തിരുവനന്തപുരം: പ്രശ്‌നങ്ങളെക്കുറിച്ച് വീടിനുള്ളിലിരുന്ന് പരിതപിക്കുകയല്ല, രാഷ്‌ട്ര ചിന്തയോടെ ഒരുമിച്ചു ചേരുകയാണ് വേണ്ടതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമാജത്തെ സംഘടിപ്പിക്കുകയാണ് ആർ എസ് എസ് ചെയ്യുന്നത്. സംഘത്തിന് ആരും എതിരാളികളല്ല, എല്ലാവരും നാളത്തെ സ്വയംസേവകരാണെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ഉദയ പാലസ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട സംഘത്തെക്കുറിച്ച് ശരിയായ ധാരണ ലഭിക്കാനുള്ള അവസരമാണ് ഇത്തരം സദസുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘത്തെ അറിയാൻ സ്വയംസേവകരെ കേൾക്കുകയും സംഘപരിപാടികളിൽ പങ്കെടുക്കുകയും വേണം. പ്രൊപ്പഗാണ്ടകൾക്കും നരേറ്റീവുകൾക്കും പിന്നാലെ പോകരുത്. ഞാൻ പറയുന്നത് കേട്ടും ഒരു ധാരണയിലെത്തണമെന്നില്ല. ഒരു മണിക്കൂർ ശാഖകളിലെത്തിയും സംഘശിബിരങ്ങളിലെത്തിയും കണ്ടും അറിഞ്ഞും ആർ എസ് എസിനെ മനസിലാക്കണം, സർസംഘചാലക് പറഞ്ഞു.

സംഘം വന്നത് പൂർത്തീകരണത്തിനായാണ്. എല്ലാമുണ്ടായിട്ടും ദീർഘകാലം അടിമത്തത്തിലായിപ്പോയ നാടാണ് നമ്മുടേത്. കടന്നുകയറി ഭരിച്ച ഏഴാമത്തെ അധിനിവേശശക്തിയാണ് ബ്രിട്ടൻ. സ്വാതന്ത്ര്യത്തിന് വേണ്ടി ഉയർന്ന മുന്നേറ്റങ്ങൾ സ്വാതന്ത്ര്യാനന്തരം മുന്നോട്ടു പോയില്ല. പരിഷ്കരണ പരിശ്രമങ്ങൾ ചില തുരുത്തുകളിലൊതുങ്ങി. ജന്മനാ ദേശഭക്തനായ ഡോ. കേശവബലിറാം ഹെഡ്ഗേവാർ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ രാഷ്ട്രം അതിൻ്റെ തനിമയിൽ സംഘടിക്കാതെ പൂർവ വൈഭവം പുന:സ്ഥാപിക്കാനാവില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ഭാരതമെന്നത് കേവലം ഭൂമിശാസ്ത്രപരമായ അതിരുകളിലൊതുങ്ങുന്നില്ല. ഇത് പ്രകൃതിയാണ്.
ഈ രാഷ്ട്രം ഹിന്ദുരാഷ്ട്രമാണ്. ഹിന്ദു എന്നത് നമ്മുടെ ജീവിത രീതിയാണ്, നാടിൻ്റെ സാംസ്‌കാരികത്തനിമയാണ്.
എല്ലാ വിവിധതകളെയും സ്വീകരിച്ചു കൊണ്ട് ഒരുമയോടെ കഴിയുന്നതാണ് ഈ നാടിൻ്റെ തനിമ.
തനിമ ഒരു തത്വശാസ്ത്രമല്ല അനുഭൂതിയാണ്. അവർ എന്നിലും ഞാൻ അവരിലും എന്ന ഏകത്വ ഭാവനയുടെ പേരാണ് ഹിന്ദു എന്നും
ഭാരതീയത ഹിന്ദു രാഷ്ട്രത്തിൻ്റെ സ്വഭാവ വിശേഷമാണെന്നും സർസംഘചാലക് ചൂണ്ടിക്കാട്ടി.
ഇന്നത്തെ ലോകത്തിന് വേണ്ടത് ഭാരതത്തിൻ്റെ പക്കലാണുള്ളത്. അത് നല്കാനുള്ള തയാറെടുപ്പ് ഭാരതീയരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
കൊടുക്കൽ വാങ്ങലുകളുടെ പാരസ്പര്യമാണ് സമൂഹത്തിൻ്റെ കരുത്ത്. ലോകത്തിന് വേണ്ടതെല്ലാം ഭാരതത്തിൻ്റെ പക്കലാണുള്ളത്. അത് നല്കാനുള്ള തയാറെടുപ്പ് ഭാരതീയരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മൾ അതിന് ഭാരതീയ ജീവിത രീതി ശീലമാക്കണം. ധർമ്മത്തിൻ്റെ അടിസ്ഥാനത്തിൽ കരുത്തരാകണം. സമാജം സംഘടിക്കുകയല്ലാതെ കരുത്ത് നേടാൻ വഴിയില്ല. കരുത്തൻ്റെ വഴിയിൽ കുറുകെ നിൽക്കാൻ ആരും ധൈര്യപ്പെടില്ല. ദൗർബല്യം മരണമാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞു. ഹിന്ദു സമൂഹം ഒരുമിച്ച് ചേരണം. ഇത് മാതൃഭൂമിയാണെന്നും നമ്മൾ ഒരമ്മയുടെ മക്കളാണെന്നുമുള്ള സാഹോദര്യ ഭാവം ഉറയ്ക്കണം , ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
ആർ എസ് എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പി. ഗിരീഷ്, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവർ വേദിയിൽ സന്നിഹിതരായി. പ്രാന്ത സഹസമ്പർക്ക പ്രമുഖ് എം. ജയകുമാർ സ്വാഗതം പറഞ്ഞു.
വിവിധ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട വ്യക്തികളാണ് പങ്കെടുത്തത്. സദസിൻ്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സർസംഘചാലക് മറുപടി നല്കി.

















Discussion about this post