ഡൽഹി: ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന്‍റെ മേൽ പാകിസ്താൻ ഉന്നയിക്കുന്ന അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിയ ബാഗ്ചി, ഇന്ത്യയുടെ പരമാധികാരത്തിൽ പാകിസ്താൻ ഇടപെടേണ്ട എന്ന് താക്കീതും നൽകി.
‘ഇന്ത്യയുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പാകിസ്താൻ ഇടപെടേണ്ട. ഇത് പൂർണ്ണമായും ഇന്ത്യയുടെയും ഇന്ത്യയുടെ ഭരണഘടനയുടെയും കാര്യമാണ്. ഇന്ത്യയുടെ പരമാധികാരത്തിൽ പാകിസ്താൻ കൈ കടത്താൻ വരേണ്ടതില്ല’ എന്നാണ് കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകൾക്ക് അരിന്ദം ബാഗ്ചി മറുപടി നൽകിയത്.
ദക്ഷിണേഷ്യയിലെ സമാധാനവും വികസനവും കശ്മീർ തർക്ക പരിഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കശ്മീരികൾക്ക് അവരുടെ വിധി തീരുമാനിക്കാനുള്ള നിയമപരമായ അവകാശം നൽകുന്നതിൽ ആഗോള സമൂഹം ഇടപെടണം. ആഗസ്റ്റ് 5-ലെ നടപടികൾ ഇന്ത്യ തിരുത്തണം. ആർട്ടിക്കിൾ 370 റദ്ദാക്കിയത് പിൻവലിക്കണം എന്നായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ട്വിറ്റ് ചെയ്തത്.
Discussion about this post