മുംബൈ: സാമ്പത്തിക വളർച്ചയിലൂടെ മാത്രമല്ല, സംസ്കാരവും സ്വഭാവശുദ്ധിയും ഉത്തരവാദിത്തബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിലൂടെ മാത്രമെ വികസിത ഭാരതം യാഥാർത്ഥ്യമാക്കാൻ സാധിക്കൂ എന്ന് ആർഎസ്‌എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മുംബൈയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻ.എസ്.ഇ) സംഘടിപ്പിച്ച ‘വികസിത ഭാരതത്തിനായി വിദ്യാഭ്യാസം’ എന്ന ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസും മുംബൈ സർവ്വകലാശാലയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. അറിവും നൈപുണ്യവും സ്വഭാവരൂപീകരണവും സമന്വയിപ്പിക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. പുരുഷാർത്ഥങ്ങളുടെ സമഗ്ര വികാസത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. നമ്മൾ വെറും വ്യവസായശാലകളെയല്ല, മറിച്ച് ഒരു മഹത്തായ സംസ്കാരത്തെയാണ് രൂപപ്പെടുത്തുന്നത്. അതുകൊണ്ട് രാജ്യത്തിന്റെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ മനുഷ്യനന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്.2047 ൽ വികസിത ഭാരതം എന്നത് ഒരു നാഴികക്കല്ലാണ്, അതോടെ രാജ്യത്തിന്റെ വളർച്ച നിൽക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഓരോ നയങ്ങളും അതത് കാലഘട്ടത്തിന് അനുയോജ്യമായതാണ്. അതിനാൽ നമ്മുടെ വേരുകൾ കൈവിടാതെ കാലഘട്ടത്തിന്റെ ആവശ്യാനുസരണം നയങ്ങളിൽ മാറ്റങ്ങൾ വരുത്തണം. വിദ്യാഭ്യാസം, വ്യവസായം, ഭരണം, സമൂഹം എന്നിവയുടെയെല്ലാം ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം 2047 എന്ന ദേശീയ ലക്ഷ്യം കൈവരിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് അധ്യക്ഷ ഡോ. പങ്കജ് മിത്തൽ,ന്യാസ് ദേശീയ സെക്രട്ടറി ഡോ. അതുൽ കൊത്താരി, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആശിഷ് ചൗഹാൻ എന്നിവർ സംസാരിച്ചു.
രാജ്യത്തുടനീളമുള്ള പ്രമുഖ വിദ്യാഭ്യാസ വിദഗ്ധർ, വ്യവസായ പ്രമുഖർ, വിവിധ സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാർ, തുടങ്ങി നൂറോളം പ്രമുഖർ സെമിനാറിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം കൊച്ചിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ നടന്ന ജ്ഞാനസഭയുടെ തുടർച്ചയായാണ് മുംബൈയിലും സംഘടിപ്പിച്ചത്. ദേശീയഗാനാലാപനത്തോടെ ദേശീയ സെമിനാർ സമാപിച്ചു.



















Discussion about this post