കേരളത്തില്‍ ലഹരിയുടെ ലോകം അനുദിനം വിശാലമായി കൊണ്ടിരിക്കുന്നു. മനുഷ്യന്‍ ലബോറട്ടറിയില്‍ നിര്‍മ്മിക്കുന്ന ഡിസൈനര്‍ ഡ്രഗ്/ സിന്തറ്റിക് ഡ്രഗ് എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന എംഡിഎംഎ, മെത്താംഫിറ്റമിന്‍ മുതലായവ ഏതാനും വര്‍ഷം കൊണ്ടാണ് കേരളത്തില്‍ സജീവമായത്. ഒരു കാലത്ത് ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കേട്ടിരുന്നതും, മെക്‌സിക്കന്‍ – കൊളംബിയന്‍ ഡ്രഗ് കാര്‍ട്ടലുകളോട് അനുബന്ധിച്ചും കേട്ടിരുന്ന ഇത്തരം പേരുകള്‍ ഇന്ന് മലയാളിക്ക് സുപരിചിതമാണ്. മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേതിന് സമാനമായി കേരളത്തിലെ ഏതൊരു കുഗ്രാമത്തിലും ഇത്തരം മയക്കുമരുന്നുകള്‍ ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ കേരളത്തിലെ നിയമപരിപാലന സംവിധാനവും ഭരണകൂടവും ലഹരി ഉപയോഗത്തെയും വിപണനത്തെയും തടയാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പരിമിതമാണ്. മാധ്യമങ്ങളില്‍ കാണുന്ന വാര്‍ത്തകള്‍ കേവലം കുറഞ്ഞ അളവ് ലഹരി മരുന്നുകള്‍ പിടിക്കപ്പെടുന്നതിന്റേത് മാത്രമാണ്. എന്നാല്‍ മൊത്തം വിതരണക്കാരും ഉത്പാദകരും അടങ്ങുന്ന വലിയ വിഭാഗം നിയമ സംവിധാനത്തിന് തൊടാന്‍ സാധിക്കാത്ത രീതിയില്‍ മറഞ്ഞുനില്‍ക്കുന്നു.
ഭാരതത്തിലേക്ക് എത്തപ്പെടുന്ന മയക്കുമരുന്നുകള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് വഴിയാണ് എന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഭാരതത്തില്‍ അനധികൃത സ്വര്‍ണ്ണക്കടത്ത് വളരെ വ്യാപകമായി നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ നടക്കുന്ന സ്വര്‍ണക്കടത്ത് കേവലം കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ളതല്ല, പകരം അത് വളരെ ആഴത്തിലുള്ള മയക്കുമരുന്ന്- തീവ്രവാദ കൂട്ടുകെട്ടിന്റെ ഭാഗമാണ് എന്ന് വ്യക്തമാണ്.
കേരളത്തില്‍ നടക്കുന്നത്, മെക്‌സിക്കോയിലും കൊളംബിയയിലും ഒക്കെ നടക്കുന്നതു പോലെ കേവലം പണത്തിനു വേണ്ടി മാത്രമുള്ള മയക്കുമരുന്ന് വിപണനമല്ല. മറിച്ച് അത് അന്തര്‍ദേശീയ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുള്ള ശക്തമായ ഭീകരവാദ പ്രവര്‍ത്തനം തന്നെയാണ്.
സൈനികമായും സാമ്പത്തികമായും ഭാരതത്തെ തകര്‍ക്കാന്‍ സാധിക്കുകയില്ല എന്ന് മനസ്സിലാക്കിയ ദേശവിരുദ്ധ ശക്തികള്‍ കണ്ടുപിടിച്ച നൂതന നശീകരണ ആയുധമാണ് ലഹരി. നമ്മുടെ യുവാക്കളെ ലഹരിക്കടിമപ്പെടുത്തി അരാജകത്വം പ്രോത്സാഹിപ്പിച്ചു രാഷ്‌ട്രത്തെത്തന്നെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നുവേണം ചിന്തിക്കാന്‍. ഈ സാഹചര്യത്തില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സൗഹൃദങ്ങളില്‍ നിന്ന് നമ്മുടെ യുവജനത കൃത്യമായ അകലം പാലിക്കണം. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തണം. ഒറ്റപ്പെടുന്നവര്‍ക്ക് കൈത്താങ്ങ് ആകണം. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യങ്ങള്‍ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഇല്ലാതാക്കുവാന്‍ ബോധപൂര്‍വമായ ശ്രമം തന്നെ ആവശ്യമാണ്. അതിനുതകുന്നതായ സത്സംഗങ്ങള്‍ നമുക്ക് നടത്തണം.
