ചേർത്തല: സംഘത്തിനൊപ്പം പ്രവർത്തനം ആരംഭിച്ച ചില സംഘടനകൾ ഇന്ന് രാജ്യവിരുദ്ധ ശക്തികളുടെ പാവകളായി മാറിയെന്നും ചിലതിന്റെ പ്രവർത്തനങ്ങൾ നിലച്ചുവെന്നും ആർഎസ്എസ് ദക്ഷിണകേരള പ്രാന്ത പ്രചാർ പ്രമുഖ് എം.ഗണേശൻ. സംഘ ശതാബ്ദിയുടെ ഭാഗമായി ചേർത്തല ഭുവനേന്ദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ശക്തിയുടെയോ അധികാര രാഷ്ട്രീയത്തിന്റെയോ പിൻബലത്തിലല്ല സംഘം വളർന്നത്. ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ അമ്മമാരുടെ ഉൾപ്പെടെയുള്ള ജനങ്ങളുടെ പിന്തുണയും അനുഗ്രഹവും കൊണ്ടാണ് സംഘടന ഈ നിലയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സംഘത്തിന്റെ വളർച്ചയ്ക്കിടയിൽ നിരവധി സ്വയംസേവകർ ജീവൻ ബലി നൽകിയിട്ടുണ്ട്. നൂറാം വർഷം ആഘോഷിക്കുന്നത് കഴിഞ്ഞ നൂറ് വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് ചർച്ച ചെയ്യാനുമാണെന്ന് എം.ഗണേശൻ പറഞ്ഞു.
ചടങ്ങിൽ ആർഎസ്എസ് ജില്ലാ സംഘചാലക് കേണൽ രാം മോഹൻ അധ്യക്ഷത വഹിച്ചു. പ്രാന്തീയ കാര്യകാരി സദസ്യൻ വി. മഹേഷ്, വി. വിനോദ്, ജോസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.


















Discussion about this post