തിരുവല്ല: പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായ വ്യാസപുരം പാലം പുനഃനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പമ്പയാറിന് കുറുകെ നിരണം – തലവടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 30 വര്‍ഷത്തോളം കാലപ്പഴക്കമുണ്ട്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന രീതിയിലാണ് ഈ പാലം നിര്‍മ്മിച്ചിട്ടുള്ളത്. അപ്പര്‍കുട്ടനാട്ടിലെ കടപ്ര, നിരണം എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ആലംതുരുത്തി ചന്തയില്‍ നിന്നും ചക്കുളത്തുകാവിലെത്താനുള്ള എളുപ്പവഴിയാണ് വ്യാസപുരം പാലം. ഇതിന്‍റെ പുനര്‍ നിര്‍മാണത്തിന് 2021-22 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിരുന്നു.
ഒരു സമയം ഒരു വാഹനത്തിന് മാത്രമേ അക്കരെയിലേക്ക് കടക്കാന്‍ കഴിയൂ. അതിനാല്‍ ഈ സമയം മറ്റു വാഹനങ്ങള്‍ക്ക് കാത്തുകിടക്കേണ്ട അവസ്ഥയാണ് ഉള്ളത്. മറുവശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മറ്റു വാഹന യാത്രികര്‍ക്ക് കാണാന്‍ കഴിയാത്തതും ബുദ്ധിമുട്ടാകുന്നു. 2018 ലെ മഹാ പ്രളയത്തെ തുടര്‍ന്നാണ് പാലത്തിന്‍റെ ബലം ക്ഷയിച്ചത്.ഈ പാലത്തിലൂടെ കടന്നു പോകുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്നതായി വാഹന യാത്രക്കാര്‍ പറയുന്നുണ്ട്. പാലത്തിന്‍റെ ഇരുവശങ്ങളിലുമുള്ള കൈവരികളും തകര്‍ച്ചയിലാണ്. വ്യാസപുരം പാലം പുതുക്കി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴായി എംഎല്‍എയ്ക്കും എംപിക്കും മറ്റ് അധികൃതര്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല എന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
Discussion about this post