മയക്കുമരുന്ന് വിതരണത്തെയും വിപണനത്തെയും ഉപയോഗത്തെയും രാഷ്‌ട്രത്തിനും ധര്‍മ്മത്തിനും എതിരായ യുദ്ധം തന്നെയായി കാണണം. ഭീകരവാദത്തെ എങ്ങനെ ഭരണകൂടം നേരിടുന്നോ, സമാനമായ രീതിയില്‍ ഈ സാമൂഹിക വിപത്തിനെയും നേരിടണം. സാമൂഹ്യ പ്രതിബദ്ധതയുള്ള കുടുംബം എന്റെ ലഹരിയാണ്, ധര്‍മ്മബോധമുള്ള സമാജം എന്റെ ലഹരിയാണ്, എന്റെ രാഷ്‌ട്രം എന്റെ ലഹരിയാണ്.
ക്ഷേത്രഭൂമികള്‍ പുനഃക്രമീകരിക്കണം
ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചതോടെ കേരളത്തില്‍ ക്ഷേത്രഭൂമികള്‍ വന്‍തോതില്‍ നഷ്ടപ്പെടാനിടയായി. 1911-12 കാലഘട്ടത്തില്‍ തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററാണ് ഭൂമിയുടെ ആധികാരിക രേഖയായി കണക്കാക്കുന്നത്. അതിലും നേരത്തെ റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്ന ക്ഷേത്രങ്ങളുടെ ഭൂമി വന്‍തോതില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും ക്ഷേത്രഭൂമി സംബന്ധിച്ചും, മറ്റു ഭൂമി സംബന്ധിച്ചും ആധികാരിക രേഖയായി കണക്കാക്കുന്നത് സെറ്റില്‍മെന്റ് രേഖയാണ്. ഇതുപ്രകാരം വില്ലേജ് അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ച് ക്ഷേത്രഭൂമി പുനര്‍നിര്‍ണയം നടത്തണം. സര്‍ക്കാര്‍, വ്യക്തികള്‍, അന്യമതസ്ഥര്‍, തുടങ്ങി വിവിധ വിഭാഗങ്ങള്‍ പതിനായിരക്കണക്കിന്
ക്ഷേത്രഭൂമികളാണ് കൈയേറിയിറ്റുള്ളത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. മഹാക്ഷേത്രങ്ങളുടെ ഭൂമി 1978 മുതല്‍ നടന്ന റീ സര്‍വേകളില്‍ പുറമ്പോക്ക്, സര്‍ക്കാര്‍ എന്നിങ്ങനെ വകമാറ്റുകയായിരുന്നു. സര്‍ക്കാര്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയത് ക്ഷേത്രഭൂമികളെ ഒഴിവാക്കിയായിരുന്നു. എന്നാല്‍ റീ സര്‍വേ നടപടിക്രമങ്ങളില്‍ ക്ഷേത്രങ്ങളെയും, വസ്തുവകകളെയും സര്‍ക്കാര്‍ പുറമ്പോക്ക് പട്ടികയായി ചിത്രീകരിച്ച് വ്യാപകമായ കൈയേറ്റങ്ങള്‍ക്കും ക്രമംവിട്ടു പതിച്ചുകൊടുക്കലിനും വിധേയമാക്കി. ഇത് ഹിന്ദുസമൂഹത്തോട് മുന്നണികള്‍ കാണിച്ച ഭരണകൂട ഭീകരതയാണ്.
