VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

‘സ്വദേശി’ ജീവിതരീതിയിലെ ‘സ്വ’

VSK Desk by VSK Desk
15 April, 2026
in ലേഖനങ്ങള്‍
Share
Tweet
SendTelegram

ഡോ. മന്‍മോഹന്‍ വൈദ്യ
(ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍)

ഭാരതത്തിന്റെ സ്വദേശി ജീവിതരീതിയില്‍ അന്തര്‍ലീനമായിരിക്കുന്ന ‘സ്വ’ എന്നത് കേവലം സാംസ്‌കാരിക പ്രകടനങ്ങള്‍ക്കും അപ്പുറം അഗാധമായ പല തലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 1964 മുതല്‍ 1966 വരെ ഡോ. ഡി.എസ്. കോത്താരിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിലയിരുത്താന്‍ ഒരു കമ്മിഷന്‍ രൂപീകരിച്ചിരുന്നു. ഭാരതത്തിന്റെ ബൗദ്ധിക മണ്ഡലം യൂറോപ്യന്‍ കേന്ദ്രീകൃതമായി മാറിയെന്നും, അത് ഭാരത കേന്ദ്രീകൃതമായ ദര്‍ശനത്തില്‍ വേരൂന്നിയതാകണം എന്നതായിരുന്നു അതിന്റെ പ്രധാന നിഗമനങ്ങളില്‍ ഒന്ന്.
ഈ ഉള്‍ക്കാഴ്ച സമകാലിക ഉദാഹരണങ്ങളിലൂടെ ആഴത്തിലുള്ള ചിന്തയ്ക്ക് വഴിയൊരുക്കുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തെ ഭാരതമുള്‍പ്പെടെയുള്ള ആഗോള മാധ്യമങ്ങള്‍ ‘മിഡില്‍ ഈസ്റ്റി ‘ ലെ യുദ്ധം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഭാരതത്തിന്റെ വിദേശകാര്യ മന്ത്രാലയം ഈ പ്രദേശത്തെ ‘പശ്ചിമേഷ്യ’ (West Asia) എന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭൂമിശാസ്ത്രം മാറിയിട്ടില്ല, പക്ഷേ വീക്ഷണം മാറി. ഭാരതത്തെ കിഴക്കായും ജപ്പാനെ വിദൂര കിഴക്കായും കാണുന്ന യൂറോപ്യന്‍ കാഴ്ചപ്പാടിനെയാണ് ‘മിഡില്‍ ഈസ്റ്റ്’ എന്ന പദം പ്രതിഫലിപ്പിക്കുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഭാരതം ലോകത്തെ സ്വന്തം കാഴ്ചപ്പാടിലൂടെ നിര്‍വചിക്കണം. ഭാരതത്തെ സംബന്ധിച്ച് യൂറോപ്പ് പടിഞ്ഞാറാണ്, ജപ്പാന്‍ കിഴക്കാണ്, ഗള്‍ഫ് മേഖല പശ്ചിമേഷ്യയുമാണ്. വീക്ഷണത്തിലുള്ള ഈ മാറ്റമാണ് സ്വദേശി ബോധത്തിന്റെ സത്ത.

ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ വന്നത് ഭരിക്കാനാണ്. അതനുസരിച്ച്, അവര്‍ ശിക്ഷാധിഷ്ഠിതമായ നിയമങ്ങള്‍ രൂപീകരിച്ചു, അതില്‍ പ്രധാനമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം. ഇന്നത്തെ ഭാരതത്തില്‍ ഭരണം ജനങ്ങളുടെ തീരുമാനത്തില്‍ അധിഷ്ഠിതമാണ്, അവിടെ ലക്ഷ്യം ശിക്ഷയല്ല, മറിച്ച് നീതിയാണ്. ഈ തത്വത്തിന് അനുസൃതമായി, ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) നിലവില്‍ വന്നു. ഈ മാറ്റം കേവലം പേര് മാറ്റമല്ല, മറിച്ച് ‘ഭരണത്തില്‍’ നിന്ന് ‘നീതിയിലേക്കുള്ള’ ദാര്‍ശനിക മാറ്റമാണ്. സമാനമായ മാറ്റങ്ങള്‍ പല മേഖലകളിലും സംഭവിക്കുന്നുണ്ട്.

ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. കൊളോണിയല്‍ അധിനിവേശത്തിന് മുമ്പ്, സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവയുടെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയമായ സമയഗണന സമ്പ്രദായം ഭാരതത്തിനുണ്ടായിരുന്നു. മാസങ്ങളുടെ പേരുകള്‍ നക്ഷത്രസമൂഹങ്ങളില്‍ നിന്നാണുരുത്തിരിഞ്ഞത്. നമ്മുടെ പണ്ഡിതന്മാര്‍ക്ക് സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ 50 മുതല്‍ 100 വര്‍ഷം മുന്നേ തന്നെ കൃത്യമായി പ്രവചിക്കാന്‍ കഴിയുമായിരുന്നു. ഇതിനു വിപരീതമായി, പാശ്ചാത്യ ഗ്രിഗോറിയന്‍ കലണ്ടറില്‍ ആദ്യം പത്ത് മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നിവ ഏഴ്, എട്ട്, ഒന്‍പത്, പത്ത് മാസങ്ങളെയാണ് സൂചിപ്പിക്കുന്നത്. പിന്നീട് ജൂലിയസ് സീസര്‍ ജൂലൈയും അഗസ്റ്റസ് ആഗസ്തും ചേര്‍ത്തു, അങ്ങനെ യഥാര്‍ത്ഥ ക്രമം മാറി.
ഇന്നും ഭാരതത്തിലെ ആഘോഷങ്ങള്‍ ഇംഗ്ലീഷ് തീയതികള്‍ പ്രകാരമല്ല, മറിച്ച് പരമ്പരാഗത തിഥികള്‍ ( ചാന്ദ്ര ദിനം) അനുസരിച്ചാണ്. രാമനവമി ചൈത്ര ശുക്ല നവമിയിലും, രക്ഷാബന്ധന്‍ ശ്രാവണ പൂര്‍ണിമയിലും ആഘോഷിക്കുന്നു. വിവാഹ തീയതികള്‍ നിശ്ചയിക്കുമ്പോള്‍ നമ്മള്‍ ശുഭമുഹൂര്‍ത്തങ്ങള്‍ നോക്കുന്നുണ്ടെങ്കില്‍, എന്തുകൊണ്ട് വാര്‍ഷികങ്ങളും ജന്മദിനങ്ങളും ഇംഗ്ലീഷ് തീയതികളില്‍ മാത്രം ഒതുങ്ങണം? തിഥി പിന്തുടരുന്നത് കേവലം സാംസ്‌കാരികമല്ല, മറിച്ച് ജീവിതരീതിയുടെ കാര്യമാണ്. അത് പുരാതനവും ശാസ്ത്രീയവുമായ വ്യവസ്ഥയില്‍ അധിഷ്ഠിതവും സഹജമായ തനിമയുടെ ആവിഷ്‌കാരവുമാണ്.
അര്‍ദ്ധരാത്രിയിലെ ആഘോഷങ്ങളും കേക്ക് മുറിക്കലും ഉള്‍പ്പെടുന്ന ഇന്നത്തെ ജന്മദിനാഘോഷങ്ങള്‍ ഭാരതീയ പാരമ്പര്യത്തിന് യോജിച്ചതല്ല. ഭാരതീയ സംസ്‌കാരമനുസരിച്ച് ദിവസം തുടങ്ങുന്നത് സൂര്യോദയത്തിന് മുമ്പുള്ള ബ്രഹ്‌മമുഹൂര്‍ത്തത്തിലാണ്. തിഥി അനുസരിച്ച് ജന്മദിനം ആഘോഷിക്കുന്നത് ആ ആഘോഷത്തിന്റെ അന്തസ്സത്തയെത്തന്നെ മാറ്റിമറിക്കുന്നു. ഒരാള്‍ നേരത്തെ ഉണരുന്നു, ശുദ്ധി വരുത്തുന്നു, ദീപം തെളിയിക്കുന്നു, മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുന്നു, നല്ല തീരുമാനങ്ങള്‍ എടുക്കുന്നു, സമൂഹത്തിന്റെ നന്മയ്ക്കായി സ്വയം സമര്‍പ്പിക്കുന്നു. ഇത്തരം ആചാരങ്ങള്‍ കുടുംബത്തില്‍ ഐക്യവും മൂല്യങ്ങളും ഊട്ടിയുറപ്പിക്കുന്നു.
ഇതാണ് സ്വദേശി ജീവിതരീതിയുടെ സത്ത. ഇവിടെ ചിന്തയും സമയവും പെരുമാറ്റവും സംസ്‌കാരവും ഒരാളുടെ ജീവിത തനിമയുമായി സംയോജിക്കുന്നു. എതിര്‍പ്പോ അമിത ചെലവോ ഇല്ലാതെ, കാഴ്ചപ്പാട് മാറ്റുന്നതിലൂടെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്തായതും ഭാരതീയവുമാക്കാം.

