കൊച്ചി: അടിയന്തരാവസ്ഥയ്ക്കെതിരായ സമരം നയിച്ചത് പോരാളികളാണെന്ന് മുതിർന്ന ആർ എസ് എസ് പ്രചാരകൻ ആർ. ഹരി. ജയിലിൽ പോയവരുടെ ചരിത്രം മാത്രമല്ല അത്. ജയിലിന് പുറത്ത് അണ്ടർ ഗ്രൗണ്ടിൽ പ്രവർത്തിച്ച എമർജൻസി സോൾജിയേഴ്സിന്റെ ചരിത്രമാണ് , അദ്ദേഹം പറഞ്ഞു. വിശ്വ സംവാദകേന്ദ്രം യു ട്യൂബ് ചാനലിലൂടെ ഏഴ് ദിവസമായി പൂർത്തിയാക്കിയ പ്രഭാഷണ പരമ്പരയിലാണ് ആർ. ഹരി ഇങ്ങനെ പരാമർശിച്ചത്.
1942 ലെ ക്വിറ്റിന്ത്യ സമര കാലത്തേതിലും സമഗ്രവും വിപുലവുമായ സഹന സമരമാണ് ലോക് സംഘർഷ സമിതിയുടെ നേതൃത്വത്തിൽ ആർ എസ് എസ് പ്രവർത്തകർ നടത്തിയത്. ജയിലിൽ പോകണമെന്ന് നിശ്ചയിച്ചവരെയല്ലാതെ ഒരാളെ പോലും തുറുങ്കിലടയ്ക്കാൻ അവർക്ക് കിട്ടിയില്ല. അത്രയ്ക്ക് ആസൂത്രണ ബദ്ധമായിരുന്നു സമരം, അദ്ദേഹം പറഞ്ഞു.
സോഷ്യലിസ്റ്റുകൾക്ക് നേതാക്കളേ ഉണ്ടായിരുന്നുള്ളൂ. പ്രവർത്തകരില്ലായിരുന്നു. പല നേതാക്കളും ജയിലിൽ പോയി തടി രക്ഷപ്പെടുത്തിയപ്പോൾ ഒളിവിൽ പ്രവർത്തിച്ച് തടി നഷ്ടപ്പെടുത്തുകയായിരുന്നു ആർ എസ് എസുകാർ. കാപ്പിത്തോട്ടവും പണവുമൊക്കെയുള്ള കേരളത്തിലെ വളരെ പ്രശസ്തനായ ഒരു സോഷ്യലിസ്റ്റ് നേതാവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കേട്ടപ്പോഴേ തമിഴ് നാട്ടിലേക്ക് മുങ്ങി. കമ്മ്യൂണിസ്റ്റുകൾ തുറന്നെതിർക്കാതെ അമർന്നു കിടക്കാനാണ് ശ്രമിച്ചത്. അതിന്റെ ആനുകൂല്യവും ഇന്ദിരയിൽ നിന്ന് അവർ പറ്റി. ക്വിറ്റിന്ത്യ സമരത്തെ എന്നതു പോലെ അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തെയും കമ്യൂണിസ്റ്റുകൾ ഒറ്റിയെന്ന് കരുതാൻ നിരവധി കാരണങ്ങളുണ്ട് , ആർ. ഹരി ചൂണ്ടിക്കാട്ടി.
ജയിലിൽ കഴിഞ്ഞവർക്ക് വായിക്കാൻ അദ്വാനിയും എ.കെ. ഗോപാലനുമെഴുതിയ പുസ്തകങ്ങളെത്തിച്ചിരുന്നത് ആർ എസ് എസ് പ്രവർത്തകരാണ്. ഇന്ന് വീമ്പ് പറയുന്ന ദേശാഭിമാനിയൊക്കെ അന്ന് താളം തുള്ളുകയായിരുന്നു. പാർലമെന്റിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എ.കെ. ഗോപാലൻ നടത്തി ഉജ്ജ്വലമായ പ്രസംഗം അച്ചടിക്കാൻ പോലും ദേശാഭിമാനി തയാറായില്ല. ആ പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തത് ആർ എസ് എസ് പ്രവർത്തകർ പ്രസിദ്ധീകരിച്ച കുരുക്ഷേത്രത്തിലൂടെയായിരുന്നുവെന്ന് ആർ. ഹരി പറഞ്ഞു.
അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ യഥാർത്ഥവും സമഗ്രവുമായ ചരിത്രം പുറത്തുവരണം. വിക്ടിംസല്ല സോൾജിയേഴ്സായിരുന്നു സമര ഭടന്മാരെന്ന് എല്ലാവരും അറിയണം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പ്രയത്നം രേഖപ്പെടുത്തണം. ദേശീയതലത്തിൽ തന്നെ സമഗ്രമായ ചരിത്രം എഴുതേണ്ടതുണ്ട് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Discussion about this post