ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായതോടെ ജൂലൈ മുതൽ മണിപ്പുർ ഗവർണർ എൽ. ഗണേശന് പശ്ചിമ ബംഗാളിന്റെ അധിക ചുമതല വഹിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ആനന്ദബോസ് കോട്ടയം മാന്നാനം സ്വദേശിയാണ്. ക്യാബിനറ്റ് റാങ്കോടെ മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1977 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ജില്ലാ കലക്റ്റർ, വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.
പദ്മനാഭ സ്വാമിക്ഷേത്രത്തിൽ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഏറെ പ്രശസ്തമായ ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പിന് അർഹനായിട്ടുണ്ട്. എഴുത്തുകാരനും കോളമിസ്റ്റുമാണ്. ചെറുകഥ, നോവൽ, കവിത തുടങ്ങി ബോസിന്റേതായി ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകളിൽ നാൽപ്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്ന വികസന അജൻഡ തയാറാക്കിയ വർക്കിങ് ഗ്രൂപ്പിന്റെ അധ്യക്ഷനായിരുന്നു.
Discussion about this post