വിദ്യാഭ്യാസവും ജീവിതലക്ഷ്യവും:

വിദ്യാഭ്യാസം നിങ്ങള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗ്ഗം നല്‍കുന്നു, എന്നാല്‍ ‘പഠനം’ (അറിവ്) വിദ്യാഭ്യാസത്തില്‍ നിന്ന് വ്യത്യസ്തമാണ്. പഠനം ജീവിതത്തിന് ലക്ഷ്യം നല്‍കുന്നു. ലക്ഷ്യം വ്യക്തവും ദിശ നിശ്ചയിക്കപ്പെടുകയും ചെയ്താല്‍ നിങ്ങള്‍ക്ക് മുന്‍ഗണനകള്‍ നിശ്ചയിക്കാം.
ലക്ഷ്യവും പരിശ്രമവുമുണ്ടെങ്കില്‍ ജീവിതം നദി പോലെ ഒഴുകുന്നു. നദി അതിന്റെ തീരങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി ഒഴുകുന്നത് സമുദ്രത്തില്‍ ചേരുക എന്ന ലക്ഷ്യം ഉള്ളതുകൊണ്ടാണ്. ജീവിതത്തില്‍ കേവല വിദ്യാഭ്യാസവും പണം സമ്പാദനവും കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്; അത് എത്ര വലുതായാലും ദുര്‍ഗന്ധം വമിക്കും.
ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും മനസ്സിലാക്കാന്‍ പുസ്തകങ്ങള്‍ സഹായിക്കുന്നു. നമ്മള്‍ ആദ്യം വായിക്കാന്‍ പഠിക്കുന്നു എന്നും, പിന്നീട് പഠിക്കാനായി വായിക്കുന്നു എന്നും പറയപ്പെടുന്നു. ജോലികള്‍ കൃത്യമായി ക്രമീകരിക്കുന്നതിലൂടെ, അറിവിനായുള്ള വായനയ്ക്ക് സമയം കണ്ടെത്താന്‍ ഒരാള്‍ക്ക് സാധിക്കും. മത്സ്യം വെള്ളത്തില്‍ ജീവിക്കുന്നത് പോലെ, നമ്മള്‍ സമയത്തിലാണ് ജീവിക്കുന്നത്. ഒരു മത്സ്യത്തിന് എങ്ങനെയാണ് വെള്ളമില്ല എന്ന് പറയാന്‍ കഴിയുക! അതുപോലെ, തനിക്ക് സമയമില്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരാള്‍ തന്റെ ജോലികള്‍ക്ക് മുന്‍ഗണന നല്‍കണം; അങ്ങനെ വിദ്യാഭ്യാസത്തിന് അപ്പുറമുള്ള അറിവിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് വായനയ്ക്കും അര്‍ത്ഥവത്തായ ഒരു ജീവിതത്തിനും സമയം കണ്ടെത്താന്‍ സാധിക്കും.

