ഡൽഹി: ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിലും ശക്തി തെളിയിക്കുന്നതിലും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വിജയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു മേഖലയിൽ പോലും ഇന്ത്യയെ അവഗണിക്കാൻ ഇനി സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സുരക്ഷിതവും ശക്തവുമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരില സ്ഥിതിഗതികൾ മാറി മറിഞ്ഞു. സർക്കാരും സുരക്ഷ ഏജൻസികളും ഉണർന്നു പ്രവർത്തിച്ചതോടെ കഴിഞ്ഞ 70 വർഷം കൊണ്ട് ജമ്മു കശ്മീരിൽ വന്നതിനേക്കാൾ കൂടുതൽ നിക്ഷേപമാണ് കഴിഞ്ഞ നാല് വർഷത്തിനിടെ വന്നതെന്ന് ഡിജിപിമാരുടെയും ഐജിപിമാരുടെയും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അമിത് ഷാ പറഞ്ഞു.
‘നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തങ്ങളുടെ ശക്തി പ്രദർശിപ്പിക്കുന്നതിൽ വിജയിച്ചു. ഇന്ന്, ഒരു മേഖലയിലും ഇന്ത്യയെ ആർക്കും അവഗണിക്കാനാവില്ല, മുന്നോട്ട് പോകുന്നതിൽ നിന്ന് ആർക്കും നിങ്ങളെ തടയാനാവില്ല. നേരത്തെ നമുക്ക് ഏകമാനമായ പ്രശ്‌നങ്ങളായിരുന്നു, എന്നാൽ ഇപ്പോൾ പ്രശ്‌നങ്ങൾ ബഹുമുഖമാണ്. അവ കൈകാര്യം ചെയ്യാൻ, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരേക്കാൾ രണ്ട് പടി മുന്നിലായിരിക്കണം നമ്മൾ. ശേഷി വർദ്ധിപ്പിക്കുന്നതിലടക്കം നഗര പോലീസിന്റെ രീതി അതിവേഗം മാറ്റേണ്ടതുണ്ട്’.
‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. തീവ്രവാദം കാരണം ജമ്മു കശ്മീരിലെ കുട്ടികൾ രാജ്യത്തെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പഠിക്കാൻ പോകുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള 32,000 കുട്ടികൾ ജമ്മു കശ്മീരിൽ പഠിക്കുന്നു. ജമ്മു കശ്മീർ സാധാരണ നിലയിലേയ്‌ക്ക് തിരിച്ചെത്തി. 2022-ൽ 1.80 കോടി വിനോദസഞ്ചാരികളാണ് പ്രദേശം സന്ദർശിച്ചത്. ഇന്ന് ജമ്മു കശ്മീർ സാവധാനം സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും നീങ്ങുകയാണ്. ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്), ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്), ഐബി (ഇന്റലിജൻസ് ബ്യൂറോ), റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) എന്നിവരുടെ ശ്രമങ്ങളാണ് ഇതിന് പിന്നിൽ. അവരെ അഭിനന്ദിക്കുന്നു’ എന്നും അമിത് ഷാ പറഞ്ഞു.
Discussion about this post