കൊല്ലം: ഇന്ന് നാം കാണുന്നത് മൊബൈൽ ഫോണിൽ ഒതുങ്ങുന്ന സമൂഹത്തെ ആണെന്നും ഇതിനാൽ അടുത്തിരിക്കുന്നവരെ അറിയാൻ പോലും കഴിയാത്ത മനുഷ്യരായി നമ്മൾ മാറിപ്പോകുന്നു എന്നും മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ. സി.ആർ. പ്രസാദ്. വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച നാരദജയന്തി ആഘോഷവും കെ.ജി. ശങ്കർ സ്മാരക രണ്ടാമത് മാധ്യമ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യധാര മാധ്യമങ്ങളെക്കാൾ ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റമാണ് സമൂഹത്തിൽ ഇന്ന് കാണാൻ സാധിക്കുന്നത്. ഒരു അപകടം നടന്നാലോ മരണം സംഭവിച്ചാലോ സ്വന്തം മൊബൈൽ ഫോണിൽ അത് പകർത്തി വ്യക്തവും കൃത്യവും അല്ലാത്ത സന്ദേശങ്ങൾ കൈമാറുന്നവരായി പുതുതലമുറ മാറുന്നു. ഭൂമിയിലെ ഒരു കാര്യങ്ങളും ശ്രദ്ധിക്കാതെ മാനം നോക്കി നടക്കുന്നവരായി ഇന്നത്തെ ജനങ്ങൾ മാറിപ്പോയത് ഏറെ സങ്കടകരമാണ്. നടന്ന സംഭവം കൃത്യമായി സമൂഹത്തിൽ എത്തിക്കുന്നവരാകണം മാധ്യമപ്രവർത്തകർ. ഇന്ന് നമ്മുടെ പരിസ്ഥിതി ഒട്ടനവധി ഭീഷണികൾ നേരിടുന്നു. പരിസ്ഥിതിയെ നാം എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. ഓരോ വ്യക്തികളും അതിനായി പ്രയത്നിക്കേണ്ടതുണ്ട്. അത്തരം സന്ദർഭങ്ങളിൽ പരിസ്ഥിതി സംബന്ധമായ വാർത്തകൾ നൽകി ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അധ്യക്ഷനായി. വിശ്വസംവാദ കേന്ദ്രം പ്രാന്ത പ്രമുഖ് ഷൈജു ശങ്കരൻ നാരദ ജയന്തി സന്ദേശം നൽകി.മുതിർന്ന മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ ജി. പ്രിയദർശനെ ചടങ്ങിൽ ആദരിച്ചു. ജന്മഭൂമി കൊല്ലം റിപ്പോർട്ടർ വൈഷ്ണവി സിന്ധുവിന് കെ. ജി. ശങ്കർ സ്മാരക മാധ്യമ പുരസ്കാരം സമ്മാനിച്ചു.
ആർഎസ്എസ് കൊല്ലം മഹാനഗർ പ്രചാർ പ്രമുഖ് എസ്. ഗോപകുമാർ, അഡ്വ: കല്ലൂർ കൈലാസ്നാഥ് തുടങ്ങിയവർ സംസാരിച്ചു.



















Discussion about this post