1845ൽ ഹരിദ്വാറിൽ പൂർണ്ണ കുംഭമേളയായിരുന്നു.
ഒരു കൈയ്യിൽ ശസ്ത്രവും മറുകൈയ്യിൽ ശാസ്ത്രവുമേന്തി ഈ ധർമ്മഭൂമിയുടെ സംരക്ഷകരായ സന്യാസിവര്യന്മാർ അവരുടെ ഗൃഹസ്ഥ ശിഷ്യരുമായുള്ള സമ്പർക്കം നടത്തുന്ന മഹാമേള. ആ കുംഭമേള കഴിഞ്ഞ് ഭാരതത്തിലാകെ ഒരു ഉണർവ് ദൃശ്യമായിരുന്നു. ഭാരതീയർ അവരുടെ ആലസ്യത്തിൽ നിന്നുയർന്ന് എന്തോ ചെയ്യാൻ പോവുകയാണെന്ന് എല്ലാവർക്കും തോന്നി. അതെന്താണെന്ന് മാത്രം ആർക്കും മനസ്സിലായില്ല.
ഹിമഗിരി മുടികൾ മുതൽ സിന്ധുസാഗരം വരെയുള്ള ഭാരതത്തിലെ സകല ഗ്രാമങ്ങളിലും സൈനിക കേന്ദ്രങ്ങളിലും, വൈദേശികാധിപത്യത്തിനെതിരേ നിശബ്ദമായ, ദുരൂഹമായ ഒരു രോഷം ആളിക്കത്തുന്നുണ്ടായിരുന്നു.
ആരും പരസ്യമായി ഒന്നും പറയുന്നില്ല. കാര്യങ്ങളെല്ലാം സ്വാഭാവികമായി നടക്കുന്നുമുണ്ട്. എന്നാൽ ഉള്ളിലെന്തോ പുകയുന്നുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. നിർവചിക്കാനാവാത്ത ഒരു വികാരമായിരുന്നു അത്.
അതിനിടെ ദുരൂഹമായ രണ്ട് കാര്യങ്ങൾ ബ്രിട്ടീഷുകാരെ വിറളി പിടിപ്പിച്ചു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനികക്യാമ്പുകളിൽ എവിടെ നിന്നോ ഒരു സന്യാസി പ്രത്യക്ഷപ്പെടും. അവിടെയുള്ളവർക്ക് ഒരു താമരപ്പൂവ് കൈമാറിയ ശേഷം അദ്ദേഹം എവിടേക്കോ മറയും. ഓരോ സൈനികനും ആ താമരപ്പൂവിനെ ഹൃദയത്തോട് ചേർത്ത് വയ്ക്കും. ആദരവോടെ കണ്ണീരൊഴുക്കി ഓരോ സൈനികനും എന്തോ രഹസ്യമാായ പ്രതിജ്ഞയെന്ന പോലെ ആ താമരപ്പൂക്കളെ അടുത്തയാൾക്ക് നൽകും.. ചിലരതിനെ നെഞ്ചോട് ചേർക്കും. ചിലർ സല്യൂട്ട് ചെയ്യും. ചിലർ തൊഴുതുനിന്ന് ശ്ലോകങ്ങളുരുവിടും. നിശ്ശബ്ദമായിട്ടാണ് താമരപ്പൂക്കൾ കൈമാറ്റം ചെയ്യപ്പെട്ടത്. ഒരക്ഷരം ആരും മിണ്ടിയില്ല. ഒരു സന്ദേശവും ആരും നൽകിയില്ല. ഓരോ സൈനിക ക്യാമ്പിലേയും ശിപായിമാർ എന്നറിയപ്പെടുന്ന ഭാരതീയ സൈനികരാണ് ഈ താമരപ്പൂ കൈമാറ്റം ചെയ്തിരുന്നത്. അവരുടെ ബ്രിട്ടീഷ് ഓഫീസർമാർക്ക് എത്ര ശ്രമിച്ചിട്ടും ഇതിൻ്റെ അർത്ഥമെന്താണെന്ന് മനസ്സിലായില്ല.
താമരപ്പൂവിനുള്ളിൽ രഹസ്യ സന്ദേശങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് കരുതി അവർ പരിശോധിച്ചു. ഒരു സാധാരണ പൂവ് മാത്രമായിരുന്നു അത്. ഒരു പ്രത്യേകതയുമില്ല.
