കന്യാകുമാരി: മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ പ്രശസ്തമായ ഹിന്ദുസമ്മേളനം തടയാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ തെരുവുകളില്‍ ഭക്തജനങ്ങള്‍ ഇന്നലെ ചെരാതുകള്‍ തെളിച്ചു. എണ്‍പത്തൊമ്പത് വര്‍ഷമായി തുടരുന്ന സമ്മേളനം ഇക്കുറി നടത്താന്‍ അനുവദിക്കില്ലെന്ന ഡിഎംകെ മന്ത്രി മനോ തങ്കരാജിന്റെ പ്രഖ്യാപനം കലാപം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണെന്ന് മണ്ടയ്ക്കാട് വിദ്യാപീഠം
ചെയര്‍മാന്‍ സ്വാമി ചൈതന്യാനന്ദ മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിന്ദുസേവാസംഘത്തെ ഒഴിവാക്കി സമാന്തര സമ്മേളനം നടത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമം അനുവദിക്കില്ല. 1982 ലെ കലാപത്തിലേക്ക് വീണ്ടും മണ്ടയ്ക്കാട് ക്ഷേത്രത്തെ നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ ക്ഷേത്രത്തിനും ക്ഷേത്രാരാധനയ്ക്കും വേണ്ടി സമരം ചെയ്യേണ്ടിവന്ന പാരമ്പര്യമാണ് ഹിന്ദുക്കള്‍ക്ക്. മണ്ടയ്ക്കാടിനെ ആ സ്ഥിതിയിലേക്ക് നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും നാളെ ഹിന്ദുസമ്മേളനങ്ങള്‍ നടത്താനും വീടുകളില്‍ ദീപം തെളിയിക്കാനും സ്വാമിജി ആഹ്വാനം ചെയ്തു.
മാര്‍ച്ച് അഞ്ചിനാണ് മണ്ടയ്ക്കാട് അമ്മന്‍കോവിലിലെ പവിത്രമായ കൊടൈ മഹോത്സവത്തിന്റെ ഭാഗമായി ഹിന്ദുസമ്മേളനം നടക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാഷ്ട്രീയപ്രസംഗങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതിലും തടയുന്നതിലും എതിരല്ല. എന്നാല്‍ സമ്മേളനം തന്നെ രാഷ്ട്രീയമാണെന്ന ആക്ഷേപം ശരിയല്ല. കന്യാകുമാരി ജില്ലാ ഭരണകൂടം ഹിന്ദുവിരുദ്ധ സമീപനമാണ് പിന്‍തുടരുന്നതെന്ന് സ്വാമി ചൈതന്യാനന്ദ ചൂണ്ടിക്കാട്ടി.
സമ്മേളനത്തിന്‍റെ പേരില്‍ പണം ധൂര്‍ത്തടിച്ചതായി തെളിഞ്ഞാല്‍ നടപടിയെടുക്കാം. അതല്ലാതെ മാര്‍ച്ച് അഞ്ചിന് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന കൊടൈ മഹോത്സവം പത്ത് ദിവസം നീണ്ടുനില്‍ക്കും. സമ്മേളനം നിരോധിച്ചതില്‍ പ്രതിഷേധിച്ച് കന്യാകുമാരിയിലെ മേല്‍പുറം, മാര്‍ത്താണ്ഡം, നാഗര്‍കോവില്‍, തോവാള തുടങ്ങിയ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്തര്‍ റോഡുപരോധം അടക്കമുള്ള സമരങ്ങള്‍ നടത്തിയിരുന്നു.
Discussion about this post