അതുകൊണ്ട്, ജീവിതം കേവലം ധന സമ്പാദനത്തില്‍ മാത്രം ഒതുങ്ങരുത്; അത് ഉന്നതമായ ഒരു ലക്ഷ്യത്തില്‍ അധിഷ്ഠിതമായിരിക്കണം. അത്തരമൊരു ലക്ഷ്യം കൈവരിക്കുന്നതിന് ദൃഢനിശ്ചയവും, സൂര്യോദയത്തിന് മുമ്പ് ഉണരുന്ന ശീലവും, തുടര്‍ച്ചയായ പരിശ്രമവും, അച്ചടക്കവും ആവശ്യമാണ്. ഉണരുന്ന സമയം കൃത്യമായാല്‍, വിശ്രമിക്കുന്ന സമയം താനേ ക്രമീകരിക്കപ്പെടും. ഈ രണ്ട് അതിരുകള്‍ക്കുള്ളില്‍ ജീവിതം സന്തുലിതമായി ഒഴുകുകയും ശാരീരികവും മാനസികവുമായ ക്ഷേമം കൈവരികയും ചെയ്യും. ഓരോ വീടും സൂര്യോദയത്തിന് മുമ്പ് ഉണരുന്ന ശീലം സ്വീകരിച്ചാല്‍, അത് ജീവിതത്തിന്റെ ദിശയെയും അവസ്ഥയെയും മാറ്റിമറിക്കും. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കോ രോഗികള്‍ക്കോ ഇതില്‍ ഇളവുകള്‍ നല്‍കാം. എങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും കൃത്യമായ വ്യായാമം, യോഗ, സൂര്യനമസ്‌കാരം എന്നിവ സ്വാഭാവികമായും ജീവിതത്തിന്റെ ഭാഗമായി മാറും. ഇതും ഭാരതത്തിന്റെ സഹജമായ ‘സ്വ’യുടെ അവിഭാജ്യമായ ഒരു വശത്തെ പ്രതിഫലിപ്പിക്കുന്നു അച്ചടക്കം, ലക്ഷ്യം, സമഗ്രമായ ക്ഷേമം എന്നിവയുടെ യോജിച്ചുള്ള വിന്യാസമാണത്.

‘അല്പം കൂടി നല്‍കുക’:

ബ്രിട്ടീഷ് ഭരണത്തിന് മുമ്പ്, ഭാരതം രാഷ്ട്രീയമായി ഏകീകരിക്കപ്പെട്ടിരുന്നില്ല. ഭാഷയിലും ആരാധനയിലും ജീവിതരീതിയിലും വൈവിധ്യങ്ങളുണ്ടായിരുന്നു; വിവിധ രാജാക്കന്മാര്‍ ഭാരതത്തിലെ ജനങ്ങളെ ഭരിക്കുകയും വ്യത്യസ്ത രാജ്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എങ്കിലും, വിശാലമായ ഈ നാഗരികതയിലുടനീളം നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ഒരു പാരമ്പര്യം ദര്‍ശിക്കാം. പാല്‍ അല്ലെങ്കില്‍ എണ്ണ പോലുള്ള ദ്രവരൂപത്തിലുള്ള സാധനങ്ങള്‍ അളന്നു കൊടുക്കുമ്പോഴെല്ലാം, അളവുപാത്രം പൂര്‍ണ്ണമായും നിറഞ്ഞതിനുശേഷവും അല്പം കൂടി അധികമായി ചേര്‍ക്കുന്നത് പതിവായിരുന്നു.
അതുപോലെ തന്നെ, തുലാസ്സില്‍ സാധനങ്ങള്‍ തൂക്കുമ്പോള്‍ കൃത്യമായ അളവായാല്‍ പോലും, അല്പം കൂടി അധികമായി നല്‍കും. ഈ രീതി ഇന്നും, പ്രത്യേകിച്ച് ഗ്രാമീണ ഭാരതത്തില്‍ തുടര്‍ന്നുപോരുന്നു. ഇത് കേവലം ഒരു കച്ചവട രീതിയല്ല; മറിച്ച് ഭാരതത്തിന്റെ സഹജമായ നാഗരിക മൂല്യങ്ങളെയും അതിന്റെ അന്തസ്സത്തയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്: എനിക്ക് എന്ത് പ്രതിഫലം അല്ലെങ്കില്‍ പണം ലഭിച്ചാലും, അതിനു പകരമായി സമൂഹത്തിന് ഞാന്‍ നല്‍കുന്നത് ‘കുറഞ്ഞുപോകരുത്’, മറിച്ച് അല്പം കൂടി അധികമായിരിക്കണം. സമൂഹത്തിന് കൂടുതല്‍ തിരികെ നല്‍കാനുള്ള ഈ മനോഭാവമാണ് ഭാരതത്തിന്റെ സത്ത.’

