കന്യാകുമാരി: രാഷ്ട്രപതി ദ്രൗപതി മുർമുവും കുടുംബാംഗങ്ങളും കന്യാകുമാരി സന്ദർശിച്ചു. വിവേകാനന്ദ ശിലാസ്മാരകവും തിരുവള്ളുവർ പ്രതിമയും വിവേകാനന്ദ കേന്ദ്രവും അവർ സന്ദർശിച്ചു. വിവേകാനന്ദ സ്മാരകത്തിലും തിരുവള്ളുവരുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തി.
തമിഴ്നാട് ഗവർണർ ആർ.എൻ. രവിയും, ഐടി മന്ത്രി മനോജ് തങ്കരാജും കളക്ടർ പി.എൻ. ശ്രീധറും അവരെ സ്വീകരിച്ചു. ശിലാ സ്മാരക സന്ദർശനം അവിസ്മരണീയമായ ഒന്നാണെന്ന് രാഷ്ട്രപതി സന്ദർശ പുസ്തകത്തിൽ കുറിച്ചു. ആത്മീയ അനുഭൂതി നിറഞ്ഞ മന്ദിരത്തിനു പിന്നിൽ പ്രവർത്തിച്ച മൺമറഞ്ഞ ഏകനാഥ് റാനഡെയുടെ മഹത്വം അനുസ്മരിച്ച അവർ, സ്വാമി വിവേകാനന്ദന്റെ മഹത്തായ മഹത്തായ ദൗത്യം താൻ ഇവിടെ അനുഭവിച്ചറിയുകയാണെന്നും കുറിച്ചു. സ്വാമിജിയുടെ പ്രവർത്തനങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വിവേകാന്ദ കേന്ദ്രം പ്രവർത്തകരുടെ ആത്മാർപ്പണത്തെയും അവർ ശ്ലാഘിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാവിലെ ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി കന്യാകുമാരിയിലേക്കു പോയത്. ഉച്ചയ്ക്കു ശേഷം മടങ്ങിയെത്തിയ അവർ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ലക്ഷദ്വീപിലേക്കു പോയി. ഇന്ന് കവരത്തിയിലെ പൗരസ്വീകരണത്തിൽ പങ്കെടുക്കും. സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളുമായി സംവദിക്കും. മടങ്ങിയെത്തുന്ന അവർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദൽഹിക്ക് മടങ്ങും.
Discussion about this post