കൊട്ടാരക്കര: കൊട്ടാരക്കരയിൽ നടന്ന കേരള ക്ഷേത്രസംരക്ഷണസമിതി 57-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കുക, കേരളത്തിന്റെ പ്രകൃതിസംരക്ഷണവും സാംസ്കാരിക പൈതൃക സംരക്ഷണവും ഉറപ്പാക്കുന്നതിന് ക്ഷേത്രസങ്കേതങ്ങൾ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ടുന്ന പദ്ധതികൾ, ക്ഷേത്രത്തോടനുബന്ധിച്ച് കൂടുതൽ സനാതന ധർമ പാഠശാലകൾ ആരംഭിക്കുക എന്നി വിഷയങ്ങൾ സംസ്ഥാന സമ്മേളനം ചർച്ച ചെയ്തു.
സമാപന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ രാവിലെ 10ന് നടന്ന പ്രതിനിധി സമ്മേളനം ആർഎസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്തു.
ശക്തിയിലോ ബുദ്ധിയിലോ അല്ല വരും കാലഘട്ടത്തിന്റെ പ്രസക്തി. മറിച്ച് കാലത്തിന് അനുസരിച്ചു മുന്നോട്ടു പോകുന്നവർക്കാണ് നേട്ടങ്ങൾ കൈ വരിക്കാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി ആവിഷ്കരിച്ചിട്ടുള്ള നവതല പ്രവർത്തനങ്ങൾ ക്ഷേത്രങ്ങളെ കേന്ദ്രികരിച്ചു നടപ്പിലാക്കണം. പിടിപ്പു കേടിന്റെ പര്യായമായി ക്ഷേത്ര ഭരണങ്ങൾ മാറുന്നു, രാഷ്ട്രീയ വിമുക്തമായ ഒരു ഭരണ സംവിധാനം ക്ഷേത്രങ്ങളിൽ നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും വർഷങ്ങളിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കണമെന്നും ക്ഷേത്ര ഭരണത്തിൽ കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകണം എന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനൻ പറഞ്ഞു.
തുടർന്ന് സനാധന ധർമ പാഠശാലയുടെ പരിഷ്കരിച്ച പുസ്തക പതിപ്പിന്റെ പ്രകാശന കർമ്മം കെ. കെ. ബാലറാം നിർവഹിച്ചു. യോഗത്തിൽ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി. കെ. ചന്ദ്രൻ, മാതൃ സമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രൻ, എം. വിപിൻ തുടങ്ങിയവർ പങ്കെടുത്തു.
ക്ഷേത്ര ഭരണം വിശ്വാസികൾക്ക്, ക്ഷേത്ര ഭൂമിയുടെ അന്യാധീനപ്പെടൽ എന്നീ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.
തുടർന്ന് ആചാര്യ സമാദരണ സഭ നടന്നു. പിന്നീട് നടന്ന വാർഷിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ. എസ്. നാരായണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2023-24 വർഷത്തെ പ്രവർത്തക സമിതി രൂപീകരണവും പ്രഭാഷണവും ആർ.എസ്.എസ്. ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണൻ ഉദ് ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം. മോഹൻ അധ്യക്ഷനായി. കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിൽ മൂന്നു ദിവസമായി നടന്ന പരിപാടിയിൽ അമ്മമാർ ഉൾപ്പെടെ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.
Discussion about this post