ന്യൂഡൽഹി: നമ്മുടെ നാടിന്‍റെ വീര സ്മരണകളാണ് യുവാക്കളെ നയിക്കേണ്ടതെന്നും വിദേശ മുഗൾ അക്രമകാരികളുടെ മതവെറിക്ക് മുന്നിൽ ആദ്ധ്യാത്മിക ശക്തി വിജയിച്ച നാടാണിതെന്ന് മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുഗോവിന്ദ് സിംഹന്‍റെ മക്കളുടെ വീരബലിദാനത്തെ വീർ ബാല ദിവസായി പ്രഖ്യാപിച്ചതിൽ അഭിമാനിക്കുന്നു വെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ ബാല ദിവസ് പരിപാടിയിൽ ശ്രദ്ധാംജ്ഞലി സന്ദേശം നൽകുകയായിരുന്നു പ്രധാനമന്ത്രി. ചരിത്രം സിഖ് ഗുരുപരമ്പരയോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ പോരാട്ട ചരിത്രത്തിൽ വീരന്മാരും വീരാംഗനമാരും ബലിദാനം നടത്തിയപോലെ ലോകത്തെവിടേയും ഉണ്ടായിട്ടില്ല. എന്നാൽ ഇന്നത്തെ തലമുറ അതറിയാതെ വളരുകയാണ്. അത് അവർ തൊട്ടറിയണമെന്നതി നാലാണ് വീർ ബാല ദിവസമായി ഡിസംബർ 26 പ്രഖ്യാപിക്കാൻ കാരണം. ഞാൻ ചരിത്രത്തിലെ വീര മാതൃശക്തിയേയും ഗുരുപരമ്പരകളേയും പ്രണമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദേശ അക്രമകാരികളുടെ മതവെറിക്കെതിരെ ഗുരപരമ്പര ഉയർത്തിപ്പിടിച്ച ആദ്ധ്യാത്മികതയുടെ ശിരസ്സാണ് നമ്മെ നയിക്കുന്നത്. നമ്മുടെ വീരന്മാർ മാത്രമല്ല അവരുടെ കുടുംബവും അതുപോലെ വീരന്മാരും ധീരന്മാരുമായിരുന്നു. ഗുരുപരമ്പരയുടെ വീരപത്‌നിമാരും ബാലന്മാരും വരെ ധീരതയോടെ പോരാടിയത് ആർക്കാണ് മറക്കാനാവുകയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചു.
ഈ നാട്ടിലാണ് വെറും 300 വർഷം മുമ്പ് ഇത്തരം ഒരു ഭീഷണമായ സാഹചര്യമുണ്ടാ യിരുന്നുവെന്നത് ഓർക്കുമ്പോൾ ഇപ്പോഴും ശരീരം വിറയ്‌ക്കുന്നു. നമ്മുടെ ദേശത്തെ വിദേശ ശക്തികളിൽ നിന്നും മോചിപ്പിക്കാൻ നടന്ന വിവിധ പോരാട്ടങ്ങളെ നമ്മുടെ ഇന്നത്തെ തലമുറ തിരിച്ചറിയണം. അത് മറക്കാതിരിക്കാൻ നമുക്ക് ധീരമായ നടപടികൾ ആവശ്യമുണ്ട്. സ്വാതന്ത്ര്യം നേടിയത് ഇത്തരം വീരബലിദാനങ്ങളിലൂടെയാണെന്ന് തിരിച്ചറിയാൻ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം വരെ കാത്തിരിക്കേണ്ടി വന്നു എന്നതും നാം വിലയിരുത്തണം. ആ കുറവ് തിരിച്ചറിയുമ്പോഴാണ് അത് വീരബലിദാനികൾക്ക് നൽകുന്ന യഥാർത്ഥ ശ്രദ്ധാജ്ഞലിയാകുന്നതെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.
ഗുരുഗോവിന്ദ സിംഹനേയും അദ്ദേഹത്തിന്‍റെ കുടുംബത്തേയും മതപരിവർത്തനം നടത്തി ഈ രാജ്യത്തെ തലകുനിപ്പിയ്‌ക്കാമെന്നായിരുന്നു മതഭീകരനായ ഔറംഗസേബിന്റേയും ക്രൂരന്മാരുടേയും ഗൂഢലക്ഷ്യം. ഗുരുഗോവിന്ദ സിംഹന്‍റെ കുഞ്ഞുമക്കളായ ഫത്തേഹ് സിംഗിന്റേയും സൊരാവർ സിംഗിന്റേയും മുന്നിൽ ആ ലക്ഷ്യം തകർന്നുപോയി. ആ കുഞ്ഞുമനസ്സുകളിൽ പോലും സ്വന്തം നാടിന്‍റെ ധർമ്മത്തെക്കുറിച്ച് ഒരു വിശ്വാസക്കുറവു മുണ്ടായിരുന്നില്ല. ശ്രീരാമനും മറ്റ് അവതാര പുരുഷന്മാരും ജനിച്ച മണ്ണിൽ പിറന്ന ഓരോ ബാലനും എത്ര കരുത്തുള്ളവരായിരുന്നുവെന്ന് ആ ധീരബാലന്മാരുടെ ബലിദാനം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
പറ്റ്‌നയിൽ ജനിച്ച് ഉത്തര പശ്ചിമ മേഖലയിൽ വളർന്ന് മഹാരാഷ്‌ട്രയിൽ ശക്തിപ്രാപിച്ച ഗുരുക്കന്മാരുടെ പാരമ്പര്യം ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് എന്ന കരുത്തിന്‍റെ ഉദാത്ത മാതൃക കൂടിയാണെന്ന് നാം തിരിച്ചറിയണം. എന്‍റെ നാല് മക്കൾ പോയാലെന്താ ആയിരം മക്കളാണ് ഈ പരമ്പരയിലൂടെ മുന്നോട്ട് വന്നിരിക്കുന്നതെന്ന് ഗുരുഗോവിന്ദ സിംഹൻ ആഹ്വാനം ചെയ്തപ്പോൾ മുഗളന്മാർക്ക് മുന്നിൽ ഈ നാട് കരുത്തോടെ ഉയർത്തെഴുന്നേറ്റ് പോരാടിയെന്ന വസ്തുത നാം ഒരിക്കലും മറക്കരുതെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
Discussion about this post