കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തില്‍ വെള്ളം ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ മറുപടി. സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യോഗ്യതയില്ലാത്ത ബന്ധുക്കളെ നിയമിക്കാന്‍ അനുവദിക്കില്ല. റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാൻ താനില്ലെന്നും ഗവർണർ കോട്ടയത്ത് പറഞ്ഞു.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ലഘൂകരിക്കാന്‍ അനുവദിക്കില്ല. രാഷ്ട്രീയമായി സര്‍വകലാശാലകളെ കയ്യടക്കാനും അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് അദ്ദേഹത്തിന്‍റെ സ്റ്റാഫിന്‍റെ ബന്ധുവിനെ നിയമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് താൻ പറഞ്ഞിരുന്നു. ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് 4 കത്തുകള്‍ അയച്ചു.
സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ട്. ഉത്തരവാദിത്തം മുഴുവനായി എടുത്തുകൊള്ളൂവെന്നാണ് താന്‍ പറയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യ സർക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകൾ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാൽ അത് നിയമം ആകണമെങ്കിൽ താൻ ഒപ്പിടണമെന്നും തന്‍റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post