ന്യൂഡൽഹി : കടുത്ത അന്തരീക്ഷ മലിനീകരണം കാരണം ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കേജ്രിവാൾ സർക്കാർ. അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണവും വാഹനം പോലും ഓടിക്കാൻ സാധിക്കാത്ത ഗുരുതരമായ അവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കേയാണ് കേജ്രിവാളിന്‍റെ തീരുമാനം. ഇതിനിടെ ഡൽഹി സർക്കാർ പ്രശ്‌നം പരിഹരിക്കാനായി അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നാണ് കേജ്രിവാൾ അഭ്യർത്ഥിച്ചിരിക്കുന്നത്. നിലവിൽ എല്ലാ പ്രൈമറി സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം 5ന് മുകളിൽ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മൈതാനത്തുള്ള എല്ലാ കളികളും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളും ഈ ആഴ്ച അനുവദിക്കരുതെന്നും നിർദ്ദേശം നൽകിയതായി കേജ്രിവാൾ അറിയിച്ചു.
മലിനീകരണം രൂക്ഷമായ മുൻവർഷങ്ങളിൽ നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായി ഒറ്റ, ഇരട്ട അക്ക വാഹന നമ്പറുകളുടെ ക്രമീകരണം വീണ്ടും കർശനമായി നടപ്പാക്കുമെന്നും കേജ്രിവാൾ പറഞ്ഞു. ഡൽഹി, ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ് മേഖലയിൽ വർഷങ്ങളായി മലിനീകരണം ഉണ്ടാകുന്നതിന് പ്രധാന കാരണം വ്യവസായ ശാലകളും ഗ്രാമീണർ വയലുകളിൽ തീയിടുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നയങ്ങളോട് കേജ്രിവാള് ഡൽഹിയിലും പഞ്ചാബിലും തീർത്തും എതിരായ നയങ്ങളാണ് സ്വീകരിക്കുന്നത്.
Discussion about this post