ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിവാദ ബില്‍ പാസ്സായിരുന്നു. പുതിയ നിയമപ്രകാരം 2014 ഡിസംബര്‍ 31-നുമുമ്ബ് പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍പൗരത്വം ലഭിക്കും.പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.ചരിത്രപരമായ ബില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൗരത്വ ബില്ലിനെ വിശേഷിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യസഭയില്‍ 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്തു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു .ശിവസേനയ്ക്ക് മൂന്നുപേരാണ് രാജ്യസഭയിലുളളത്. 311 പേരുടെ പിന്തുണയോടെയാണ് ലോക്‌സഭയില്‍ ഭരണപക്ഷം പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷത്ത് നിന്ന് 80 പേരാണ് ഇതിനെ എതിര്‍ത്തത്.ബില്ല് അവതരിപ്പിച്ച് സംസാരിച്ച അമിത് ഷാ, ബില്ല് മുസ്ലീം വിരുദ്ധമല്ലെന്ന് ആവര്‍ത്തിച്ചു. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പലപ്പോഴും ചര്‍ച്ച പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുളള വാക്കേറ്റത്തിലേക്ക് വരെ നീണ്ടു. എട്ടുമണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണു ബില്ല് പാസായത്. ചരിത്രപരമായ മണ്ടത്തരം തിരുത്തുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി ബില്‍ കൊണ്ടുവന്നതെന്നാണ് ചര്‍ച്ചയ്ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും പ്രസ്താവന ഒരേ പോലെയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വ ബില്‍ മുസ്ലീം വിരുദ്ധമല്ല. ഇന്നലെ ബില്ലിനെ അനുകൂലിച്ച ശിവസേന ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റിയതിന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു.’വിഭജനം നടന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷം ഈ പ്രസ്താവനയെ വിമര്‍ശിച്ചു. 1950 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാനും ഒപ്പിട്ട കരാര്‍ ഓര്‍മ്മിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇരുരാജ്യങ്ങളിലും ഉളള മതന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷ മതവിഭാഗത്തിന് തുല്യമായ അവകാശങ്ങള്‍ നല്‍കുമെന്നാണ് കരാറില്‍ പറയുന്നത്. മതന്യൂനപക്ഷങ്ങളോട് ഇരു പ്രധാനമന്ത്രിമാരും അവകാശവാദമായി പറഞ്ഞിരുന്നത് ഇക്കാര്യമാണ്. ഇതില്‍ നിന്ന് വിഭജനം നടന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാകും. ഈ ചരിത്രപരമായ മണ്ടത്തരം തിരുത്താനാണ് പുതിയ ബില്‍’ അമിത് ഷാ പറഞ്ഞു. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ബില്‍ കൊണ്ടുവരേണ്ടത് ആയിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
വിഭജനത്തിന് കാരണം ജിന്നയാണ്. അദ്ദേഹത്തിന്റെ ആവശ്യം കോണ്‍ഗ്രസ് എന്തിന് അംഗീകരിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത് എന്നും അമിത് ഷാ ഓർമ്മിപ്പിച്ചു. അതേസമയം ബില്ലിനെതിരെ അസമിൽ പ്രതിഷേധം തുടരുകയാണ്. വിശ്വംസക ശക്തികൾ സമരക്കാർക്കിടയിൽ കടന്നു കൂടി ഹിന്ദു സ്ഥാപനങ്ങളും അവരുടെ വസ്തുക്കളും നശിപ്പിക്കുന്ന കാഴ്ചകൾ പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post