ഗുരുവായൂർ : ഹിന്ദുത്വം ദൈവിക ഗുണസമ്പത്തിന്‍റെ പേരാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . അത് ഏതെങ്കിലും വംശത്തിന്റെയോ ജാതിയുടെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ദർശനമാണതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ചേർന്ന ആർ എസ് എസ് ഗുരുവായൂർ സംഘ ജില്ലാ ഗണവേഷ് സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വത്തിനാകെ മാർഗദർശനമേകാനാകും വിധം ഭാരതത്തെ പരംവൈഭത്തിലെത്തിക്കാൻ സമാജത്തെ പ്രാപ്തമാക്കുക എന്ന പ്രവർത്തനമാണ് ആർ എസ് എസ് പ്രവർത്തകർ ചെയ്യുന്നത്.
അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ഭാരതം പരമ വൈഭവശാലിയാകും. അതിന് ഹിന്ദു സമാജത്തെ ശക്തമാകണം. ലോകം ശക്തിയെയാണ് അംഗീകരിക്കുന്നത്. ലോകത്തിന് വേണ്ടി നന്മ ചെയ്യണമെങ്കിലും സമാജം ശക്തി ശാലികളാകണം , അദ്ദേഹം പറഞ്ഞു.
ദുഷ്ടന് വിദ്യ വിവാദത്തിനും പണം അഹന്തയ്ക്കും ശക്തി പരപീഡനത്തിനും വേണ്ടിയാണ്. അത് വിധ്വംസകമാണ്. സുജലയും സുഫലയും മലയജശീതളയുമായ പ്രകൃതിയുടെ പരമ്പരയാണ് ഹിന്ദുത്വമെന്ന് അദ്ദേഹം പറഞ്ഞു. ആർ എസ് എസിന് പ്രവർത്തനം പരിപാടിയല്ല തപസ്യയാണ്. ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച എന്നതാണ് അതിന്‍റെ സ്വഭാവം, സർസംഘചാലക് പറഞ്ഞു.
ആർ എസ് എസ് ക്ഷേത്രീയ സംഘചാലക് ഡോ.എ.ആർ. വന്നിരാജൻ, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂർ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭൻ , ഗുരുവായൂർ ജില്ലാ സംഘചാലക് റിട്ട.കേണൽ വി. വേണുഗോപാൽ, പ്രാന്ത സമ്പർക്ക പ്രമുഖ് കെ.ബി. ശ്രീകുമാർ എന്നിവർ സന്നിഹിതരായി.
Discussion about this post