ന്യൂഡൽഹി: ഇതിഹാസചലച്ചിത്രകാരൻ സത്യജിത്ത് റേയുടെ കുടുംബ വീട് പൊളിക്കരുതെന്ന ഭാരതത്തിന്റെ ആവശ്യത്തിനു വഴങ്ങി ബംഗ്ലാദേശ് സർക്കാർ. മൈമൻസിംഗിലെ പുരാതനമായ വീട് പൊളിക്കുന്നത് ഖേദകരമാണെന്നും പുനരുദ്ധാരണത്തിന് സഹായം നൽകാമെന്നും ഭാരതം ബംഗ്ലാദേശിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വീട് സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷൻ പ്രസ് മിനിസ്റ്റർ ഫൈസൽ മഹമൂദ് അറിയിച്ചു.
പഴക്കം മൂലം കെട്ടിടം അപകട ഭീഷണിയിലാണെന്നും അതിനാലാണ് പൊളിച്ചു കളഞ്ഞ് പുതിയതു പണിയാൻ ചിൽഡ്രൺസ് അക്കാദമി നീക്കം നടത്തിയയെന്നും ഫൈസൽ മഹമൂദ് പറഞ്ഞു. വിഷയത്തിൽ ഭാരതം ഇടപെട്ടതോടെ സർക്കാർ ഇടപെട്ട് കെട്ടിടം പൊളിക്കുന്നത് തടഞ്ഞിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ ആർക്കിയോളജി വകുപ്പും ജില്ലാ ഭരണകൂടവും തീരുമാനിച്ചിട്ടുണ്ടെന്നും ഭാരതത്തിന്റെ സഹായം തേടേണ്ടതുണ്ടോ എന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഫൈസൽ മഹമൂദ് അറിയിച്ചു.
ഭാരത- ബംഗ്ലാദേശ് സാംസ്‌കാരിക സഹകരണത്തിന്റെ ചിഹ്നമായ വസതി സാഹിത്യമ്യൂസിയമായി പുതുക്കിപ്പണിയണമെന്നാണ് ഭാരതം ആവശ്യപ്പെട്ടത്. ഇതിന് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ ഉടമസ്ഥതയിലുള്ള മൈമെൻസിങ്ങിലെ വസതി പൊളിച്ചുമാറ്റുന്നത് ഖേദകരമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൗധരിയുടെ വീട് മുമ്പ് മൈമെൻസിങ് ചിൽഡ്രൻസ് അക്കാദമിയായി ഉപയോഗിച്ചിരുന്നു. എന്നാൽ അധികാരികളുടെ അവഗണനയെത്തുടർന്ന് അത് ജീർണാവസ്ഥയിലായി. ബംഗ്ലാദേശ് പുരാവസ്തു വകുപ്പിന്റെ കണക്കനുസരിച്ച് ഒരു നൂറ്റാണ്ടിലേറെ മുമ്പ് നിർമിച്ചതാണ് ഈ വീട്. 1947-ലെ വിഭജനത്തിനുശേഷം സ്വത്ത് സർക്കാർ ഉടമസ്ഥതയിലായി. നിലവിലുള്ളത് പൊളിച്ച് സെമി- കോൺക്രീറ്റ് കെട്ടിടം നിർമിക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാർ പറയുന്നത്.
Discussion about this post