VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

തലക്കുളത്തെ തങ്കപ്പിടിവാള്‍..; വേലുത്തമ്പിദളവയുടെ 215-ാമത് വീരാഹൂതി ദിനം

VSK Desk by VSK Desk
28 March, 2024
in ലേഖനങ്ങള്‍, സംസ്കൃതി
Share
Tweet
SendTelegram

എസ്.കെ. ദീപു

മണ്ണടി ഭഗവതിക്ഷേത്രത്തില്‍ 1809 മാര്‍ച്ച് 28 ( മീനം 15)ന് കഠാര നെഞ്ചിലാഴ്‌ത്തി ജീവത്യാഗം ചെയ്ത വേലുത്തമ്പിദളവയുടെ 215-ാമത് വീരാഹൂതിദിനമാണിന്ന്. 1857ലെ ഒന്നാംസ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട് മുന്‍പേ വെള്ളക്കാരന്റെ കോളനിവത്കരണശ്രമങ്ങള്‍ക്കെതിരെ സായുധകലാപം ഒരുക്കിയ ധീരനാണ് തലക്കുളത്ത് ചെമ്പകരാമന്‍ വേലായുധന്‍തമ്പി. വൈദേശിക വൈതാളികരുടെ ഭരണത്തിന് അറുതിവരുത്തി രാഷ്‌ട്രമാതാവിനെ സ്വതന്ത്രയാക്കാന്‍ ആഹ്വാനംചെയ്ത, രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യഅവകാശങ്ങളുമാണ് പരമപ്രധാനം എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച, ഭാരതത്തിലെ ആദ്യ ബഹുജനപ്രക്ഷോഭത്തിന്റെ നേതാവായിരുന്നു അദ്ദേഹം.

തലക്കുളത്ത് വലിയവീട്ടില്‍ ജനിച്ച തമ്പി മുളകുമടിശീലക്കാരനും ദളവയും ആയി മാറിയത് ചരിത്രനിയോഗമാണ്. വെള്ളിമല സുബ്രഹ്മണ്യസ്വാമിയുടെ കടാക്ഷത്താല്‍ പിറന്ന, വള്ളിയാറിന്റെ കുളിര്‍കാറ്റേറ്റ് വളര്‍ന്ന, വേലായുധന്‍തമ്പിയുടെ വേലേറ്റു പിളര്‍ന്നത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയുംനെഞ്ചകമായിരുന്നു.

രാജശക്തിയെക്കാളും വലുതാണ് ജനശക്തി എന്ന് വിശ്വസിച്ച വേലുത്തമ്പിദളവ ആയിരിക്കാം, തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ വിശദീകരണവേദികള്‍ ഒരുങ്ങുന്നതിന് എത്രയോ മുന്‍പുതന്നെ ജനങ്ങളെ സംഘടിപ്പിക്കുന്നതിന് തന്റെ വാക്പടുത്വവും പ്രസംഗചാതുരിയും ഉപയോഗിച്ച ഭാരതത്തിലെ ആദ്യത്തെ രാഷ്‌ട്രീയനേതാവ്. തലക്കുളത്തെ കാര്യക്കാരന്‍ ആയിരിക്കെ ജയന്തന്‍നമ്പൂതിരി, ശങ്കരനാരായണന്‍ചെട്ടി, മാത്തൂതരകന്‍ എന്നിവരുടെ അഴിമതിത്രികോണില്‍പ്പെട്ടുപോയ രാജഭരണത്തിനെതിരെ ഇരണിയല്‍ കൊട്ടാരത്തിനു മുന്നില്‍ നാട്ടുകാരെ ഒന്നടങ്കം വിളിച്ചുകൂട്ടി ഒരു മഹായോഗം സംഘടിപ്പിക്കാന്‍ തമ്പിക്ക് സാധിച്ചു. ജനസഞ്ചയത്തെ ഒപ്പം നിര്‍ത്താനും രാജാവിന്റെയും മന്ത്രിമാരുടെയും അഴിമതിയെ ചെറുത്തുതോല്‍പ്പിക്കുവാനും തമ്പിയുടെ വാക്പടുത്വം മതിയായിരുന്നു. കുണ്ടറയില്‍ നിന്ന് മുപ്പതിനായിരത്തോളം ആളെക്കൂട്ടി കൊല്ലത്തേക്ക് തന്റെ അവസാനകാലത്തും പട നയിക്കുന്നതിന് വേലുത്തമ്പിക്ക് തുണയായതും ഇതേ പ്രസംഗചാതുരിയാണ്.

