എവിടെയും ആര്‍എസ്എസാണ്. എല്ലാവരും സംസാരിക്കുന്നത് ആര്‍എസ്എസിനെപ്പറ്റിയാണ്. രാജ്ഭവന്‍ മുതല്‍ നിലമ്പൂര് വരെ അത് അങ്ങനെ ആളിക്കത്തിപ്പടരുകയാണ്. നൂറാം പിറന്നാളിലേക്ക് നടന്ന് അടുക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം എതിര്‍ക്കുന്നവരുടെയടക്കം എല്ലാവരുടെയും ചര്‍ച്ചാവിഷയമാകുന്നത് കൗതുകകരമാണ്.
എന്നും ഇങ്ങനെയായിരുന്നു.
സംഘം തുടങ്ങിയപ്പോള്‍ അവഗണിച്ചില്ലാതാക്കാനാണ് പലരും പരിശ്രമിച്ചത്. ഹിന്ദുസംഘടന എന്നത് ഒരു കിറുക്കന് മാത്രം തോന്നാവുന്ന മനോവിഭ്രാന്തിയാണെന്നായിരുന്നു പരിഹാസം. ഹിന്ദുരാഷ്ട്രമെന്നും ഹിന്ദുത്വമെന്നും ഹിന്ദുസംഘടനയെന്നും പറയുന്നവന്‍ വിഡ്ഢിയാണെന്ന് വിളിച്ചുകൂവിയവരില്‍ വലിയ വലിയ രാഷ്ട്രീയ വിശാരദന്മാരുമുണ്ടായിരുന്നു. എന്നിട്ടും ഹിന്ദു സംഘടിച്ചു. നിശബ്ദമായി സംഘടിച്ചു. എല്ലാ ദിവസവും തുറന്ന മൈതാനത്ത് രണ്ടിതള്‍ കാവി പതാകയ്ക്ക് മുമ്പില്‍ ഗുരുവിന് മുന്നില്‍ ശിഷ്യരെന്ന നിലയില്‍ത്തന്നെ അവര്‍ ഒത്തുചേര്‍ന്നു. നാഗ്പൂരില്‍ നിന്ന് രാജ്യമൊട്ടാകെ അത് പടർന്നു. കുഞ്ഞുങ്ങള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, തല നരച്ചവര്‍…. പ്രായഭേദമില്ലാതെ, ജാതിഭേദമില്ലാതെ അവര്‍ ഒരുമിച്ചു. ഒരു മനസായി, ഒരു ശരീരമായി…. ഒരൊറ്റ ഹൃദയമായി…. അവര്‍ പേരിനും പ്രശസ്തിക്കും പിന്നാലെ പോയില്ല. നിരത്തുകളില്‍ കൊടികളുയര്‍ത്തി ശക്തി കാട്ടാന്‍ നിന്നില്ല. മുദ്രാവാക്യം വിളിച്ച് പ്രകടനങ്ങള്‍ നടത്തിയില്ല. വലിയ വലിയ പ്രസംഗപീഠങ്ങളില്‍ കയറി നിന്നില്ല. ആ ഒരുമിച്ചുചേരലിനെ അവര്‍ ശാഖയെന്ന് വിളിച്ചു. സ്വയം ഈ ഹിന്ദുരാഷ്ട്രത്തിന്റെ അവയവങ്ങളെന്ന് അഭിമാനിച്ചു. കളിച്ചും ചിരിച്ചും പാട്ട് പാടിയും അവര്‍ സ്വാഭാവികമായി സംഘടനയായി വളര്‍ന്നു.
ചുറ്റുപാടും നടക്കുന്ന വിവാദങ്ങളൊന്നും അന്നേ അവര്‍ കാര്യമാക്കിയിട്ടില്ല. പരിഹസിച്ചവര്‍ പരിഹസിച്ചുകൊണ്ടിരിക്കട്ടെ, കല്ലെറിയുന്നവര്‍ കല്ലെറിയട്ടെ…. എല്ലാവരോടും അവര്‍ നിസംഗരായി. ദുരിതവും ദുരന്തവും പെയ്തിറങ്ങിയവരിലേക്ക് സേവയുടെ തണലൊരുക്കാന്‍ അവര്‍ സ്വയം രംഗത്തിറങ്ങി. അവര്‍ സ്വയംസേവകരായി. ഏത് വെല്ലുവിളിയെയും മറികടക്കാന്‍ കരുത്തുള്ളവരായി.
