കരുനാഗപ്പള്ളി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന കാര്യകർത്താവായിരുന്ന ഗംഗാധരകുറുപ്പ് (91, കുറുപ്പുസാർ) ഇനി ദീപ്തമായ ഓർമ. കരുനാഗപ്പള്ളി, ശാസ്താംകോട്ട താലുക്ക് കാര്യവാഹ്, കരുനാഗപ്പള്ളി താലൂക്ക് (റവന്യൂ താലൂക്ക് കരുനാഗപ്പള്ളി, ചവറ താലൂക്ക്) സംഘചാലക്, കൊല്ലം ജില്ലാ ബൗദ്ധിക്ക് പ്രമുഖ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കരുനാഗപള്ളി താലൂക്കിലെ പാവുമ്പ ശാഖയിലൂടെ സംഘപ്രവർത്തനത്തിൽ എത്തിയ ഇദ്ദേഹത്തിന് ഭാസ്‌കർ റാവു, ഹരിയേട്ടൻ, പി.പി. മുകുന്ദൻ എന്നിവരുമായി അടുത്ത ബന്ധമായിരുന്നു.
ശൂരനാട് ഗവ. ഹൈസ്‌കൂളിൽ നിന്ന് വിരമിച്ച ശേഷം പൂർണസമയ പ്രവർത്തകനായി താലൂക്കിലും ജില്ലയിലും സജീവമായി പ്രവർത്തിച്ചു. കരുനാഗപ്പള്ളി, ശാസ്താംകോട്ട താലൂക്കുകളിൽ സംഘപ്രവർത്തകർക്ക് നേരെ രാഷ്ട്രീയ-മത തീവ്രവാദികളുടെ ഭാഗത്തു നിന്ന് നിരന്തരം ഭീഷണിയും അക്രമവും നടന്നപ്പോൾ അവരുടെ വീടുകളിലെത്തി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്ന തിന് മുന്നിൽനിന്നു പ്രവർത്തിച്ചു.
ഏറെ നാളായി ശാരീരികമായ അസ്വസ്ഥകളാൽ വീട്ടിൽ കഴിഞ്ഞുവരവെ ഞായറാഴ്ച രാത്രിയാണ് വിയോഗം. പരേതയായ കസ്തുരി അമ്മയാണ് ഭാര്യ. കെ. സിന്ധു, കെ. ബിന്ദു, ബിജു എം.ജി. എന്നിരാണ് മക്കൾ. പരേതനായ മധുസൂദനൻ പിള്ള, വിക്രമൻപിളള, രഞ്ജു എന്നിവരാണ് മരുമക്കൾ. ആർഎസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്‌ണൻ, ദക്ഷിണ പ്രാന്തസഹപ്രൗഢപ്രമുഖ് ബാഹുലേയൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി എം. സതീശൻ, വിഭാഗ് പ്രൗഢപ്രമുഖ് ടാ.കൊ. കുട്ടൻ, ജില്ലാ സംഘചാലക് ആർ. മോഹനൻ ഉൾപ്പടെ നിരവധി പേർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. സഞ്ചയനം 21ന് രാവിലെ.
സ്വയംസേവകർക്ക് മാതൃകയും പ്രേരണയും
- സി. ബാബു (ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി
ഞാൻ ബാല സ്വയംസേവക് ആയിരുന്നപ്പോൾ സൈക്കിളിൽ സാർ ഞങ്ങളുടെ ശാഖയിൽ വരുമായിരുന്നു. അദ്ധ്യാപകനായിരുന്നിട്ടും ട്രൗസറും ഇട്ട് ഞങ്ങളോടൊപ്പം വ്യായാമം ചെയ്യുവാനും കളിക്കാനും കഥകൾ പറഞ്ഞ് തരുവാനും സാർ ഉണ്ടായിരുന്നു. സംഘത്തിനെതിരെ ഇന്നത്തെ പോലെ തന്നെ അന്നും നുണപ്രചരണങ്ങളായിരുന്നു. അന്ന് എല്ലാവരുടെയും വിഷമവും വേദനയും തുറന്ന് പറയാവുന്ന ഒരു മാതൃകാ ഗുരുനാഥനും അച്ഛനും ജ്യേഷ്‌ഠനും സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു കുറുപ്പ് സാർ.
1992ൽ സംഘത്തെ സർക്കാർ നിരോധിച്ചപ്പോൾ ആരെയും അറസ്റ്റ് ചെയ്യാതിരുന്ന സമയത്ത് പ്രിവന്റീവ് അറസ്റ്റ് എന്ന് പറഞ്ഞ് സാറിനെ 2 ദിവസം കസ്റ്റഡിയിൽ വച്ചു പിന്നീട് വിട്ടയച്ചു. 1997ൽ കൊല്ലത്ത് മാർക്‌സിസ്റ്റ് അക്രമവിരുദ്ധ സമരത്തിന് നേരെ പോലീസ് അക്രമം അഴിച്ചുവിട്ട് നൂറുകണക്കിന് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തപ്പോൾ അതിൽ 15 വയസിൽ താഴെയുള്ള കുറച്ച് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. ഒരുകാരണവും ഇല്ലാതെ പോലീസ് കുട്ടികളെ തല്ലിചതച്ചപ്പോൾ കുട്ടികളെ ഇനി തല്ലരുത് എന്ന് പറഞ്ഞ് തടഞ്ഞ സാറിനെ പോലീസ് ക്രൂരമായാണ് മർദ്ദിച്ചത്.
ഇതിനെ കുറിച്ച് പിന്നീട് സാറ് പറഞ്ഞത്, എൻ്റെ കുട്ടികളെ തല്ലുന്നത് ഞാൻ നോക്കി നിൽക്കില്ലെന്നായിരുന്നു. അതിൻ്റെ പേരിലും കുറെ ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. തഴവാ പ്രദേശങ്ങളിൽ മാർക്‌സിസ്റ്റ്-മുസ്ലീം അക്രമികൾ സംഘപ്രവർത്തകക്ക് നേരെ നിരന്തരം അക്രമം അഴിച്ച് വിട്ടപ്പോഴൊക്കെ ഒരു രക്ഷാകർത്താവിനെ പോലെ അവരുടെ വീടുകളിൽ പോവുകയും സമാധിപ്പിക്കുകയും ചെയ്യുമായിരുന്നു. അദ്ധ്യാപകനായിരുന്ന സാറിന് പല മേഖലയിലും ശിഷ്യസമ്പത്തുണ്ട്. എപ്പോഴും ഉത്സാഹിയായിട്ടാണ് കാണുന്നത്. ജീവിതാവസാനം വരെയും സംഘ ആദർശം ജീവിതമാക്കിയ സാർ എല്ലാ ദേശസ്നേഹികക്കും പ്രേരണയായിരുന്നു. സാറിൻ്റെ വേർപാടിൽ കുടുംബത്തിനുണ്ടായ തീരാദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം അറിയിക്കുന്നു.













Discussion about this post