ഇതുപോലെ മറ്റൊരു ദുരൂഹമായ കൈമാറ്റവും ഭാരതത്തിലങ്ങോളമിങ്ങോളം നടന്നു വരുന്നുണ്ടായിരുന്നു. ഒരു ഗ്രാമത്തിലെ ചൗക്കിദാർ (ഗ്രാമ കാവൽക്കാരൻ) അടുത്ത ഗ്രാമത്തിലെ ചൗക്കിദാറിന് ചപ്പാത്തികൾ കൈമാറുന്ന രീതിയായിരുന്നു ഇത്. ലഭിച്ച ചപ്പാത്തികൾ അതേ എണ്ണത്തിൽ അല്ലെങ്കിൽ അതിലും കൂടുതലായി ഉണ്ടാക്കി അടുത്ത ഗ്രാമത്തിലേക്ക് കൈമാറേണ്ടത് അതാത് ഗ്രാമത്തിലെ ചൗക്കീദാറിൻ്റെ കടമയായി കണക്കാക്കി. ഈ ശൃംഖല വളരെ വേഗത്തിൽ, ആഴ്ചകൾക്കുള്ളിൽ, ആയിരക്കണക്കിന് ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. ബ്രിട്ടീഷുകാർക്ക് ഇത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. ഇതെന്തോ ദുർമന്ത്രവാദമെന്ന് വരെ അവർ കരുതി.
ചപ്പാത്തിയിലെ പാടുകൾ വഴി എന്തോ രഹസ്യസന്ദേശം കൈമാറ്റം ചെയ്യുകയാണെന്നും കരുതിയവരുണ്ട്. ഈ ചപ്പാത്തികൾ പിടിച്ചെടുത്ത് അവർ കൂലങ്കഷമായി പരിശോധിച്ചു. പക്ഷേ ആർക്കും ഒന്നും കണ്ടെത്താനായില്ല.
ബ്രിട്ടീഷുകാർക്ക് മനസ്സിലാക്കാൻ കഴിയാത്തതും നിയന്ത്രിക്കാൻ കഴിയാത്തതുമായ ഒരു നിശബ്ദ വിപ്ലവമായി ഇത് മാറിയിരുന്നു. സൈനിക കേന്ദ്രങ്ങളിൽ താമരപ്പൂവ്. ഗ്രാമഗ്രാമാന്തരങ്ങളിൽ ചപ്പാത്തി.
ഹിന്ദുമഹാസാഗരത്തിൻ്റെ ഇരമ്പൽ പോലെ നിശബ്ദമായുയരുന്ന ഒരാരവം ഓരോരുത്തരുടെയും ഹൃദയങ്ങളിൽ നടക്കാനിരിക്കുന്നതിനെന്തോ തയ്യാറാവാനെന്ന പോലെ പടഹമുയർത്തുന്നുണ്ടായിരുന്നു…
കവി അതിനെ മനോഹരമായ വർണ്ണിച്ചിട്ടുണ്ട്.
“ഹിമഗിരിമുടികൾ കൊടികളുയർത്തി
കടലുകൾ പടഹമുയർത്തി
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമരമുകുളങ്ങൾ“
ഫാലയും മാലയും ധരിച്ച സന്യാസിമാർ ഹിമഗിരിമുടികളിൽ ഉയർത്തിയ സുവർണ്ണക്കൊടികളുടെ അല ഇങ്ങകലെ സിന്ധുസാഗരത്തിൽ പടഹമായി മാറി. ഭാരതചരിത്രത്തിൻ്റെ സുവർണ്ണയുഗങ്ങൾ നീന്തി നടക്കുന്ന ഗംഗാമാതാവിൻ്റെ മടിത്തട്ടായ ഹരിദ്വാരത്തിൽ നിന്നുള്ള സന്ദേശം ഗംഗാ ഹൃദയ ഭൂമിയിലെ സകല സൈനികത്താവളങ്ങളിലും താമര മുകുളങ്ങളായി വിരിഞ്ഞു.
പിന്നീട് നടന്നത് അത്ഭുതമാണ്! 1845 ഹരിദ്വാർ കുംഭമേള കഴിഞ്ഞ് കൃത്യം ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോൾ 1857ൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടു.