അവര്‍ സ്വാതന്ത്ര്യത്തിനായി പ്രതിജ്ഞയെടുത്തു. സമരത്തില്‍ പങ്കാളികളായി. വിഭജനത്തിന്റെ ചോരപ്പുഴയില്‍ പ്രാണരക്ഷ തേടി ഓടിയെത്തിയ സഹോദരര്‍ക്ക് ആശ്രയമായി. രാജ്യം യുദ്ധത്തെ നേരിട്ടപ്പോള്‍ ധീര സൈനികരുടെ പിന്നണിയായി. അടിയന്തരാവസ്ഥയില്‍ സമാനതകളില്ലാത്ത സഹനസമരത്തിന്റെ മുന്നണിപ്പോരാളികളായി…. പവിത്ര മാതൃഭൂമിക്കായി ഈ ശരീരം പതിക്കട്ടെ എന്നത് അവര്‍ക്ക് നിത്യപ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവിതത്തിലാകമാനം ആ ആദര്‍ശത്തെ നിറച്ചു. വിദ്യാര്‍ത്ഥികളും തൊഴിലാളികളുമടക്കം എല്ലാ മേഖലയിലുമുള്ളവര്‍ അവരവരുടെ മേഖലകളില്‍ രാഷ്ട്രമെന്ന ആദര്‍ശത്തെ ഉറപ്പിച്ചു. അങ്ങനെ എല്ലായിടത്തും ഇതേ ആദര്‍ശത്തിലൂന്നി പ്രസ്ഥാനങ്ങള്‍ പിറന്നു. ചിലയിടത്ത് അത് വിദ്യാര്‍ത്ഥി പരിഷത്തായി, മറ്റ് ചിലയിടത്ത് അത് മസ്ദൂര്‍ സംഘായി… കാടകങ്ങളില്‍ അവര്‍ വനവാസി കല്യാണാശ്രമമായി, പാഠമെത്താത്ത ഊരുകളില്‍ അവര്‍ ഏകല്‍ വിദ്യാലയങ്ങളായി. കടലോരത്ത് അവര്‍ മത്സ്യപ്രവര്‍ത്തക സംഘമായി…. അങ്ങനെ ശാഖയില്‍ നിന്ന് വൃക്ഷം ജനിച്ചു. ശാഖോപശാഖകളായി അത് സമൂഹത്തിനാകെ തണല്‍ പകര്‍ന്നു.
എതിര്‍ക്കാനിറങ്ങിയവര്‍ ആശയക്കുഴപ്പത്തിലായിരുന്നു. കള്ളം പറഞ്ഞില്ലാതാക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. അതിന് അവര്‍ അധികാരത്തെ കൂട്ടുപിടിച്ചു. 1948ല്‍ നിരോധിച്ചു. അത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ പിന്‍വലിച്ചു. ആദ്യം തെറ്റിദ്ധരിച്ചവര്‍ പലരും ആര്‍എസ്എസ് ആണ് ശരിയെന്ന് അറിഞ്ഞ് മനസ് മാറ്റി.
അധികാരം ആര്‍ത്തിയായി മാറിയപ്പോഴാണ് ഇന്ദിരയ്ക്ക് അടിയന്തരാവസ്ഥ തോന്നിയത്. വെല്ലുവിളിക്കാന്‍ ത്രാണിയുള്ളത് സ്വയംസേവകര്‍ക്ക് മാത്രമാണെന്ന് അവര്‍ക്ക് അറിയുമായിരുന്നു. അന്നും നിരോധനത്തിന്റെ വാളെടുത്തുവീശി. ജയില്‍ നിറഞ്ഞു. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി ആയിരങ്ങള്‍ നിരത്തിലിറങ്ങി. തല്ലാനിറങ്ങിയവര്‍ ലാത്തി ഒടിയും വരെ തല്ലിയിട്ടും അവര്‍ പിന്മാറിയില്ല. മഹാത്മാഗാന്ധിക്കും ഭാരത് മാതാവിനും ജയ് വിളിച്ച് അവര്‍ മുന്നേറി. ആര്‍ത്തി പിടിച്ച രാഷ്ട്രീയ ഭരണക്കാരെ ചവറ്റുകുട്ടയിലെറിഞ്ഞ് ജനാധിപത്യം വിജയിക്കും വരെ അവര്‍ പോരാട്ടം തുടര്‍ന്നു. ആര്‍എസ്എസ് വിളിച്ച മുദ്രാവാക്യങ്ങള്‍ എല്ലാവരും ഏറ്റുവിളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞ ആ നിര്‍ണായക സന്ദര്‍ഭം അതാണ്.