അഴിമതിക്ക് ശാശ്വത പരിഹാരം

‘നിര്‍ഭാഗ്യവശാല്‍, ആധുനിക വിദ്യാഭ്യാസം വ്യക്തികളെ വര്‍ദ്ധിച്ചുവരുന്ന രീതിയില്‍ സ്വാര്‍ത്ഥരും, ഭൗതികവാദികളും, പ്രാഥമികമായി സാമ്പത്തിക ലാഭത്താല്‍ നയിക്കപ്പെടുന്നവരുമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇതിനു വിപരീതമായി, ഭാരതത്തിലെ സാധാരണ പൗരന്‍ സമൂഹത്തിന് കൂടുതല്‍ നല്‍കുന്നതില്‍ സഹജമായ സന്തോഷം കണ്ടെത്തുന്നു. ഇതാണ് ഭാരതത്തിന്റെ സഹജ സ്വഭാവം. ഈ ആന്തരിക മൂല്യബോധം ഉണര്‍ത്തപ്പെടുകയും അത് പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്താല്‍, അഴിമതിക്ക് നിലനില്‍ക്കാന്‍ ഒരിടവും ഉണ്ടാകില്ല. ഇതിന്റെ വഴികാട്ടിയായ തത്വം ലളിതമാണ്: എന്റെ ജോലിക്കായി എനിക്ക് എന്ത് പ്രതിഫലമോ മൂല്യമോ ലഭിച്ചാലും, ഞാന്‍ സമൂഹത്തിന് അതിനേക്കാള്‍ കൂടുതല്‍ തിരികെ നല്‍കണം, ഒരു സാഹചര്യത്തിലും അത് കുറയരുത്. ഇതാണ് ഭാരതത്തിന്റെ സ്വദേശി ജീവിതരീതിയുടെയും നാഗരിക സ്വത്വത്തിന്റെയും യഥാര്‍ത്ഥ വെളിപ്പെടുത്തല്‍.