ഇതിലൂടെ ലക്ഷക്കണക്കിന് ഏക്കര്‍ വസ്തുവകകള്‍ ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അതേസമയം അന്യമതസ്ഥരുടെ മതസ്ഥാപനങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുള്ളപ്പോഴാണ് ഈ വിരോധാഭാസം. ക്ഷേത്രങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ദേവസ്വം ബോര്‍ഡുകള്‍ ഈ പ്രശ്നത്തില്‍ യാതൊന്നും ചെയ്യുന്നില്ല. അതുവഴി സംസ്ഥാനത്ത് ക്ഷേത്രം ഇരിക്കുന്ന സ്ഥലംപോലും അവകാശ തര്‍ക്കങ്ങളില്‍പെട്ടിരിക്കുന്നു. ഇതിന് അടിയന്തരമായി പരിഹാരം കാണാന്‍ സര്‍ക്കാരും, ഹൈക്കോടതി ദേവസ്വം ബെഞ്ചും മുന്‍കൈയ്യെടുക്കണം. കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. അതിസമ്പന്നമായ ഇവ കരപ്രമാണിമാര്‍, ഊരാളന്‍മാര്‍, സ്വകാര്യകുടുംബക്കാര്‍ എന്നിവര്‍ ദേവന് സമര്‍പ്പിച്ചതും പരിപാലിച്ച് വരുന്നതുമാണ്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തില്‍ കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ ഉള്‍പ്പെട്ടതോടെ കപ്പം കൊടുക്കാന്‍ പണം ഇല്ലാതായതും രാജ്യം കടക്കെണിയിലായതുമാണ് ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ കൈവയ്‌ക്കാന്‍ നീക്കമുണ്ടായത്. 1812ല്‍ കേണല്‍ മണ്‍റോ തിരുവിതാംകൂര്‍ കൊച്ചി രാജ്യങ്ങളുടെ ദിവാനും പ്രസിഡന്റുമായപ്പോഴാണ് രാജാവിന്റെ മേല്‍കോയ്മാധികാരം ഉപയോഗിച്ച് ക്ഷേത്രങ്ങള്‍ കണ്ടുകെട്ടുന്നത്.
1949 കവനന്റ് പ്രകാരം 1950ല്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതോടെ ക്ഷേത്രഭൂമികള്‍ നാഥനില്ലാക്കളരികളായി. ഇതെല്ലാം ഭരണകൂടത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു. അതിനാല്‍ സെറ്റില്‍മെന്റ് രേഖകകള്‍ പ്രകാരം വില്ലേജ് അടിസ്ഥാനത്തില്‍ നിലവിലെ ഡിജിറ്റല്‍ സര്‍വേയില്‍ ക്ഷേത്രഭൂമികളെ പുനഃക്രമീകരിക്കാന്‍ ഉന്നതാധികാര സമിതി കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച് നഷ്ടപ്പെട്ടവ വീണ്ടെടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.
വേണ്ടത് പട്ടികജാതി പട്ടികവര്‍ഗ വികസന നയം
സ്വതന്ത്ര കേരളത്തില്‍ എല്ലാ സാമൂഹ്യ വിഭാഗങ്ങള്‍ക്കും അവരുടെ വികസനത്തിനും വേണ്ടി നയം രൂപീകരിക്കുന്ന പ്രക്രിയ മാറിമാറി വന്ന ഓരോ ഭരണകൂടങ്ങളും സമയബന്ധിതമായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷം പിന്നിടുമ്പോഴും പുരോഗമനം പറയുന്ന കേരളത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്കുവേണ്ടി ഒരു വികസനനയം രൂപീകരിച്ചിട്ടില്ല. ഏതൊരു സാമൂഹ്യ വിഭാഗത്തിന്റെയും സാമൂഹ്യനീതി നടപ്പില്‍ വരുത്തുന്നതിന്റെ അടിസ്ഥാനശില അവര്‍ക്കുവേണ്ടി ഭരണകൂടം നടപ്പിലാക്കാനുദേശിക്കുന്ന നയപരിപാടികളാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി/ വര്‍ഗ വികസന നയം രൂപീകരിക്കണം.
ഭൂമിയുടെ വിതരണം, ഭവന നിര്‍മാണം, വിദ്യാഭ്യാസ ആനുകൂല്യവിതരണം, തൊഴില്‍ നല്‍കല്‍ഈ മേഖലകളിലൊക്കെ ഭരണഘടനാര്‍ഹമായ പരിഗണനയ്‌ക്ക് അവകാശമുള്ള ഒരു ജനതയാണ് – പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗം.
എന്നാല്‍ ഈ മേഖലകളിലൊക്കെ അവഗണനയും, വിവേചനവുമാണ് കാലകാലങ്ങളായി കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ ജനതയോട് പുലര്‍ത്തുന്നത്.. ഈ വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണം..
Discussion about this post