തിരുവനന്തപുരം: കേരളത്തിന് 1000 ഇലക്ട്രിക് ബസുകൾ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടാണ് കെഎസ്ആർടിസിയുടെ സ്വപ്‌നത്തിന് ചിറകേകി ഇ-ബസുകൾ യാഥാർത്ഥ്യമാക്കുന്നത്. ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ ഡ്രൈവറടക്കം ലീസ് വ്യവസ്ഥയിലാകും നൽകുക. വാടക കൊടുക്കണം. നഗരകാര്യവകുപ്പിന്‍റെ ഓഗുമെന്റേഷൻ ഓഫ് സിറ്റി സർവീസ് സ്‌കീമിൽ ഉൾപ്പെടുത്തി ലഭിക്കുന്ന 250 ബസുകൾ സൗജന്യമാണ്. ശരശരി ഒരു കോടി രൂപയാണ് ബസിന്‍റെ വില.
ഒറ്റ ചാർജ്ജിൽ 400 കിലോമീറ്ററിലേറെ ഓടുന്നവയാണ് 750 ഇ- ബസുകൾ. നഗര സർവീസുകൾക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കും. ഊർജ്ജ വകുപ്പിന്‍റെ നാഷണൽ ബസ് പ്രോഗ്രാം പ്രകാരം ലഭിക്കുന്ന 750 ബസുകൾക്ക് ഡ്രൈവറുടെ ശമ്പളം ഉൾപ്പെടെ കിലോമീറ്ററിന് 43 രൂപ വാടകയായി നൽകണം.
നിലവിലെ ബസുകളെ സിഎൻജിയിലേക്കും എൽഎൻജിയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പ് തയ്യാറാക്കി വരികയാണ്. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് ബസുകൾ സിഎൻജിയിലേക്ക് മാറ്റിയത് വിജയിച്ചിരുന്നു.
Discussion about this post