കൊച്ചി: ബാലഗോകുലം സുവർണ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബാലനേതൃ ശിബിരം 6, 7 തീയതികളിൽ എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കും. ഭാവി ഭാരതത്തിന്റെ നേതൃപാടവം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശിബിരത്തിന്റെ ഉദ്ഘാടനം ആറിന് രാവിലെ 9.30-ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നിർവ്വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
യോഗത്തിൽ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ. പ്രസന്നകുമാർ അദ്ധ്യക്ഷനാകും. സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ പരിഭാഷ നടത്തും. ബാലഗോകുലം സംസ്ഥാന പൊതുസെക്രട്ടറി കെ.എൻ. സജികുമാർ, കാര്യദർശി വി.ജെ. രാജമോഹൻ എന്നിവർ സംസാരിക്കും.
തുടർന്ന് വിവിധ സെഷനുകളിലായി പ്രമുഖർ ശിബിരം നയിക്കും. 7-ന് വൈകിട്ട് 5-ന് ചേരുന്ന സമാപന സഭ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ അദ്ധ്യക്ഷനാകും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ജനറൽ സെക്രട്ടറി ബി. പ്രകാശ് ബാബു, എറണാകുളം ജില്ലാ കാര്യദർശി എം. വിപിൻ എന്നിവർ സംസാരിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ബാലപ്രതിഭകളെയും യോഗത്തിൽ ആദരിക്കും.
മജിഷ്യൻ ഗോപിനാഥ് മുതുകാട്, സാംബോധി ഫൗണ്ടേഷൻ സ്ഥാപകൻ അദ്ധ്യാത്മാനന്ദ സരസ്വതി, എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണ, ക്രിക്കറ്റ് കോച്ച് പി. ബാലചന്ദ്രൻ, സിനിമാതാരം രചന നാരായണൻകുട്ടി, ആർട്ടിസ്റ്റ് ടി. കലാധരൻ, സിപ്പി പള്ളിപ്പുറം, എം.എം. ബഷീർ, അഡ്വ. ജയസൂര്യൻ, ടി.എസ്. രാധാകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് കുട്ടികളുമായി സംവദിക്കും. വിവിധ ബാലഗോകുലങ്ങളിൽ നിന്നായി 8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന 3500-ഓളം കുട്ടികളാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്.
കല, സാഹിത്യം, ശാസ്ത്രം, കായികം, യോഗ, ഗീതാധ്യയനം, സംവാദങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികൾ ശിബിരത്തിൽ നടക്കും. കുട്ടികളുടെ കഴിവുകൾ ഉണർത്തുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
കേരളത്തിലുടനീളം 5000-ത്തിലധികം ബാലഗോകുലങ്ങളിലൂടെ ഏകദേശം അഞ്ച് ലക്ഷം കുട്ടികൾ വിവിധ പഠന-പരിശീലന പ്രവർത്തനങ്ങളിലായി ബാലഗോകുലത്തിൽ പങ്കാളികളാകുന്നുണ്ട്. അറിവും സംസ്കാരവും മൂല്യബോധവും സമന്വയിപ്പിച്ച പ്രവർത്തനങ്ങളിലൂടെ 2047-ഓടെ രാഷ്ട്രത്തിന്റെ വിവിധ മേഖലകളിൽ നേതൃത്വം ഏറ്റെടുക്കുന്ന ശക്തമായ യുവതലമുറയെ വളർത്തുകയാണ് ബാലഗോകുലത്തിന്റെ ദൗത്യം.
സുവർണ്ണജയന്തി വർഷത്തിലെ ഈ ശിബിരം ഭാവി ഭാരതത്തിലെ എല്ലാ മേഖലകളെയും നയിക്കുന്ന സമഗ്ര നേതാക്കളെ വളർത്താനുള്ള ശ്രമമാണെന്ന് സംഘാടകർ വ്യക്തമാക്കി. ബിസിനസ്, രാഷ്ട്രീയം, ഭരണകൂടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ദിശാബോധമുള്ള നേതൃപാടവം കൈവരിക്കുന്ന തലമുറയെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്കാരത്തിന്റെ വേരുകളിൽ നിന്ന് ശക്തി ഉൾക്കൊണ്ട് മൂല്യബോധത്തോടെ ഉയർന്നു നിൽക്കുന്ന ഭാവി നേതാക്കളെ സൃഷ്ടിക്കുകയെന്നതാണ് ശിബിരത്തിന്റെ പ്രധാന ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജികുമാർ, ഡോ. പി.ആർ. വേണുഗോപാൽ, ദക്ഷിണകേരള അദ്ധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബി. പ്രകാശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.















Discussion about this post