ലോക്‌നായക് ജയപ്രകാശ് നാരായണന്‍ നയിച്ചതാണ് ആ സമരം. പിന്നെയും ആര്‍എസ്എസ് പരിപാടികളില്‍ തല ഉയര്‍ത്തിപ്പിടിച്ച് ജെപി വന്നു. ജെപി മാത്രമല്ല, ജോര്‍ജ് ഫെര്‍ണാണ്ടസും മധു ദന്തവതെയും അടക്കമുള്ള നിരവധി നേതാക്കള്‍, കമ്മ്യൂണിസ്റ്റുകള്‍ മുതല്‍ നക്‌സലൈറ്റുകള്‍ വരെ… ഇന്ദിരയുടെ ഫാസിസത്തെ എതിര്‍ത്താല്‍ കൊള്ളാമെന്ന് ഉള്ളില്‍ മോഹിക്കുകയും പേടി കൊണ്ട് പുറത്തിറങ്ങാന്‍ മടിക്കുകയും ചെയ്ത മുന്തിയ വിപ്ലവകാരികള്‍ പലരും ആര്‍എസ്എസ് ആണ് ശരിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞു.
ആര്‍എസ്എസ് അപ്പോഴും ഒന്നിനോടും മറുപടി പറയാന്‍ നിന്നില്ല.
അടിയന്തരാവസ്ഥയിലെ പീഡനങ്ങളോട് പകരം ചോദിക്കണ്ടെ എന്ന ചോദ്യത്തിന് മറക്കുക, പൊറുക്കുക എന്ന മറുപടിയാണ് അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ബാളാസാഹബ് ദേവറസ് നല്കിയത്. ശാഖയിലേക്ക് മടങ്ങാനായിരുന്നു ആഹ്വാനം.
പിന്നെയും ചര്‍ച്ചകളില്‍ ആര്‍എസ്എസ് നിറഞ്ഞു. ആര്‍എസ്എസ് വര്‍ഗീയ സംഘടനയാണെന്നും ഹിന്ദുത്വം വര്‍ഗീയതയാണെന്നും പറഞ്ഞായിരുന്നു ചര്‍ച്ചകളത്രയും. രാമജന്മഭൂമിപ്രക്ഷോഭം ദേശീയ അസ്മിതയുടെ വീണ്ടെടുക്കലായി മാറിയപ്പോള്‍ ഭാരതമാകെ ഇളകിമറിഞ്ഞു. കേരളത്തില്‍ രാമായണം കത്തിച്ചായിരുന്നു പലരും ആര്‍എസ്എസിനോടുള്ള അസൂയ കലര്‍ന്ന പക എരിച്ചുതീര്‍ത്തത്. പിന്നീടെന്തുണ്ടായി എന്ന് കാലം കാട്ടിത്തരും.
രാമായണമാസത്തെ പരിഹസിച്ചവര്‍ ഇപ്പോള്‍ രാമായണം ഫെസ്റ്റ് നടത്തുന്നു. ഹിന്ദുത്വം വര്‍ഗീയമാണെന്ന് അന്ന് പറഞ്ഞവര്‍ ആര്‍എസ്എസിന്റെ ഹിന്ദുത്വമാണ് വര്‍ഗീയമെന്ന് മാറ്റിപ്പറഞ്ഞു. വിവേകാനന്ദന്റെ ഹിന്ദുത്വം കുഴപ്പമില്ല, ഗോള്‍വല്‍ക്കറുടെ ഹിന്ദുത്വം ശരിയല്ല എന്നായി വാദം. ശ്രീനാരായണഗുരുദേവന്‍ പിന്തിപ്പനാണെന്ന് വാദിച്ചവര്‍ പിന്നെ ഗുരുദേവന്‍ ഹിന്ദുവല്ല, മതേതരനാണെന്ന് പറയാന്‍ പഠിച്ചു. സ്വാമി വിവേകാനന്ദനെ അംഗീകരിക്കില്ല എന്ന് ശഠിച്ചവര്‍ ആര്‍എസ്എസിനെ എതിര്‍ക്കാനായി മാത്രം അദ്ദേഹം സോഷ്യലിസ്റ്റാണെന്ന് പ്രബന്ധം ചമച്ചു. ഏറ്റവും കൗതുകകരമായ മാറ്റം ഹിന്ദുത്വം രണ്ട് തരമുണ്ടെന്ന വ്യാഖ്യാനമായിരുന്നു. മൃദുഹിന്ദുത്വവും തീവ്ര ഹിന്ദുത്വവും. എന്തായാലും ഹിന്ദുത്വം എന്നത് ഒരു സത്യമാണെന്ന നിലയിലേക്ക് എല്ലാവരുടെയും ചര്‍ച്ചകള്‍ കൊഴുത്തു. ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും മുതല്‍ സോറോസ് ഭക്തരായ ഡീപ്‌സ്റ്റേറ്റ് മാഫിയകള്‍ വരെ ആ ചര്‍ച്ചയിലാണ്. അപ്പോഴും അവര്‍ തോല്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ഇതൊന്നും കൂസാതെ ശാഖയില്‍ കളിച്ചും ചിരിച്ചും പാടിയും ഭാരത് മാതാ കി ജയ് വിളിച്ചും മുന്നോട്ടുപോയി.