കൊട്ടാരത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച പ്രക്ഷോഭത്തിലൂടെ ദിവാനായിരുന്ന ജയന്തന്‍നമ്പൂതിരിയെ ഭാവിയില്‍ തിരിച്ചുവിളിക്കില്ല എന്ന രാജകല്‍പ്പനയോടെ നാടുകടത്തിച്ചു. വലിയമേലെഴുത്തുകാരനായിരുന്ന തക്കല നാരായണന്‍ ചെട്ടിയെയുംമുഖ്യഉപദേഷ്ടാവായിരുന്ന തച്ചില്‍ മാത്തൂതരകനെയും പൊതുജനമധ്യത്തില്‍ ചാട്ടവാറുകൊണ്ട് അടിച്ച് ചെവി രണ്ടും അറുത്തു വിടുവിച്ചു. സര്‍വാധികാര്യക്കാരന്റെ കസേരയില്‍ ഇരുന്ന് അഴിമതിയും കെടുകാര്യസ്ഥതയും നടത്തുന്നവരെ ഇറക്കിവിടാനും കയ്യാമം വയ്‌പ്പിക്കാനും ഇന്നത്തെപോലെ ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകള്‍ ഒന്നും ഇല്ലാതിരുന്നകാലത്ത് രാജകല്പന മാത്രമായിരുന്നു ദളവയ്‌ക്ക് ആശ്രയം.

സാധാരണക്കാരന്റെ അവകാശപോരാട്ടങ്ങളുടെ പ്രതീകമായി ഉപ്പ് കടന്നുവരുന്നതും ഇരണിയല്‍കൊട്ടാരത്തിലേക്ക് നടത്തിയ ജനകീയപ്രക്ഷോഭത്തിലൂടെയാണ്. ഉപ്പിനുമേല്‍ ചുമത്തിയ അന്യായനികുതിക്കെതിരെ നടന്ന ആദ്യസമരവും ഇതുതന്നെയാവും. പിന്നീട് ഒരുനൂറ്റാണ്ടില്‍പരം കാലം കഴിഞ്ഞ് ഇതേ ഉപ്പിനായുള്ള സമരത്തെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമായി നാം കണ്ടു.

തിരുവിതാംകൂറിന്റെ മുളകുമടിശീലക്കാരനായിരിക്കുമ്പോള്‍ തന്നെ ഉദ്യോഗസ്ഥവൃന്ദത്തില്‍ നിന്നും ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും ഭരണതലത്തിലെയും സര്‍ക്കാര്‍ സര്‍വീസിലെയും അഴിമതി തുടച്ചുനീക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പൊതുപണം കൃത്യതയോടെ ഖജനാവില്‍ എത്തിച്ചതിന് വേലുത്തമ്പിയെ മെക്കാളെപ്രഭു പ്രശംസിക്കുന്നത് ബ്രിട്ടീഷ് അധികാരികള്‍ക്ക് അദ്ദേഹം എഴുതിയ കത്തുകളില്‍ വ്യക്തമാണ്. രാജ്യം കൂടുതല്‍ സമൃദ്ധമായി. ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ശമ്പളവകയില്‍ ഉണ്ടായിരുന്ന കുടിശിക ഉള്‍പ്പെടെ രാജ്യം മുന്‍കാലങ്ങളില്‍ വരുത്തിവച്ച പല കടബാധ്യതകളും ചുരുങ്ങിയനാള്‍കൊണ്ട് അടച്ചുതീര്‍ത്തു. സര്‍ക്കാരിന്റെ കണക്കുകള്‍ സൂക്ഷിക്കുന്നതിന് വ്യക്തമായ സംവിധാനം ഒരുക്കിയ തമ്പി അന്നന്നുള്ള വരവ് ചെലവുകണക്കുകള്‍ എല്ലാ ഡിവിഷനുകളില്‍നിന്നും ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലേക്ക് അയക്കുന്ന നാള്‍വഴി വ്യവസ്ഥ ചെയ്തതോടെ പണം കണക്കില്‍കാണിക്കാതെ കൈയാളാനോ വകമാറ്റാനോ സാധ്യമല്ലാതായി.

