വിശാഖപട്ടണം: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി യോഗ മാറിയിരിക്കുന്നുവെന്നും, അതിരുകൾ ഭേദിച്ച് ആരോഗ്യം, സമാധാനം, ഐക്യം എന്നിവയ്‌ക്കായുള്ള ഒരു ആഗോള പ്രസ്ഥാനമായി യോഗ പരിണമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. “യോഗ ഏക ഭൂമിക്കും ആരോഗ്യത്തിനും” എന്ന പ്രമേയത്തിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന 11-ാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഗോളതലത്തിൽ യോഗയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയും സംസ്കാരങ്ങൾ, ഭൂമിശാസ്ത്രങ്ങൾ, തലമുറകൾ എന്നിവയ്‌ക്ക് അതീതമായി മനുഷ്യരാശിയെ ഒന്നിപ്പിക്കാനുള്ള അതിന്റെ ശക്തിയും മോദി ഊന്നിപ്പറഞ്ഞു. 2014-ൽ ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിക്കാനുള്ള ഭാരതത്തിന്റെ നിർദ്ദേശം ഐക്യരാഷ്‌ട്രസഭയിൽ സമർപ്പിച്ചത് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 175 രാജ്യങ്ങളിൽ നിന്ന് അഭൂതപൂർവമായ പിന്തുണ ലഭിച്ച പ്രമേയമാണിത്. യോഗയുടെ സാർവത്രിക ആകർഷണത്തിനുള്ള ലോകം നൽകുന്ന അംഗീകാരമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ന്, 11 വർഷങ്ങൾക്ക് ശേഷം, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി യോഗ മാറിയിരിക്കുന്നു. അത് അതിരുകൾ ഭേദിച്ച് ആരോഗ്യം, സമാധാനം, ഐക്യം എന്നിവയ്‌ക്കായുള്ള ഒരു ആഗോള പ്രസ്ഥാനമായി മാറിയിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. സ്ഥലം, പശ്ചാത്തലം, പ്രായം, കഴിവ് എന്നിവ പരിഗണിക്കാതെ യോഗ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. “യോഗ ശാരീരിക വ്യായാമത്തിനപ്പുറമാണ്. സമഗ്രമായ ക്ഷേമം, മാനസിക വ്യക്തത, ആത്മീയ ശക്തി എന്നിവയിലേക്കുള്ള ഒരു പാതയാണിത് – ലോകത്തെ സുഖപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു പുരാതന ഭാരത സമ്മാനം,” അദ്ദേഹം കൂട്ടിച്ചേർത്തു.
രാമകൃഷ്ണ ബീച്ച് മുതൽ വിജയനഗരം ജില്ലയിലെ ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിൽ നടന്ന കൂട്ട യോഗ സെഷനിൽ അഞ്ച് ലക്ഷം പേർ പങ്കെടുത്തു. മോദിക്കൊപ്പം ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീർ, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, സംസ്ഥാന ഐടി മന്ത്രി നര ലോകേഷ് എന്നിവരും ആർകെ ബീച്ചിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
Discussion about this post