കോഴിക്കോട്: വ്യക്തികളോ സ്ഥാപനങ്ങളോ അല്ല ഭരണഘടനയാണ് ജനങ്ങളെ ഭരിക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, പരമാധികാരി ജനങ്ങളാണ്. തെരുവിലുറങ്ങുന്നയാളും പരമാധികാരിയാണ്. അവരുടെ ശബ്ദം വിളിച്ചു പറയുന്ന മാധ്യങ്ങൾ രാജ്യത്തിന്റെ മനസ്സാക്ഷിയാണ് ഉയർത്തിപ്പിടിക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സുവർണ ജൂബിലി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.
ഓരോ വാർത്തയും വിവരവും ജനാധിപത്യത്തിൽ പ്രധാനമായ സംഭാഷണമാണ്. മാധ്യമങ്ങൾ നിരോധിച്ചാലോ ഇല്ലാതായാലോ വരുന്ന സ്ഥിതി സങ്കൽപ്പിച്ചുനോക്കു. എന്താണ്, എങ്ങനെയാണ് എന്ന ആശയം പോലും ഇല്ലാതാകും. ജനങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരും തമ്മിലുള്ള ആരോഗ്യകരമായ സംവാദമാണ് മാധ്യമ ങ്ങൾ. അതില്ലാതായാൽ സംഘർഷം ഉണ്ടാകും. മറ്റെന്തെല്ലാം കുറവുണ്ടെങ്കിലും ഇന്ത്യയിലെ മാധ്യമ പ്രവർത്തനം ലോകത്തെ ഏറ്റവും മികച്ചതാണ്, അദ്ദേഹം പറഞ്ഞു.
ഭരണം എന്നത് നിയമത്തിന്റെ നടത്തിപ്പാണ്. നിയമം എന്നത് ഭരണഘടനയാണ്, വ്യക്തിയോ സ്ഥാപനമോ അല്ല. ഭരണഘടനയല്ലാതെ മറ്റൊന്നുമല്ല നമ്മെ ഭരിക്കുന്നത്. ഭരണഘടനാപരമായ മനസ്സാക്ഷി, ധാർമികത, അധികാരം അല്ലാതെ മറ്റൊന്നുമില്ല. വ്യക്തിപരമായ ധാർമികയും മനസ്സാക്ഷിയും മാന്യതയുമൊക്കെ വേറേ. അതെല്ലാം ആപേക്ഷികമാണ്. ആളിനെ ആശ്രയിച്ചിരിക്കും. മറിച്ച് ഭരണഘടനാപരമായ മനസ്സാക്ഷിയും മാന്യതയും ധാർമികതയും അങ്ങനെയല്ല. ജോലിയിൽനിന്ന് പിരിയുമ്പോൾ ഞാൻ എന്റെ മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിച്ചുവെന്ന് പറഞ്ഞാൽ അത് എന്റെ കർത്തവ്യത്തിലെ പരാജയമാണ്. മറിച്ച് ഞാൻ ഭരണഘടനയുടെ മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിച്ചുവെന്ന് പറയാൻ കഴിയുമ്പോഴേ വിജയമാകുന്നുള്ളു, അദ്ദേഹം പറഞ്ഞു.
സർവ്വരും ഭരണഘടനയുടെ കീഴിലാണ്. ഒരു നിയമ നിർമാണസഭ നിയമമുണ്ടാക്കിയാൽ, അത് ഭരണഘടനയുടെ ആമുഖവും അന്തസ്സത്തയും സംരക്ഷിക്കുന്നതല്ലെങ്കിൽ, ഞാൻ അല്ലെങ്കിൽ ഹൈക്കോടതികളിൽ ഇരിക്കുന്ന മറ്റൊരാൾ അത് റദ്ദാക്കും. അതാണ് ഭരണഘട
ഭരണഘടന നിയമ നിർമാണം, നിർവഹണം, നീതിന്യായം എന്നീ മൂന്നു വിഭാഗമാണ്. അതിൽ മാധ്യമങ്ങളില്ല. മാധ്യമ സ്വാതന്ത്ര്യം എന്നത് ഭരഘടനയിലില്ല. കോടതിവിധികളിലേ ഉള്ളു. പക്ഷേ മൗലികാവകാശമായ, പറയാനും ആവിഷ്കരിക്കാനുമുള്ള പൗരന്റെ അവകാശത്തിലൂടെയാണ് മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവകാ ശവും വരുന്നത്. ഓരോ പൗരന്റെയും ഇടനിലക്കാരാണ് മാധ്യമങ്ങൾ. മാധ്യമങ്ങൾ ഏതുതരം നിയന്ത്രണത്തിന് വിധേയമാവുന്നതും ഭൂഷണമല്ല, സ്വയം നിയന്ത്രണമാണ് അവയ്ക്ക് വേണ്ടത്. പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികൾ ജനങ്ങളിലേക്കെത്തുന്നതും മാധ്യമങ്ങളിലൂടെയാ ണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷനായി. പ്രസ് ക്ലബിന്റെ തെരുവത്ത് രാമൻ പുരസ്കാരം വി.എം. ഇബ്രാഹിം (എഡിറ്റർ, മാധ്യമം), മുഷ്താഖ് സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡ് സുമേഷ് കോടിയത്ത് (ഫോട്ടോഗ്രാഫർ, ദേശാഭിമാനി), പി. ഉണ്ണികൃഷ്ണൻ പുരസ്കാരം ടി.വി. പ്രസാദ് (ചീഫ് റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർ ഏറ്റുവാങ്ങി. മലയാള മനോരമ ചിഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വ രചിച്ച “മീഡിയ: സത്യം, സത്യാനന്തരം’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രൊഫ. കൽപറ്റ നാരായണൻ ഏറ്റുവാങ്ങി. പ്രസ്ക്ലബ് സെക്രട്ടറി പി. എസ്. രാകേഷ്, ട്രഷറർ പി.വി. നജീബ്, പി.ജെ. ജോഷ്വ, കെഡിഎഫ് ട്രഷറർ അബ്ദുൽ അസീസ് ആരിഫ്, അവാർഡ് ജേതാക്കൾ സംസാരിച്ചു.
Discussion about this post