ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വേദന പങ്കുവെയ്‌ക്കാൻ വാക്കുകളില്ല. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും . ഗുരുതരമായ സംഭവത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. പഴുതടച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്ക് കഠിന ശിക്ഷ ഉറപ്പാക്കും. രക്ഷാപ്രവർത്തകരുടെ ഇടപെടലാണ് മരണ സംഖ്യ നിയന്ത്രിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സ കാര്യങ്ങളും മറ്റ് ആവശ്യ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, സഹമന്ത്രിമാർ തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘം അപകടം സ്ഥലം സന്ദർശിച്ചതിന് പിന്നാലെയാണ് കട്ടക്കിലെ ആശുപത്രിയിലെത്തിയത്.
ഇന്നലെ രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച വൻ ദുരന്തമുണ്ടായത്. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 261 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആയിരത്തിലേറെ പേർ ചികിത്സയിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം പൂർത്തിയായതായും പുനുരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റെയിൽവേ വക്താവ് അമിതാഭ് ശർമ്മ അറിയിച്ചു. അപകടം സംബന്ധിച്ച് റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്,
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു . പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post