സ്വാമി വിവേകാനന്ദന്റെ ശിഷ്യ ഭഗിനി നിവേദിത, സാമൂഹിക ജീവിതത്തെക്കുറിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ആശയം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ജോലിയുടെ പ്രതിഫലം തങ്ങള്‍ക്കായി മാത്രം സൂക്ഷിക്കാതെ സമൂഹവുമായി പങ്കുവെക്കുമ്പോള്‍ ആ സമൂഹത്തില്‍ കുമിഞ്ഞുകൂടുന്ന സമ്പത്തിന്റെ (സാമൂഹിക മൂലധനം) അടിസ്ഥാനത്തില്‍ സമൂഹം മൊത്തത്തില്‍ അഭിവൃദ്ധിപ്പെടുകയും അതിലെ ഓരോ വ്യക്തിയും ഐശ്വര്യമുള്ളവരായി മാറുകയും ചെയ്യുമെന്നതായിരുന്നു ആ ആശയം. ഈ സാമൂഹിക മൂലധനം സമൂഹത്തെ അഭിവൃദ്ധിയിലേക്ക് നയിക്കും. ഓരോ വ്യക്തിയേയും പുരോഗതി കൈവരിക്കാന്‍ പ്രാപ്തരാക്കും. ഇതാണ് ധര്‍മ്മം; ഇത് ഏതെങ്കിലും വിഭാഗത്തിലോ ആരാധനാ രീതിയിലോ മതത്തിലോ ഒതുങ്ങിനില്‍ക്കുന്നതല്ല, മറിച്ച് സമൂഹത്തെ ഒത്തൊരുമയുള്ള ഒരു ഘടകമായി ബന്ധിപ്പിക്കുന്ന ജീവിത ദര്‍ശനമാണ്.
വ്യക്തികള്‍ തങ്ങളുടെ അധ്വാനത്തിന്റെ ഫലം സമൂഹത്തിന് തിരികെ നല്‍കാതെ സ്വന്തം നേട്ടത്തിനായി മാത്രം ശേഖരിച്ചുവെക്കുന്ന സമൂഹത്തില്‍, ചിലര്‍ സമ്പന്നരായി കാണപ്പെട്ടേക്കാമെങ്കിലും ആ സമൂഹം മൊത്തത്തില്‍ ദരിദ്രമായി തുടരുമെന്നായിരുന്നു സിസ്റ്റര്‍ നിവേദിതയുടെ വിലയിരുത്തല്‍. അതിനാല്‍, ഈ തത്വം സ്വദേശി ജീവിതരീതിയുടെ അവിഭാജ്യ ഘടകമായാല്‍ സമൂഹത്തിന്റെ സ്വഭാവത്തെ മുഴുവനായി മാറ്റാന്‍ സാധിക്കും. ഇതിനായി ഓരോ വ്യക്തിയുടെയും ബോധപൂര്‍വ്വമായ സജീവ പങ്കാളിത്തം അനിവാര്യമാണ്.’

