നാഗ്പൂര്‍: സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രം സ്വയാശ്രിതമാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ പ്രതിരോധ, പ്രതിരോധ ഗവേഷണ ശക്തി അടയാളപ്പെടുത്തി. ഭരണകൂടത്തിന്റെ ദൃഢനിശ്ചയവും ഇക്കാര്യത്തില്‍ പ്രകടമായി, സര്‍സംഘചാലക് പറഞ്ഞു. നാഗ്പൂരില്‍ സമാപിച്ച ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹല്‍ഗാമിലെ ക്രൂരതയെത്തുടര്‍ന്ന് രാജ്യമെമ്പാടും രോഷം അലയടിച്ചു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. എല്ലാവരിലും അഭൂതപൂര്‍വമായ ഐക്യം ദൃശ്യമായി. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും സഹകരണത്തിന്റെ കരം നീട്ടി. ദേശസ്നേഹം അലയടിച്ചപ്പോള്‍ ഭിന്നതകള്‍ പോയിമറഞ്ഞു. ഈ അന്തരീക്ഷം നിലനില്‍ക്കണം. എന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല, പ്രതിസന്ധി തുടരുകയാണ്. സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ അവസാനിപ്പിച്ചിട്ടില്ല. ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ പ്രേതം ഇപ്പോഴും ഉണ്ട്. ഭീകരതയുടെയും സൈബര്‍ പോരിന്റെയും അടിസ്ഥാനത്തില്‍ അവര്‍ നിഴല്‍യുദ്ധം തുടരുകയാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളും ഈ സന്ദര്‍ഭത്തില്‍ പരീക്ഷിക്കപ്പെടുന്നു. സത്യത്തോടൊപ്പം ആരാണ് നിലകൊള്ളുന്നതെന്നതും വിഷയമാണ്, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
രാജ്യത്തുണ്ടാകുന്ന വിഷമങ്ങള്‍ പരിഹരിക്കാന്‍ സാമൂഹിക ഐക്യം അനിവാര്യമാണ്. നമ്മുടേത് വൈവിധ്യങ്ങളുടെ രാജ്യമാണ്. നിരവധി പ്രശ്നങ്ങളുമുണ്ട്. ഒരാളുടെ പ്രശ്നം പലപ്പോഴും മറ്റൊരാള്‍ക്ക് അറിയണമെന്നില്ല. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ കാരണം തീരുമാനങ്ങള്‍ എടുക്കുന്നത് ബുദ്ധിമുട്ടായിത്തീരുന്നു. എന്നാല്‍പ്പോലും, സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണം. സൗഹാര്‍ദ്ദം നിലനിര്‍ത്തണം. അനാവശ്യചര്‍ച്ചകള്‍ ഉണ്ടാകരുത്. നിയമം കൈയിലെടുക്കാനുള്ള ശ്രമങ്ങള്‍ ഉചിതമല്ല. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നവരുടെ കെണിയില്‍ കുടുങ്ങരുത്. സൗഹാര്‍ദ്ദവും സഹകരണവും നല്ല ചിന്തകളും ഉണ്ടായിരിക്കണം. നമ്മുടെ വേരുകള്‍ ഏകാത്മകതയിലാണ്. വിവിധതയിലെ ഏകതയാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ ധര്‍മ്മം. നമ്മുടെ മൂല്യവ്യവസ്ഥ ഒന്നാണ്. പൂര്‍വ്വികര്‍ ഒന്നാണ്. വാസ്തവത്തില്‍, ലോകം മുഴുവന്‍, മനുഷ്യസമൂഹമാകെ ഒന്നാണ്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
വികസനവും പരിസ്ഥിതിയും ഒരുമിച്ച് നിലനില്‍ക്കണം. ഗോത്രവര്‍ഗജനത നമ്മുടെ ഭാഗമാണ്, സഹോദരരാണ്. അവരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ ഉണ്ടാവണം. സര്‍ക്കാര്‍ ആ ജോലി നിര്‍വഹിക്കണം, വിധ സംഘടനകള്‍ വഴി, വനവാസി മേഖലകളില്‍ സ്വയംസേവകര്‍കര്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
ബലപ്രയോഗത്തിലൂടെ, പ്രലോഭനങ്ങളിലൂടെ, വഞ്ചനയിലൂടെയുയുള്ള മതംമാറ്റം ആക്രമണമാണ്. നമ്മള്‍ ഒരു വിഭാഗത്തിനും എതിരല്ല. നിര്‍ബന്ധിതമായി മതം മാറ്റപ്പെട്ടവര്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നെങ്കില്‍ അത് സ്വാഗതാര്‍ഹമാണെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
നിര്‍ബന്ധിത മതംമാറ്റവും നക്‌സലിസവുമാണ് വനവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്നും സമാജശക്തിയുടെ ബലത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഒരുമിച്ച് അവസാനിപ്പിക്കാന്‍ സംഘത്തിന് സാധിക്കുമെന്നും പരിപാടിയില്‍ മുഖ്യാതിഥിയായ മുന്‍ കേന്ദ്രമന്ത്രിയും വനവാസി അവകാശ പ്രവര്‍ത്തകനുമായ അരവിന്ദ് നേതം പറഞ്ഞു. നക്‌സലിസം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അത് വേരുകളില്‍ നിന്ന് ഉന്മൂലനം ചെയ്യണം. ഉദാരവല്‍ക്കരണവും വ്യവസായവല്‍ക്കരണവും കാരണം, വനവാസികളുടെ കുടിയിറക്കം തുടരുന്നു. ജലം, ഭൂമി, വനങ്ങള്‍ എന്നിവയെ ഇത് അപകടത്തിലാക്കുന്നു. വികസനത്തില്‍ വനവാസികളുടെ പങ്ക് നിശ്ചയിക്കണം. ഭൂമി ഏറ്റെടുക്കുന്നതിനുപകരം ഭൂമി പാട്ടത്തിന് എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് തംഷെട്ടിവാര്‍, വര്‍ഗ് സര്‍വാധികാരി സമീര്‍ കുമാര്‍ മഹന്തി, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു. മെയ് 12ന് ആരംഭിച്ച കാര്യകര്‍ത്താ വികാസ് വര്‍ഗില്‍ 840 ശിക്ഷാര്‍ത്ഥികളും 118 ശിക്ഷകരും പങ്കെടുത്തു. കേരളം ഉള്‍പ്പെടുന്ന ദക്ഷിണക്ഷേത്രത്തില്‍ നിന്ന് 178 പ്രവര്‍ത്തകരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.












Discussion about this post