കൊച്ചി: സമസ്ത മേഖലയില്‍ ഉള്ളവരേയും സമഭാവനയോടെ ദര്‍ശിച്ച മഹദ് വ്യക്തിയായിരുന്നു കെ. ഭാസ്‌കര്‍ റാവുവെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍. കെ. ഭാസ്‌കര്‍ റാവു സ്മാരക സമിതി എറണാകുളം ലക്ഷ്മീഭായ് ടവേഴ്‌സില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍ റാവു സ്മൃതിദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ജിയുമായി അടുത്തിടപെടാന്‍ കഴിഞ്ഞ ഭാസ്‌കര്‍ റാവുവിന് സംഘത്തിന്‍റെ സവിശേഷതകള്‍ ഏത് ബിന്ദുവില്‍ നിന്ന് ആരംഭിച്ചുവോ അതില്‍ നിന്നു തന്നെ അത് സ്വാംശീകരിക്കാന്‍ സാധിച്ചു. പ്രശ്‌ന സങ്കീര്‍ണമായ കാലഘട്ടത്തിലാണ് അദ്ദേഹം കേരളത്തിന്‍റെ പ്രാന്തപ്രചാരക് ചുമതല വഹിച്ചത്. ആ പ്രതിസന്ധികള്‍ക്കിടയിലും ഇവിടെ 3000ത്തോളം ആര്‍എസ്എസ് ശാഖകള്‍ ആരംഭിക്കാന്‍ ഭാസ്‌കര്‍ റാവുവിന് സാധിച്ചു.
1959 ല്‍ ആരംഭിച്ച വിമോചനസമരകാലത്ത് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനെതിരെ, നിലകൊണ്ട സംഘാടകനായിരുന്നു ഭാസ്‌കര്‍ റാവുവെന്ന് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു.
പരിപാടിയില്‍ ധര്‍മപ്രകാശന്‍ ട്രസ്റ്റ് ട്രസ്റ്റി എം. മോഹന്‍ അധ്യക്ഷത വഹിച്ചു. കേരളം വിടുന്ന യുവത-ഒരന്വേഷണം എന്ന വിഷയത്തില്‍ പി.ആര്‍. ശിവശങ്കര്‍ വിഷയാവതരണം നടത്തി. വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നവര്‍ അവിടെ സ്ഥിരതാമസമാക്കുന്നതിനാല്‍ അവരില്‍ നിന്നുള്ള വരുമാനം സംസ്ഥാനത്തേക്ക് എത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യാന്‍ സാധിക്കുന്നവരുടെ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം എത്തരത്തില്‍ രാജ്യത്തെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി ഡോ.എം.പി. സുകുമാരന്‍ നായര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഈ പ്രവണത എങ്ങനെ തടയാം എന്നതാണ് പ്രതിസന്ധി. മാന്യമായ തൊഴില്‍ നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന കാര്യത്തില്‍ സര്‍വകലാശാലകള്‍ ശോചനീയാവസ്ഥയിലാണെന്നും കമ്മീഷനുകളെ വച്ചുകൊണ്ടുള്ള പഠനമല്ല വേണ്ടതെന്നും കഴിവുറ്റ രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വന്നെങ്കില്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ടി. സതീശന്‍, സി.പി. ഉണ്ണികൃഷ്ണന്‍ എന്നിവരും സംസാരിച്ചു.
Discussion about this post