തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേതു അര്‍ഹനായി. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി വി എന്‍ വാസവനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കഥ, നോവല്‍ വിഭാഗങ്ങളില്‍ ഒട്ടേറെ രചനകള്‍ നടത്തിയിട്ടുള്ള സേതു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ചെയര്‍മാനായി വിരമിച്ച സേതു പിന്നീട് നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായും സേവനമനുഷ്‌ഠിച്ചിരുന്നു.
നോവൽ, ചെറുകഥ വിഭാഗങ്ങളിലായി ആകെ 33 കൃതികളാണ് സേതുവിന്‍റേതായിയുള്ളത്.പാണ്ഡവപുരം, മറുപിറവി, വനവാസം, കൈയൊപ്പുകളും കൈവഴികളും, തിങ്കളാഴ്ചളിലെ ആകാശം, പാമ്പും കോണിയും തുടങ്ങിയവയാണ് സേതുവിന്‍റെ പ്രമുഖ രചനകള്‍. ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍ മുതലായവ സിനിമകളായിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിരരാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടിയിട്ടുണ്ട്.
Discussion about this post