ഭൂപടങ്ങളിൽ ഒരു പുതിയ ഭാരതം നിവർന്ന് നിന്നു. ജീവിതങ്ങൾ ഒരുമിച്ച് ആദ്യമായി അടിമത്തത്തിൻ്റെ തുടലൂരിയെറിഞ്ഞു. ചുണ്ടിൽ ഭാരത മാതാവിനെപ്പറ്റിയുള്ള വന്ദേമാതര ഗാഥകളും കരങ്ങളിൽ ഈ താമരപ്പൂച്ചെണ്ടുകളുമായി പുതിയ ഭാരതപൗരൻ ഉണർന്നുയർന്നു.
ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു
ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു
ചുണ്ടിൽ ഗാഥകൾ കരങ്ങളിപ്പൂച്ചെണ്ടുകൾ…
പുതിയ പൗരനുണർന്നു.
ആ 1857 ലെ സമരാംഗണ ഭൂമിയിൽ നിന്ന് ലഭിച്ച കവചങ്ങളുമായി മലനാട്ടിലെ മണ്ണിലേക്ക് ആ പൊൻ കൊടിയുമേന്തി ഞങ്ങൾ വരികയാണ്.
നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ പൊൻകൊടി നേടി
1857ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കാൻ തിരുവനന്തപുരത്ത് പണികഴിപ്പിച്ചതാണ് പാളയം രക്തസാക്ഷിമണ്ഡപം. അതിൻ്റെ ഉത്ഘാടനം നിർവഹിക്കാൻ 1957 ആഗസ്റ്റ് പതിനഞ്ചിന് രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് എത്തിയപ്പോൾ വയലാർ രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനമായിരുന്നു അത്.
ബലികുടീരങ്ങളേ! സ്മരണകളിരമ്പും രണസ്മാരകങ്ങളേ!
1857ലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ധീരദേശാഭിമാനികളുടെ സ്മരണയ്ക്കായി എഴുതിയതാണ് ആ മനോഹര ഗീതം.
ഝാൻസിയിലെ മണികർണ്ണികാദേവിയും താന്തിയോതോപ്പിയും മംഗൽ പാണ്ഡേയും ഒക്കെയടങ്ങുന്ന ധീരദേശാഭിമാനികൾക്കായാണ് വയലാർ ആ ഗാനമെഴുതിയത്.ഝാൻസിയിലെ റാണിയുടെയും താന്തിയാ തോപ്പിയുടെയും പൊൻ കൊടി. അർജ്ജുനൻ്റെ വിജയപതാക പോലെ വീരഹനുമാൻ്റെ ചിത്രം ആലേഖനം ചെയ്ത ത്രികോണാകൃതിയിലുള്ള, ഊതിക്കാച്ചിയ പൊൻനിറമുള്ള ഭഗവക്കൊടി!
പിന്നീട് പൊൻകൊടി എന്ന വാക്ക് മാറ്റി ചെങ്കൊടി എന്നാക്കി വയലാർ തന്നെ അത് കെ പി എ സിയുടെ ‘വിശറിക്ക് കാരു വേണ്ട‘ എന്ന നാടകത്തിൽ ചേർത്തു. 1857ഉം ആയി ഒരു ബന്ധവും ഇല്ലാത്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗാനമായി അത് മാറി. കേരളത്തിൽ വിപ്ളവഗാനമെന്ന നിലയിൽ പാടി നടന്നു.
പക്ഷേ അവനവൻ്റേതല്ലാത്ത എന്തെടുത്തുപയോഗിച്ചാലും കുറേ നാളൊക്കെ ജനങ്ങളെ പറ്റിക്കാം. അത് പിന്നീടൊരിയ്ക്കൽ തിരിഞ്ഞു കുത്തും.
ഭാരതം സ്വതന്ത്രയായ ദിവസം കരിദിനമായി ആചരിച്ചവർ, അതിനെ ഇരുപത്തഞ്ചായി മുറിക്കാൻ അച്ചാരം നിന്നവർക്കെങ്ങനെയാണ് ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു, ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു, ചുണ്ടിൽ ഗാഥകൾ കരങ്ങളിപ്പൂച്ചെണ്ടുകൾ, പുതിയ പൗരനുണർന്നു എന്ന് പാടാനാകുക? അതുകൊണ്ടാണ് ആ ഗാനത്തിലെ വരികൾ ഇന്ന് കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കുന്നത്. അവരെങ്ങനെ ഹിമഗിരിമുടികളിലുയർന്ന സന്യാസിമാരുടെ കൊടികളെപ്പറ്റി പാടും? അവരെങ്ങനെ യുഗങ്ങൾ നീന്തി നടക്കുന്ന ഗംഗയെന്നും അതിൽ താമര മുകുളങ്ങൾ വിരിഞ്ഞെന്നും പാടും?
