പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
പത്താം ക്ലാസിന്റെ വാർഷിക പൊതുപരീക്ഷ നടന്നുകൊണ്ടിരിക്കുന്നു. മലയാളം ഒരു പരീക്ഷ കഴിഞ്ഞു. അതിൽ ക്രോധം വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ചു വിവരിക്കാൻ ഒരു ചോദ്യമുണ്ടായിരുന്നു. ശ്രീരാമന്റെ പട്ടാഭിഷേകം മുടങ്ങിയതു കേട്ട ലക്ഷ്മണൻ കോപംകൊണ്ടു ജ്വലിച്ചു. അയോധ്യയെ ചാമ്പലാക്കാൻ പോരുന്ന ക്രോധാഗ്നി അയാളിൽനിന്നു പ്രവഹിച്ചു. അപ്പോഴാണ് ശ്രീരാമൻ ലക്ഷ്മണനെ തഴുകിക്കൊണ്ട് ജീവിതമൂല്യങ്ങളെക്കുറിച്ച് സംസാരിച്ചത്. അഹംഭാവത്തിൽ നിന്നുണ്ടാവുന്ന ക്രോധം അച്ഛനമ്മമാരെയും കൂട്ടുകാരെയും കൊല്ലാനും സ്വയം നശിക്കാനും മാത്രമേ പ്രയോജനപ്പെടൂ. അതിനാൽ കോപിക്കുന്നവനല്ല, കോപത്തെ ജയിക്കുന്നവനാണ് ബലവാൻ. ശ്രീരാമന്റെ ഈ ഉപദേശങ്ങളാണ് ലക്ഷ്മണസാന്ത്വനം എന്ന പാഠത്തിലുള്ളത്.
കൂട്ടുകാരനെ കൂട്ടംകൂടി ആക്രമിച്ചു കൊന്ന കുട്ടികളും ഈ ചോദ്യത്തിന് ഉത്തരമെഴുതിയിട്ടുണ്ടാവാം. അവർക്കും മികച്ച മാർക്ക് ലഭിച്ചേക്കാം. വിദ്യാഭ്യാസം ബുദ്ധിപൂർവം മാർക്കുനേടി മുൻപന്തിയിലെത്താനുള്ള അഭ്യാസം മാത്രമാണോ? പാഠങ്ങൾ നല്കുന്ന അറിവ് ശീലമായും സ്വഭാവമായും സംസ്ക്കാരമായും മാറുമ്പോഴല്ലേ നമ്മൾ ശരിക്കും വിജയിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഷഹബാസിന്റെ ഘാതകരെ പോലെ പരീക്ഷയ്ക്കു മുമ്പേ തോറ്റുപോയ എത്രയോ കുട്ടികൾ നമുക്കു ചുറ്റുമുണ്ട് ! നിങ്ങളിൽ ഏറെപ്പേരും സ്നേഹവും സഹാനുഭൂതിയും ഉള്ളവരാണ്. എന്നാൽ കൂട്ടം കൂടുന്ന സന്ദർഭങ്ങളിൽ തെറ്റായ തീരുമാനങ്ങളോട് വളരെപ്പെട്ടെന്ന് പൊരുത്തപ്പെട്ടു പോകുന്നു. ഒരു ചെറിയ പ്രകോപനം പോലും പൊട്ടിത്തെറിയ്ക്കാൻ കാരണമാവുന്ന വിധം ഓരോ മനസ്സിലും ഹിംസ നിറഞ്ഞിരിക്കുന്നു. ഒരു പക്ഷേ, നിങ്ങളുടെ വീടും വിദ്യാലയവും പൊതു ഇടങ്ങളും എല്ലാം ഈ ഹിംസയുടെ ഒളിത്താവളങ്ങളാണ്. നിങ്ങൾ കേൾക്കുന്ന പാട്ടിലും കാണുന്ന സിനിമകളിലും കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വേഷത്തിലും ഹിംസയുണ്ട്. ചീത്ത വാക്കുകൾ സർവസാധാരണമായി ഉപയോഗിക്കുന്നത് ഹിംസയുടെ ലക്ഷണമാണ്. മൊബൈൽ ഗയിമുകൾ മാത്രമല്ല, നിങ്ങളുടെ ഇൻസ്റ്റഗ്രാമിലും റീലുകളിലും എന്തിന്, നിങ്ങളുടെ പ്രണയത്തിൽ പോലും ഹിംസയില്ലേ ? ഒത്തുകിട്ടിയാൽ പിച്ചിച്ചീന്താൻ മടിയില്ലാത്ത മെരുങ്ങാത്ത ഒരു മൃഗം നിങ്ങളുടെ ഉള്ളിലും മുരളുന്നില്ലേ? ഷഹബാസിന്റെ കൊലയ്ക്ക് നമ്മളേവരും ഉത്തരവാദികളാകുന്നത് അതുകൊണ്ടാണ്.
ഈ അടുത്ത ദിവസങ്ങളിൽ മസ്തകത്തിൽ മുറിവുമായി വന്ന ഒരു കാട്ടാനയുടെ വാർത്തയും ചിത്രവും നിങ്ങൾ ശ്രദ്ധിച്ചുകാണും. അപകടം പറ്റിയ കൊമ്പനു തുണയായി മറ്റൊരു കാട്ടാന തുമ്പികൈയിൽ വെള്ളമെടുത്ത് മുറിവിൽ ഇറ്റിച്ച് ശുശ്രൂഷിക്കുന്ന കാഴ്ച ഹൃദയം അലിയിക്കുന്നതായിരുന്നു. എന്നാൽ അതേ ദിവസങ്ങളിൽത്തന്നെ കോളജ് ഹോസ്റ്റലിൽ കൂട്ടുകാരനെ നഗ്നനാക്കി ശരീരം വാർന്നു കീറുന്ന വാർത്തയും നമ്മൾ കേട്ടു. എന്തൊരു ഹിംസയായിരുന്നു അത്! ചുറ്റും കൂടിയ ഒരു കുട്ടിപോലും ആ ദുഷ്ടതയെ എതിർത്തില്ല. ഉടുപ്പിലും ഉടലിലും നായ്ക്കുരണപ്പൊടിപുരണ്ട് ഉടുവസ്ത്രമില്ലാതെ ശുചിമുറിയിൽ നിന്നു നിലവിളിക്കുന്ന രംഗവും ഉണ്ടായി. അപ്പോഴും സഹപാഠികൾ പൊട്ടിച്ചിരിച്ചുല്ലസിച്ചതേയുള്ളൂ. മറ്റുള്ളവരുടെ വേദന കണ്ട് ചിരിക്കാൻ കഴിയുന്ന മനസ്സ് രോഗബാധിതമാണ്. ആ രോഗം സ്ക്കൂളുകളിലും കോളജുകളിലും ഭയാനകമായി വ്യാപിക്കുകയാണ്.
മഹാഭാരതയുദ്ധത്തിന്റെ പത്തൊൻപതാം പകലിൽ പകയുടെ പ്രതിപുരുഷനായ ഒരു കഥാപാത്രത്തെ വ്യാസൻ കാണിച്ചുതരുന്നുണ്ട്. ഒരു കൂട്ടക്കൊലയ്ക്കുശേഷവും ഭാവഭേദമില്ലാതെ ഗർഭസ്ഥശിശുവിലേക്ക് ആയുധം പ്രയോഗിക്കുന്ന അശ്വത്ഥാമാവ് . ശ്രീരാമന്റെ ഉപദേശം കേട്ട് അടങ്ങിയ ലക്ഷ്മണനല്ല ഇയാൾ. ദേഷ്യം കോപമായി, കോപം ക്രോധമായി, അതു കനത്തു പകയായി സ്വയം കത്തി നില്ക്കുന്ന ആ ദുർഭൂതത്തെ സകലരും ശപിക്കുന്നു. ജീവിക്കുന്ന നരകമായി ഈ ഭൂമിയിൽ തുടരുക എന്ന ശിക്ഷയാണ് അയാൾക്കു ലഭിച്ചത്. ചെന്താമരയായും അഫാനായും അശ്വത്ഥാമാവ് ഇന്നും തുടരുന്നു. ആ ഗണത്തിലേക്ക് ആളെ എടുക്കുന്ന നരകത്തിന്റെ എംബസികളായി വിദ്യാലയങ്ങൾ മാറിക്കൂടാ. കാമം ക്രോധം ലോഭം മൂന്നും നരകത്തിന്റെ വാതിലുകളാണെന്ന് ഭഗവദ്ഗീത പറയുന്നു. മനുഷ്യമനസ്സിൽ ദൈവസമ്പത്തും ആസുരസമ്പത്തുമുണ്ട്. ആസുരസമ്പത്തിനെ നിയന്ത്രിക്കാനും ദൈവസമ്പത്തിനെ വളർത്താനുമാണ് മനുഷ്യൻ വിദ്യാഭ്യാസം ചെയ്യുന്നത്. അതുകൊണ്ട് വിദ്യാലയങ്ങളെ നമുക്കു വീണ്ടെടുക്കണം. അതിനെ സന്തോഷത്തിന്റെയും സർഗ്ഗാത്മകതയുടെയും ഇടമാക്കി മാറ്റണം. മാറ്റം നമ്മളിൽനിന്ന് ആരംഭിക്കണം.
കടുത്ത മസാലകൾ ചേർന്ന ഭക്ഷണം കുറച്ചുകൊണ്ടുവരണം. വിപണി കീഴടക്കിയ അറേബിയൻ വിഭവങ്ങൾ ശരീരത്തിനു മാത്രമല്ല, മനസ്സിനും ദോഷം ചെയ്യും. അർമാദിക്കുന്ന ആട്ടവും പാട്ടും അധികം വേണ്ട. ഒരു യാത്രയയപ്പ് ചടങ്ങിലെ പാട്ടാണ് മരണകാരണമായത് എന്നോർക്കുക. ചിലപ്പോഴൊക്കെ മധുരമായ ഭാവഗാനങ്ങൾ കേൾക്കണം. അതു വെറുതേ മൂളി നടക്കണം. സാമൂഹ്യമാധ്യമങ്ങളും ഇന്റർനെറ്റും ഉപയോഗിക്കുന്നതിൽ സ്വയം നിയന്ത്രണം കൊണ്ടുവരണം. ഉറങ്ങും മുൻപ് ഒരു മണിക്കൂറും ഉണർന്നു കഴിഞ്ഞ് ഒരു മണിക്കൂറും ഡേറ്റാ ഉപയോഗിക്കില്ല എന്ന് നിശ്ചയമെടുക്കണം. ഒരിക്കലും ലഹരിയുടെ വഴി തിരഞ്ഞെടുക്കില്ല എന്ന് അമ്മയ്ക്കു വാക്കുകൊടുക്കണം. ആ വാക്ക് ആജീവനാന്തം പാലിക്കണം. എല്ലാ ദിവസവും പ്രാർത്ഥനയോടൊപ്പം ഇരുപതു മിനിട്ട് നിശബ്ദമായിരുന്ന് സ്വന്തം മനസ്സിനെ ശ്രദ്ധിക്കണം. ഇപ്രകാരം ഒരു സ്വയം നവീകരണത്തിനുള്ള സമയമായിരിക്കുന്നു.
ഇത് നോമ്പുകാലമാണ്. ഈസ്റ്ററും വിഷുവും പടിവാതില്കലുണ്ട്. തിന്മയെ തിരുത്തി നന്മയെ ഉണർത്തുവാനുള്ള മുഹൂർത്തങ്ങളാണിതെല്ലാം. അറിഞ്ഞും അറിയാതെയും നമ്മൾ കൂടി പങ്കാളിയായിപ്പോയ എല്ലാ തിന്മകളിൽനിന്നുമുള്ള മോചനത്തിനു വേണ്ടി മാർച്ച് 9 ഞായറാഴ്ച നമുക്ക് ഒരു മണിക്കൂർ ഉപവസിക്കാം. പ്രാർത്ഥനാനിർഭരമായ മനസ്സോടെ എല്ലാ പ്രവൃത്തികളിൽനിന്നും വിട്ട് ഒരു മണിക്കൂർ നിശ്ശബ്ദരായിക്കാം. സാധിക്കുമെങ്കിൽ കുടുംബം ഒന്നിച്ച് ഒരേ സമയം ഈ സദ്ഭാവനാ ഉപവാസം അനുഷ്ഠിക്കുക. “ഞാൻ നന്മയോടെയിരിക്കും; എന്റെ നാടിനു വേണ്ടി” ഇതാവട്ടെ നമ്മുടെ പ്രാർത്ഥന. ഈ സദ്ഭാവനാ ഉപവാസം എത്ര പേർ ചെയ്യുന്നു, എത്ര നേരം ചെയ്യുന്നു എന്നതല്ല കാര്യം. നമ്മൾ ആരംഭിച്ചു കഴിഞ്ഞു എന്ന് തിരിച്ചറിയലാണ്. സ്വയം നിയന്ത്രിക്കാൻ കഴിയും എന്നു ബോധ്യപ്പെടലാണ്. എന്റെ സമൂഹത്തിന്റെ പുണ്യപാപങ്ങൾക്ക് ഞാനും ഉത്തരവാദിയാണെന്ന കണ്ടെത്തലാണ്. അത്രയെങ്കിലും നമുക്കിപ്പോൾ ചെയ്യേണ്ടതുണ്ട്.
Discussion about this post