രാജ്ഭവനില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയെക്കണ്ടതാണ് ഒടുവിലത്തെ പ്രശ്‌നം. ഏതോ സ്ത്രീ, ഏതോ കൊടി എന്ന് ആക്ഷേപിച്ച നേതാക്കന്മാര്‍ ത്രിവര്‍ണപതാക ഉയര്‍ത്തി ഭാരത് മാതാ കി ജയ് വിളിച്ചു. മന്ത്രി ശിവന്‍ കുട്ടി വരെ നാവ് പിഴയ്ക്കാതെ ഭാരതാംബ എന്ന് തികച്ചുവിളിച്ചു. ആര്‍എസ്എസിന്റെ ഭാരതാംബയല്ല ഞങ്ങളുടെ ഭാരതാംബ എന്നാണ് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെയാണ് കാലം മാറുന്നത്.
ഭാരതാംബയ്ക്ക് പിന്നിലുള്ള ഭാരതത്തിന്റെ ചിത്രം അവര്‍ക്ക് പരിചയമില്ലാത്തതാണെന്ന് ഒരു പരാതിയുണ്ട്. അതും കാലം മാറ്റും. ”മറഞ്ഞൂ മഹത്തായ ഗാന്ധാരദേശം മറഞ്ഞൂ മഹോദാര ബ്രഹ്‌മപ്രദേശം, മുറിഞ്ഞറ്റുവീണൂ മനോരമ്യ ലങ്ക മഹാദേവി നിന്‍ കാലിലെ പൊന്‍ചിലങ്ക” എന്ന് ശാഖയില്‍ പാടിപ്പഠിച്ച ആര്‍എസ്എസുകാരന് ആ ചിത്രം സാക്ഷാത്കരിക്കേണ്ട സ്വപ്‌നമാണ്. ശാഖയില്‍ വന്നിരുന്നെങ്കില്‍ അവരും അത് പരിചയിച്ചേനെ. സാരമില്ല, ഇനിയും അവസരമുണ്ടല്ലോ.
ചര്‍ച്ചകള്‍ കൊഴുക്കട്ടെ. വിവാദങ്ങള്‍ ആരുണ്ടാക്കിയാലും അതൊന്നും ആര്‍എസ്എസിന്റെ വിഷയമല്ല. കാരണം ആര്‍എസ്എസ് നൂറ്റാണ്ട് പിന്നിടുന്നത് ഒരു ലക്ഷ്യപൂര്‍ത്തിക്കായാണ്. ഈ രാഷ്ട്രത്തിന്റെ പരമമമായ വൈഭവമാണത്. അതിപ്പോള്‍ കണ്‍മുന്നിലുണ്ട്. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പ്രവര്‍ത്തനത്തിന് വേഗം കൂടണം. ആ മഹാപരിശ്രമത്തില്‍ മുഴുവന്‍ സമൂഹവും പങ്കാളികളാകണം. എല്ലാവരും ഒരുമിക്കണം. എതിര്‍ക്കുന്നവരും ഇല്ലാതാക്കാന്‍ കൊതിക്കുന്നവരുമടക്കം എല്ലാവരും. ആ മുന്നേറ്റത്തില്‍ ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. പ്രകൃതിയെ സംരക്ഷിച്ച്, ഒരു ഭിന്നതയുമില്ലാതെ സമൂഹത്തെയാകെ ഒരുമിപ്പിച്ച്, രാജ്യത്തെ നിയമങ്ങള്‍ പരിപാലിച്ച്, കുടുംബമൂല്യങ്ങളെ സംരക്ഷിച്ച്, ജീവിതത്തില്‍ തനിമയെ നിലനിര്‍ത്തി നമ്മൾ ഒരുമിച്ചത് നേടും. സമാജമാകെ സംഘഭാവമുള്‍ക്കൊണ്ട് രാഷ്ട്രത്തിന്റെ ഭാവാത്മക മുന്നേറ്റത്തില്‍ പങ്കാളികളാകും.
അതിന് മുമ്പായുള്ള കോളിളക്കങ്ങളുടെ സൂചകങ്ങളാണ് അന്തരീക്ഷത്തില്‍ ഇപ്പോഴുയരുന്ന കോലാഹലങ്ങള്‍. അവരുടെ ആര്‍എസ്എസ് അല്ല ഞങ്ങളുടെ ആര്‍എസ്എസ് എന്ന പുതിയ വാദം ഉയരും വരെ തുടരും ഇതെല്ലാം. അപ്പോഴും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശാഖയില്‍ കബടി കളിക്കുകയും ഗണഗീതം ചൊല്ലുകയുമാവും.
Discussion about this post