നമ്മളിലാണ്, ഭാരത ധീര ദേശാഭിമാനികളിലാണ് നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ തുടിയ്ക്കുന്നത്. നമ്മൾ ആരാധിയ്ക്കുന്ന ധീര ദേശാഭിമാനികൾ നയിച്ച ധർമ്മ സമരത്തിൻ്റെ യുദ്ധ ഭൂമിയിൽ നിന്ന് ലഭിച്ച കവചങ്ങളുമായാണ് മലനാട്ടിലെ മണ്ണിൽ പൊൻകൊടിയെത്തുന്നത്.
അല്ലാതെ കമ്യൂണിസ്റ്റുകാർ കൊന്ന് വോൾഗയിൽ ഒഴുക്കിയ ശവങ്ങളിൽ നിന്നോ ചൈനയിൽ കൂട്ടിയിട്ട് കത്തിച്ച പാവപ്പെട്ടവരുടെ ജീവിതത്തിൽ നിന്നോ കംബോഡിയയിൽ പോൾപോട്ട് കൊന്നിട്ട് ബാക്കിയായ തലയോട്ടികളിൽ നിന്നോ അല്ല. സൈബീരിയയിലെ ഗൂലാഗുകളിൽ മഞ്ഞ് തിന്ന് തീർത്ത ജീവിതങ്ങളോ, ടിയാനൻമെൻ ചത്വരത്തിൽ ടാങ്ക് കയറി മരിച്ച ജീവിതങ്ങളോ അല്ല “ബലികുടീരങ്ങളേ“ എന്ന് പാടിയത്.
ബലികുടീരങ്ങളേ എന്ന ഗാനം പാടുന്നത് മാതൃഭൂമിയായ അമ്മ ഭാരതത്തെപ്പറ്റിയാണ്. റഷ്യയേയോ ചൈനയേയോ വടക്കൻ കൊറിയയേയോ പറ്റിയല്ല. ആ ഗാനം അർത്ഥമറിഞ്ഞ് കേട്ടാൽ കമ്യൂണിസ്റ്റുകൾക്ക് അസ്വസ്ഥതയുണ്ടാകും. ദേശീയതയെന്നത് അവർക്ക് അത്രത്തോളം വിരോധമാണ്.
അതിലുപരി അത്രത്തോളം പ്രവചനാത്മകമായാണ് ഗംഗയിൽ ഇനിയും നിറയെ താമര മുകുളങ്ങൾ വിരിയുമെന്ന് വയലാറെന്നെ ക്രാന്തദർശി അറിയാതെയെങ്കിലും എഴുതിയിരിക്കുന്നത്.
(പണ്ട് സൈന്ധവോദാരശ്യാമ മനോഭിരാമ പുളിനോപാന്തപ്രദേശങ്ങളിൽ അന്തർമുഖമായി പ്രപഞ്ച പരിണാമോത്ഭിന്ന സർഗ്ഗക്രീയാജാലം തേടിയലഞ്ഞവർ ആരാണോ, അവരിലെ ചൈതന്യമാണ് എൻ്റെ ദർശനം എന്ന് എഴുതിയ ആൾക്ക് ആ ക്രാന്തദർശിത്വം അറിയാതെയായാലും വന്നുപോകും)
ബലികുടീരങ്ങളേ എന്ന പോലുള്ള എത്രയോ പാട്ടുകൾ ഉണ്ടെന്നും എന്നാൽ അതൊന്നും ദേശഭക്തി ഗാനങ്ങൾ ആക്കിയില്ലല്ലോ എന്ന് വിദ്യാഭ്യാസമന്ത്രിയും ഡിവൈഎഫൈയുടെയും എസ് എഫ് ഐ യുടേയും പഴയകാല തീപ്പൊരി നേതാവുമായിരുന്ന ശ്രീ ശിവൻ കുട്ടി കഴിഞ്ഞ ദിവസം ചോദിച്ചതായി കണ്ടു.



















Discussion about this post