ന്യൂഡൽഹി: മൊബൈൽ ഫോൺ കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. 2022-23 സാമ്പത്തിക വർഷം അവസാനത്തോടെ 900 കോടി ഡോളർ കടക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 70,000 കോടി രൂപയോളം വരുമിത്. ഇതുവരെ കയറ്റുമതി 500 കോടി ഡോളർ പിന്നിട്ടതായാണ് കണക്ക്. സാംസംഗ്, ആപ്പിൾ എന്നീ കമ്പനികളാണ് രാജ്യത്തെ മൊബൈൽ ഫോൺ ഉത്പാദനത്തിലും കയറ്റുമതിയിലും വൻ കുതിപ്പ് നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ മൊബൈൽ ഫോൺ ഉത്പാദനത്തിൽ പകുതിയിലധികവും ഈ രണ്ട് കമ്പനികൾ ചേർന്നാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതി 45,000 കോടി രൂപയായിരുന്നു. 2020-ൽ കൊണ്ടുവന്ന ഉത്പാദന അനുബന്ധ പദ്ധതിയാണ് ഇന്ത്യയിലെ മൊബൈൽ ഫോൺ ഉത്പാദനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത്. ഈ പദ്ധതിയനുസരിച്ചാണ് ആപ്പിളിന്‍റെ കരാർ കമ്പനികളായ ഫോക്‌സ്‌കോൺ, പെഗാട്രോൺ, വിസ്‌ട്രോൺ എന്നിവ ഇന്ത്യയിലെത്തിയത്.
ആപ്പിൾ ഉത്പന്നങ്ങളുടെ ഉത്പാദനത്തിൽ ഇന്ത്യയ്‌ക്ക് കൂടുതൽ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറിയായ ചൈനയിലെ ഐഫോൺസിറ്റ് പ്ലാന്റിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ആപ്പിൾ ഉത്പാദന കേന്ദ്രം വ്യാപിപ്പിക്കാനൊരുങ്ങുന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നത്. ഇതിന്‍റെ ഭാഗമായി ആപ്പിൾ ഐപാഡ് ഉത്പാദനം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ആപ്പിൾ കമ്പനിയും സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം.
Discussion about this post