ബസ്തര്‍(ഛത്തിസ്ഗഢ്): നാരായണ്‍പൂരില്‍ ഗോത്രവര്‍ഗവിഭാഗവും ക്രൈസ്തവ മിഷണറിമാരുമായുള്ള സംഘര്‍ഷത്തിന് വഴിവച്ചത് ഛത്തിസ്ഗഢ് സര്‍ക്കാരെന്ന് ആരോപണം. ഒരാഴ്ചയിലേറെയായി മിഷണറിമാരും സര്‍വ ആദിവാസി സമാജിന്‍റെ പ്രവര്‍ത്തകരും തമ്മില്‍ പ്രദേശത്ത് നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുകയാണ്. കൂട്ടമതം മാറ്റവും മിഷണറിമാരുടെ ഭാഗത്തുനിന്നുള്ള ഭീഷണികളും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം തന്നെ നാരായണ്‍പൂര്‍ പോലീസിലും മുഖ്യമന്ത്രി ഭൂപേഷ് ബൈഗേല്‍ അടക്കമുള്ളവര്‍ക്കും പരാതി നല്കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം. അതേസമയം ഗോത്രവര്‍ഗവിഭാഗത്തില്‍ നിന്നുള്ള പ്രദേശവാസികള്‍ തങ്ങള്‍ക്കെതിരെ നടത്തുന്ന കൈയേറ്റം ചൂണ്ടിക്കാട്ടി മിഷണറിമാരും പരാതികള്‍ നല്കിയിരുന്നു. എന്നാല്‍ സംഘര്‍ഷം വഷളാകുന്നതുവരെ പോലീസോ സര്‍ക്കാരോ അനങ്ങിയില്ല.
മതപരിവര്‍ത്തനത്തിനെതിരെ തിങ്കളാഴ്ച ഉച്ചയ്ക്ക് നാരായണ്‍പൂരില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സര്‍വ ആദിവാസി സമാജ് പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രശ്‌നത്തിലിടപെടാന്‍ തയാറായില്ല. പകരം മാര്‍ച്ചിന് നേരെ പോലീസ് അക്രമം നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ. പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് പരിക്കേറ്റു. മതപരിവര്‍ത്തനത്തിനെതിരെ നാരായണ്‍പൂര്‍ ജില്ലാ കേന്ദ്രത്തിലും ബഖ്രുപാര ഗ്രാമത്തിലും ഒത്തുകൂടിയ ഗോത്രജനതയ്ക്കുനേരെ വലിയ തോതിലുള്ള ആക്രമണമാണ് അരങ്ങേറിയത്. മതംമാറി ക്രിസ്ത്യാനികളായ ആദിവാസികളെ ഉപയോഗിച്ച് മിഷണറിമാരാണ് അക്രമണം നടത്തിയതെന്ന് സര്‍വ ആദിവാസി സമാജ് ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് നാരായണ്‍പൂരില്‍ പള്ളിക്ക് നേരെ ആക്രമണമുണ്ടായത്.
പ്രശ്‌നം വഷളാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഒറ്റപ്പെട്ട അക്രമസംഭവങ്ങളുടെ പേരില്‍ ന്യൂനപക്ഷ പീഡനം എന്ന പതിവ് വ്യാജപ്രചാരണം നടത്തുകയാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തുന്നതെന്നും വനവാസി സംഘടനകള്‍ പറയുന്നു.
Discussion about this post