‘ധര്‍മ്മം’ – ഭാരതത്തിന്റെ ആദര്‍ശം

ഭാരതത്തിന്റെ ചിന്ത മൂന്ന് തത്വങ്ങളില്‍ അധിഷ്ഠിതമാണ്: ഉല്‍പാദനത്തില്‍ സമൃദ്ധി, വിതരണത്തില്‍ തുല്യത, ഉപഭോഗത്തില്‍ മിതത്വം. സ്വന്തം ഉപഭോഗത്തെ നിയന്ത്രിക്കുകയും ആവശ്യത്തിന് ശേഷമുള്ളത് സ്വന്തമെന്ന ബോധത്തോടെ സമൂഹത്തിന്റെ ക്ഷേമത്തിനായി സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് ധര്‍മ്മം. നേരെമറിച്ച്, മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്തുകൊണ്ടോ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടോ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ പിന്തുടരുന്നത് അധര്‍മ്മവുമാണ്.
ഈ ചൈതന്യം മനസ്സില്‍ വെച്ചുകൊണ്ട്, സ്വതന്ത്ര ഭാരതത്തിന്റെ നേതൃത്വം ചില പ്രതീകാത്മകവും ആശയപരമായതുമായ പ്രയോഗങ്ങള്‍ സ്വീകരിച്ചു. ലോക്സഭയുടെ ആപ്തവാക്യം ‘ധര്‍മ്മചക്ര പ്രവര്‍ത്തനായ’ എന്നും, രാജ്യസഭയുടേത് ‘സത്യം വദ, ധര്‍മ്മം ചര’ എന്നുമാണ്. ഭാരതത്തിന്റെ സുപ്രീം കോടതിയില്‍ ‘യതോ ധര്‍മ്മ സ്തതോ ജയഃ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ദേശീയ പതാകയിലെ ചക്രം പോലും ധര്‍മ്മചക്രത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഭാരതം അതിന്റെ അന്തസത്തയില്‍ ഒരു ധര്‍മ്മ കേന്ദ്രീകൃത നാഗരികതയാണ്. സമ്പത്തും (അര്‍ത്ഥം) ആഗ്രഹങ്ങളും (കാമം) ധര്‍മ്മത്തിന്റെ അച്ചടക്കത്തിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, മനുഷ്യ ജന്മത്തിന്റെ ആത്യന്തിക ലക്ഷ്യമായ മോക്ഷം സ്വാഭാവികമായും വന്നുചേരുന്നു. കരുണയാണ് ധര്‍മ്മം, അഹംഭാവം പാപവും. അതിനാല്‍, ജീവിതം ആന്തരികമായ ആത്മീയ അച്ചടക്കവും ബാഹ്യമായ സാമൂഹിക സേവനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തണം. സ്വാമി വിവേകാനന്ദന്‍ ഇത് ‘ശിവജ്ഞാനേന ജീവസേവ’ എന്ന തത്വത്തില്‍ മനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്; അതായത് മനുഷ്യനെ സേവിക്കുന്നത് ഈശ്വരനെ സേവിക്കുന്നതിന് തുല്യമാണ്, പാവപ്പെട്ടവര്‍ക്കുള്ള സേവനം ഈശ്വരാരാധനയ്ക്ക് തുല്യവുമാണ്. ‘ഏകാന്ത് മേ സാധന ഔര്‍ ലോകന്ത് മേ സേവ’ (ഏകാന്തതയില്‍ സാധനയും ജനമധ്യത്തില്‍ സേവനവും) എന്ന ചൊല്ലും ഇതേ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നു. രവീന്ദ്രനാഥ ടാഗോര്‍ ഇത് മനോഹരമായി പറയുന്നു, സമൂഹത്തിന് നല്‍കുന്നതോ സംഭാവന ചെയ്യുന്നതോ ‘ദാനമാണ്’, എന്നാല്‍ സമൂഹത്തിന് തിരികെ നല്‍കുന്നത് ‘ധര്‍മ്മ’വുമാണ്.
ഇതാണ് ഭാരതത്തിന്റെ നാഗരിക സ്വത്വം, ഇതാണ് അതിന്റെ സ്വദേശി ജീവിത ശൈലി.
ഭഗവദ്ഗീതയുടെ പതിനെട്ടാം അധ്യായത്തില്‍ പറയുന്നത്, ഒരു വ്യക്തി അര്‍പ്പണബോധത്തോടെ കടമ നിര്‍വഹിക്കുകയും സ്വന്തം കര്‍മ്മത്തിലൂടെ ഈശ്വരനെ ആരാധിക്കുന്നതിലൂടെയും പൂര്‍ണ്ണത കൈവരിക്കുന്നു എന്നാണ്. ഈശ്വരനുള്ള ആരാധനയായി ഒരാള്‍ തന്റെ പ്രവൃത്തികളെ പുഷ്പങ്ങളായി അര്‍പ്പിക്കുന്നത് അഗാധമായ സംതൃപ്തി നല്‍കുന്നു എന്ന് സന്ത് ജ്ഞാനേശ്വര്‍ വ്യക്തമാക്കുന്നു. നമ്മുടെ ഓരോ പ്രവൃത്തിയും സമൂഹത്തോടുള്ള സേവന മനോഭാവത്തോടെ ചെയ്യണം എന്നതാണ് ഇതിന്റെയെല്ലാം സത്ത. ആരാധനയ്ക്കായി നമ്മള്‍ ശുദ്ധവും സുഗന്ധമുള്ളതും ശ്രേഷ്ഠവുമായ പൂക്കള്‍ തിരഞ്ഞെടുക്കുന്നത് പോലെ, സമൂഹത്തിന് സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ പ്രവൃത്തികളും ശുദ്ധവും മികച്ചതും ഉന്നത നിലവാരമുള്ളതുമായിരിക്കണം.
ഇതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ ‘സ്വ’. ഇത് നമ്മുടെ സ്വഭാവമായി മാറട്ടെ, നമ്മുടെ ജീവിതരീതിയെ രൂപപ്പെടുത്തട്ടെ. അപ്പോള്‍ നമ്മുടെ സാമൂഹികവും ദേശീയവുമായ ജീവിതം ഐക്യമുള്ളതും സമൃദ്ധവും സംതൃപ്തി നല്‍കുന്നതുമായി മാറും. ഇതുതന്നെയാണ് യഥാര്‍ത്ഥ സ്വദേശി ജീവിതരീതി.

Share
Tweet
SendShareShare

Latest from this Category

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies