ന്യൂദൽഹി: കശ്മീർ ഫയൽസ് ഓസ്കാർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടത് വിമർശകർക്കുള്ള മറുപടിയാണെന്ന് ബോളിവുഡ് നടൻ മിഥുൻ ചക്രബർത്തി. 53-മത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ജൂറിയായിരുന്ന ഇസ്രായേലി സംവിധായകൻ നാദവ് ലാപിഡ് സിനിമ അശ്ലീലമെന്നും തെറ്റ് പ്രചരിപ്പിക്കുകയാണെന്നും വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സിനിമയിലെ അഭിനേതാവായ മിഥുൻ ചക്രബർത്തിയുടെ പ്രതികരണം.
കശ്മീർ ഫയൽസ് ഓസ്കാർ ചുരുക്കപ്പട്ടികയിലിടം നേടിയതിൽ അതിയായ സന്തോഷമുണ്ട്. ഇത് സിനിമയെ വിമർശിച്ചവർക്കുള്ള മറുപടിയാണ്. സിനിമ അശ്ലീലമെന്നും തെറ്റ് പ്രചരിപ്പിക്കുന്നുവെന്നും വിധിയെഴുതിയ ജൂറിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണിത്, മിഥുൻ ചക്രബർത്തി പറഞ്ഞു.
വിവാദ പ്രസ്താവനകൾക്കൊന്നും ഞാനില്ല. ചില തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിച്ചില്ല. അത് വേദനിപ്പിച്ചു. പക്ഷേ, ഇപ്പോൾ സിനിമ ഓസ്കാർ ചുരുക്കപ്പട്ടികയിലിടം നേടി. മറ്റ് സിനിമകൾക്കും ആശംസകൾ അറിയിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമയിൽ മിഥുൻ ചക്രവർത്തി, അനുപംഖേർ, ദർശന കുമാർ, പല്ലവി ജോഷി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഓസ്കാർ ചുരുക്കപ്പട്ടികയിലിടം നേടിയതിൽ വിവേക് അഗ്നിഹോത്രിയും അനുപം ഖേറും സന്തോഷം പങ്കുവച്ചു. പുരസ്കാരത്തിന് പരിഗണിക്കുന്ന 301 സിനിമകളുടെ പട്ടികയിലാണ് കശ്മീർ ഫയൽസ് ഇടംപിടിച്ചത്.
Discussion about this post