയ്‌ക്കാറുണ്ട്. കള്‍ച്ചര്‍ ചെയ്യുക’ എന്നു പറഞ്ഞാല്‍ എന്താണ്? നമ്മള്‍ കൊടുക്കുന്ന സാമ്പിളുകളിലെ കോശങ്ങളില്‍ ചില ബാക്റ്റീരിയകള്‍ വളരാന്‍ തക്കവണ്ണമുള്ള അന്തരീക്ഷം ലാബിലുണ്ട്, അതുപോലെ, സംസ്‌കാരം ഒരു ആന്തരികമായ വളര്‍ച്ചയാണ്. അതു സംഭവിക്കണമെങ്കില്‍ ആദ്യം അതിനുള്ള അന്തരീക്ഷം നമ്മള്‍ വീടുകളിലും, തുടര്‍ന്ന് സ്‌കൂളുകളിലും സൃഷ്ടിയ്‌ക്കണം.
ഒരു പുഷ്പത്തിന്റെ സുഗന്ധം കാറ്റിന്റെ ദിശയ്‌ക്കനുസരിച്ച് സഞ്ചരിക്കും. എന്നാല്‍ നന്മയുടെ സുഗന്ധം എല്ലാ ദിക്കിലും ഒരേപോലെ പടരും. ലോകത്ത് എല്ലാവരെയും നമുക്ക് സഹായിക്കാന്‍ കഴിഞ്ഞു എന്നുവരില്ല. എന്നാല്‍ നമ്മുടെ ചുറ്റുമുള്ളവരോട് എങ്കിലും കാരുണ്യം പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതൊരു ശൃംഖലപോലെ പടരും. എല്ലാവര്‍ക്കും ഈയൊരു വിശാല മനസ്സുകിട്ടിയാല്‍ ഈ ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ മറ്റെന്തുവേണം.



















Discussion about this post