കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ . ഇന്ത്യയിൽ ഉടൻ യാഥാർത്ഥ്യമാകാൻ പോകുന്ന സ്വപ്നപദ്ധതിയാണിത് . ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്‌ട്ര ഹൈവേ വരുന്ന മൂന്നോ നാലോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ധാരണയിലായത്.
പദ്ധതിയുടെ ആശയം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടേതാണ് . 2002 ഏപ്രിലിൽ ഇന്ത്യയും മ്യാൻമറും തായ്‌ലൻഡും തമ്മിൽ നടന്ന മന്ത്രിതല യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് അസോസിയേഷനും (ആസിയാൻ) തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പിന്നിലെ ലക്ഷ്യം.
ഈ ബൃഹത് പദ്ധതിയുടെ കാലതാമസത്തിന് കാരണമായത് ദൂരവും റൂട്ടുമാണ് . എന്നാൽ സർക്കാരിന് നിരവധി വെല്ലുവിളികൾ ഉയർത്തിയ ഇത്തരം കാരണങ്ങളെ ഒക്കെ അതിജീവിച്ചാണ് നാല് വർഷത്തിനുള്ളിൽ ഈ ട്രാവൽ റോഡ് തുറക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ദി ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്കല്‍ കോര്‍പ്പറേഷന്‍ (BIMSTEC) ന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഈ ഹൈവേയുടെ ആകെ നീളം 2800 കിലോമീറ്ററായിരിക്കും. ബാങ്കോക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ നാലുവരിപ്പാത തായ്‌ലന്‍ഡിലെ സുഖോതായ്, മയീ സോട് മ്യാന്‍മറിലെ യന്‍ഗോന്‍, മണ്ടലയ്, കലേവ, തമു എന്നീ നഗരങ്ങള്‍ പിന്നിട്ടാണ് ഇന്ത്യയിലെത്തുക.
ഇന്ത്യയില്‍ മണിപ്പൂരിലെ അതിര്‍ത്തി ഗ്രാമമായ മോറെയില്‍ നിന്നാരംഭിച്ച് കൊഹിമ, ഗുവാഹതി, ശ്രീരാംപുര്‍, സിലിഗുരി വഴി കൊല്‍ക്കത്തയിലെത്തും. പാതയുടെ കൂടുതല്‍ ഭാഗവും ഇന്ത്യയിലായിരിക്കും. കുറച്ച് ഭാഗംമാത്രമാണ് തായ്‌ലന്‍ഡിലൂടെ കടന്നുപോകുക. തായ്‌ലൻഡിൽ ഭൂരിഭാഗം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായെങ്കിലും വിവിധ കാരണങ്ങളാൽ മ്യാൻമർ ഇപ്പോഴും നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്
ഹൈവ തുറക്കുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര ഹൈവേകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post