രാജ്യദ്രോഹത്തിനും വഞ്ചനയ്‌ക്കും എതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിച്ച വേലുത്തമ്പി എന്നും അത്തരക്കാരുടെ പേടിസ്വപ്‌നമായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുമായി ചില വ്യാജകത്തിടപാടുകള്‍ നടത്തിയിരുന്നു എന്ന് ചരിത്രകാരന്മാര്‍ നിഗമനം ചെയ്യുന്ന ജനറല്‍ കുമാരന്‍തമ്പിയും ഇരണിയല്‍ തമ്പിയും കൊട്ടാരത്തിലേക്ക് മടങ്ങിവരവേ തിരുവനന്തപുരം കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയാണ് ഉണ്ടായത്. രാഷ്‌ട്രതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ അജ്ഞാതന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പുതിയകാലവാര്‍ത്തകള്‍ ചരിത്രകുതുകികളായ തിരുവിതാംകൂറുകാര്‍ക്ക് പുത്തന്‍ വാര്‍ത്തയല്ലെന്ന് സാരം.

കന്യാകുമാരിയിലെ മണ്ടയ്‌ക്കാട് ദേവീക്ഷേത്രം പുനരുദ്ധരിച്ചതുംകൊല്ലത്ത് ആനന്ദവല്ലീശ്വരം ക്ഷേത്രവും തിരുവനന്തപുരത്ത് തമ്പാനൂരിലെ മുരുകക്ഷേത്രവും നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചതും നാടിന്റെ സാംസ്‌കാരികധാര മുറിയാതെ കാക്കുന്നതിന് നടത്തിയ പ്രവര്‍ത്തനമായിരുന്നു. ഒരേസമയം ക്രൈസ്തവരോട് പ്രത്യേകിച്ച് ഈര്‍ഷ്യയോ വിരോധമോ പുലര്‍ത്താതിരിക്കുകയും ഭരണനയതന്ത്രത്തിന്റെ ഭാഗമായിട്ടെങ്കിലും മെക്കാളെയോടുപോലും സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്ന വേലുത്തമ്പി പക്ഷേ മതപരിവര്‍ത്തനത്തിന്റെ ഭാഗമായി മൈലാടിയില്‍ പള്ളി നിര്‍മ്മിക്കാനുള്ള മെക്കാളെയുടെ ശ്രമങ്ങളെ നഖശിഖാന്തംഎതിര്‍ത്തു. വിഖ്യാതമായ കുണ്ടറവിളംബരത്തിലും ഇത്തരം ശ്രമങ്ങളെ തടഞ്ഞുതോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്ന തമ്പി സനാതനധര്‍മ്മസംസ്‌കൃതിയുടെ കറ കളഞ്ഞ കാവല്‍ക്കാരന്‍ ആയിരുന്നു.

രാഷ്‌ട്രരക്ഷയും വികസനവും കരുതി മറ്റ് പ്രബലദേശങ്ങളുമായും വിദേശരാഷ്‌ട്രങ്ങളുമായും സഹകരണവും നയതന്ത്രബന്ധവും പുലര്‍ത്തുന്നത് അനിവാര്യമാണെന്ന് ദളവ ഓര്‍മ്മിപ്പിക്കുന്നു. ദേശചരിത്രത്തിന്റെ ദശാസന്ധിയില്‍ ജന്മനാട്ടില്‍നിന്ന് വെള്ളക്കാരന്റെ ഭരണം തൂത്തെറിയാന്‍ ബ്രിട്ടീഷുകാരുമായി ശത്രുതയിലായിരുന്ന ഫ്രഞ്ചുകാരുമായും മറാഠകളുമായും മധുരയിലെ പാളയക്കാരുമായും വേലുത്തമ്പി ബന്ധം പുലര്‍ത്തി. ബ്രിട്ടീഷുകാരില്‍നിന്നും അടുത്തിടയ്‌ക്ക് സ്വാതന്ത്ര്യംനേടിയ അമേരിക്കക്കാരുമായും തമ്പി നേരത്തെതന്നെ കത്തിടപാടുകള്‍ തുടങ്ങിയിരുന്നതായി ലണ്ടനിലെ ഇന്ത്യ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള രേഖകള്‍ വ്യക്തമാക്കുന്നു. ഭാവനാശാലികളായ രാഷ്‌ട്രനായകന്മാര്‍ ലോകനേതാക്കളെ കാണുന്നതും സൗഹൃദം പുലര്‍ത്തുന്നതും സര്‍ക്കീട്ട് ആണെന്ന് പരിഹസിക്കുന്ന രാഷ്‌ട്രീയക്കുശുമ്പിനുള്ള മറുപടി കടന്നുവരുന്നത് ഇരുന്നൂറില്‍പരംവര്‍ഷങ്ങള്‍ക്ക് അകലെ നിന്നാണ്.

