കൊല്ലം : ആർഎസ്എസിനെ അറിഞ്ഞ്, സംഘപ്രവർതനത്തിൻ്റെ വൈചാരിക അടിത്തറയിൽ ശ്രദ്ധയൂന്നി , പഞ്ചപരിവർത്തന ദർശനം ഏറ്റുവാങ്ങി കൊല്ലത്ത് പൗരപ്രമുഖ സദസുകൾ. വ്യവസായ പ്രമുഖർ, നഗരത്തിലെ അഭിഭാഷകർ, ഡോക്ടർമാർ എന്നിവരടങ്ങുന്ന സദസിലാണ് സംഘ ശതാബ്ദിയുടെ ചിന്തകൾ പങ്കുവച്ചത്. ചിന്നക്കട നാണി ഹോട്ടൽ, തേവള്ളി രാമവർമ്മ ക്ലബ് എന്നിവിടങ്ങളിലായാണ് വൈചാരിക സഭകൾ നടന്നത്. സംഘസ്ഥാപനത്തിൻ്റെ പശ്ചാത്തലവും ആശയ അടിത്തറയും വളർച്ചയുടെ പടവുകളും ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വിശദീകരിച്ചു. സദസിൻ്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നല്കി.
കഴിഞ്ഞ നൂറ് വർഷമായി സംഘം ശാഖകളിലൂടെ പ്രവർത്തിക്കുന്നു. ശതാബ്ദിയിലെത്തിയ ഈ പ്രവർത്തനത്തെ എല്ലാവരിലേക്കും ആഴത്തിലെത്തിക്കുന്നതിനാണ് ഇത്തരം സദസുകളെന്ന് രാമവർമ്മ ക്ലബ് ഹാളിലെ പരിപാടിയിൽ സുനിൽ ആംബേക്കർ പറഞ്ഞു. സംഘത്തിൽ കളികളുണ്ട്. എന്നാലത് ഒരു സ്പോർട്സ് ക്ലബ്ബല്ല. ചരിത്രത്തെക്കുറിച്ച് അവബോധം നല്കാറുണ്ട്. എന്നാൽ അത് ഒരു ചരിത്രക്ലാസല്ല. സംഘത്തെ സമഗ്രമായി മനസിലാക്കാൻ അതിൻ്റെ വിത്തിനെ അറിയണം. സംഘസ്ഥാപകൻ ഡോക്ടർ ഹെഡ്ഗേവാറിനെ അറിയണം. അദ്ദേഹം വിഭാവനം ചെയ്ത അതേ പാതയിലാണ് നൂറ് വർഷമായി സംഘം സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ അടിമത്തങ്ങളിൽ നിന്നും മോചിതമായി രാജ്യം അതിൻ്റെ വേരുകളിലൂന്നി ഉയരണമെങ്കിൽ ജനങ്ങൾ രാഷ്ട്രാഭിമാനികളും അച്ചടക്കമുള്ളവരുമാകണമെന്ന് ഡോക്ടർജി തിരിച്ചറിഞ്ഞു. അത്തരം വ്യക്തികളെ സൃഷ്‌ടിക്കുന്നതിനുള്ള നിരന്തര പ്രവർത്തനമാണ് ആർ എസ് എസ് ശാഖകളിലൂടെ നടത്തുന്നത്. സംഘം ആരംഭിച്ചത് അടിത്തട്ടിൽ നിന്നാണ്. ആ പ്രവർത്തന പദ്ധതിയുടെ പേരാണ് ശാഖയെന്ന് സുനിൽ ആംബേക്കർ പറഞ്ഞു. സുവ്യക്തമായ ആശയ അടിത്തറയാണ് സംഘത്തിൻ്റെ ബലം. വ്യക്തി നിർമ്മാണത്തിലൂടെ അടുത്ത അമ്പത് വർഷത്തെ നേതൃത്വത്തെ വാർത്തെടുക്കാൻ കരുത്തുള്ള പ്രവർത്തന പദ്ധതിക്കാണ് ഡോക്ടർജി രൂപം നല്കിയത്. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സംഘമെന്ന ആശയം പടർന്നതിൻ്റെ ഫലമാണ് എബിവിപിയും രാഷ്ട്ര സേവികാസമിതിയും ബിഎംഎസും അടക്കമുള്ള വിവിധ സംഘടനകളെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ച പരിവർത്തനത്തിലൂടെ സമാജ പരിവർത്തനം സാധ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് തുടർന്ന് സംസാരിച്ച പ്രാന്ത പ്രചാർ പ്രമുഖ് എം. ഗണേശൻ പറഞ്ഞു.
ജില്ലാ ആശുപത്രി നഴ്‌സിങ് ഓഫീസർ എ. ആർ. ഗീത അദ്ധ്യക്ഷത വഹിച്ചു. കൊല്ലം വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, മഹാനഗർ സഹ സംഘചാലക് ഡോ. ജി. മോഹൻ, പ്രചാർ പ്രമുഖ് എസ്. ഗോപകുമാർ, കൊല്ലം നഗർ പ്രചാർ പ്രമുഖ് കെ. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.















Discussion about this post