തിരുവനന്തപുരം: ചലച്ചിത്ര ഗാനലോകത്ത് ആറുപതിറ്റാണ്ടു കാലം നിറഞ്ഞുനിന്ന എസ്. ജാനകിയുടെ വേർപാട് സംഗീതലോകത്തിന്റെ തീരാനഷ്ടമാണെന്ന് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷൻ വിജയ കൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദക്ഷിണേന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെട്ട അവർ മലയാളിക്ക് സ്വന്തം ജാനകിയമ്മയായിരുന്നു. പതിനേഴിലധികം ഭാഷകളിലായി അൻപതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ ജീവിതം സംഗീതത്തിനു സമർപ്പിക്കപ്പെട്ടതായിരുന്നു. സംഗീതം ഔപചാരികമായി പഠിക്കാതെ നൈസർഗികമായ ശേഷിയിലൂടെ അതുല്യ ഗായികയായി മാറുകയായിരുന്നു ജാനകിയമ്മ. ആന്ധ്രക്കാരിയായ ഈ ഗായിക മാതൃഭാഷയായ തെലുങ്കിനു പുറമെ മലയാള-തമിഴ് സിനിമകളിൽ ഏതാണ്ട് എല്ലാ സംഗീത സംവിധായകർക്കും ഗായകർക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം ഇഷ്ട ഗായികയുമായിരുന്നു.തൻ്റെ ജീവിത കാലത്തെ ഏതാണ്ടെല്ലാ നായികമാർക്കും നടിമാർക്കും വേണ്ടി പാടിയിട്ടുണ്ട്.
അംഗീകാരങ്ങളുടെ പെരുമഴയിൽ കുളിച്ചുനിന്നപ്പോഴും ലാളിത്യം കൈവിടാത്ത ഗായികയായിരുന്നു ജാനകിയമ്മ. അത്ഭുതകരമായ സ്വരമാധുരിയിലൂടെ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഗാനവസന്തം തീർത്ത ഈ അനുഗ്രഹീത ഗായികയെ സംഗീത പ്രേമികൾ ഒരിക്കലും മറക്കില്ല. ആസ്വാദകരുടെ മനസ്സിൽ അനശ്വര രാജ്ഞിയായി അവർ വിരാജിക്കും, വിജയകൃഷ്ണൻ പറഞ്ഞു.















Discussion about this post