ഭരണാധികാരികളുടെ സ്വജനപക്ഷപാതവും കുടുംബകാര്യങ്ങളുംവരെ ചര്‍ച്ച ചെയ്യേണ്ടിവരുന്ന ഇരുണ്ടകാലത്ത് നിശ്ചയമായും ഒരു വഴിവിളക്കാണ് വേലുത്തമ്പി. തലക്കുളത്ത് വലിയവീടിന് സമീപത്ത് അദ്ദേഹത്തിന്റെ ബന്ധു പാട്ടത്തിനെടുത്ത്കൃഷി ചെയ്തിരുന്ന ഭൂമി തമ്പിയുടെ അമ്മയുടെ ശിപാര്‍ശയില്‍ അന്യായമായി ബന്ധുവിന്റെ പേരില്‍ കരമടച്ച് പട്ടയം പിടിച്ചു. വിവരമറിഞ്ഞ് തമ്പി ഈ ഹീനകൃത്യം ചെയ്തുകൊടുത്ത പാര്‍വത്യക്കാരനെ വിളിച്ചുവരുത്തി അമ്മയുടെ മുന്നില്‍വച്ചുതന്നെ അയാളുടെ പെരുവിരല്‍ ഛേദിച്ചു. വേലുത്തമ്പി നടപ്പാക്കിയത് ‘എന്റെ രാജ്യമാണ് എന്റെ തറവാട്’ എന്ന് നയപ്രഖ്യാപനമായിരുന്നു.

ദളവയുടെ ഭരണകാലത്തിന്റെ മറുപകുതിയില്‍ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ വന്ന മേന്മയും തിരുവിതാംകൂറിന്റെ വികസനമുന്നേറ്റവുമുണ്ട്. വര്‍ഷം പതിനായിരക്കണക്കിന് കിലോമീറ്റര്‍ എന്ന നിര്‍മ്മാണവേഗം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വ്യാവസായികവളര്‍ച്ചയ്‌ക്ക് അനിവാര്യമാണെന്ന് കണ്ടറിഞ്ഞ് ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിലും തമ്പി ജാഗ്രത പുലര്‍ത്തി. വ്യവസായനഗരമായ ആലപ്പുഴയെ പല ദിശകളില്‍നിന്ന് ബന്ധിപ്പിക്കുന്ന ധാരാളം റോഡുകള്‍ പണിതു.

കൊല്ലം-ചെങ്കോട്ട റോഡ്‌സഞ്ചാരയോഗ്യമാക്കുകയും യാത്ര പ്രോത്സാഹിപ്പിക്കുവാനായി ഊട്ടുപുര ഉണ്ടാക്കുകയും ചെയ്തു. ക്ഷേത്രനഗരസങ്കല്‍പ്പത്തോടെ കൊല്ലംപട്ടണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുവാനായി പട്ടണത്തില്‍ സ്ഥാപിച്ച ആനന്ദവല്ലീശ്വരംക്ഷേത്രത്തിന് സമീപത്തുതന്നെ കച്ചേരികെട്ടിടവും കൊട്ടാരവും മറ്റും സ്ഥാപിച്ചു. തിരുനെല്‍വേലിയില്‍നിന്നും മധുരയില്‍നിന്നും പ്രമുഖവ്യാപാരികളെ ക്ഷണിച്ചുവരുത്തി കച്ചവടസൗകര്യങ്ങള്‍ നല്കി.

വേലുത്തമ്പി ഒരു കാലത്തിന്റെ മാത്രം ഭരണാധികാരിയല്ല. ജനക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അനേകം ഭരണാധികാരികളുടെ പ്രേരണയും മാതൃകയുമാണ്. ഭാരതത്തില്‍ ഉണ്ടായിരുന്ന അറുന്നൂറ് നാട്ടുരാജ്യങ്ങള്‍ക്കിടയില്‍ തിരുവിതാംകൂര്‍ തല ഉയര്‍ത്തിനില്ക്കുന്നത് വേലുത്തമ്പി തന്റെ ചോര കൊണ്ട് ഈനാടിന്റെ നെറുകയില്‍ ചാര്‍ത്തിയ തിലകക്കുറിയുടെ തിളക്കംഒന്നുകൊണ്ടാണ്. ഇന്നും സെക്രട്ടേറിയേറ്റു വളപ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ആ പൂര്‍വകാല പ്രധാനമന്ത്രിയുടെ ലോഹപ്രതിമയിലെങ്ങാനും ജീവന്‍ തുടിച്ചാല്‍, ആ തങ്കപ്പിടിവാളൊന്ന് അനങ്ങിയാല്‍, എത്ര അഴിമതിക്കാരുടെ പെരുവിരലും മൂക്കും ചെവിയും അറ്റുവീണുപോയേനെ !

Share
Tweet
SendShareShare

Latest from this Category

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies