ഗുവാഹത്തി: മയക്കുമരുന്നിന് അടിപ്പെട്ട് മരിക്കുന്നവരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന ഫത്വയുമായി മസ്ജിദ് കബറിസ്ഥാന്‍ കമ്മറ്റി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും വില്ക്കുന്നവരുടെയും സംസ്‌കാരത്തിന് കബറിസ്ഥാനിലിടം നല്കില്ലെന്നും തീരുമാനമുണ്ട്. ആസാമിലെ മോറിഗാവ് ജില്ലയിലെ മൊയ്രാബാരി ടൗണ്‍ കബറിസ്ഥാന്‍ കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന് പുതിയ തീരുമാനമെടുത്തത്. അടുത്തിടെ നടന്ന കബറിസ്ഥാന്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മൊയ്രാബാരി ടൗണ്‍ കബറിസ്ഥാന്‍ കമ്മിറ്റി പ്രസിഡന്റ് മെഹബൂബ് മുക്താര്‍ പറഞ്ഞു. ‘മയക്കുമരുന്നിനടിപ്പെട്ട് മരിക്കുന്നവരുടെയോ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയോ മൃതദേഹം കബറിസ്ഥാനില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. മൊയ്‌രാബാരിയെ പിടികൂടിയിരിക്കുന്ന മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടാനാണിത്, മെഹബൂബ് മുക്താര്‍ പറഞ്ഞു.
മൊയ്‌രാബാരിയെ മയക്കുമരുന്ന് മുക്തമാക്കാനുള്ള ഏത് തീരുമാനവും ശ്ലാഘനീയമാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. പ്രദേശത്തെ നിരവധി യുവാക്കള്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിരവധി കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാണ്. രണ്ട് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെ ഏറ്റവും കടുത്ത പോരാട്ടത്തിലാണ്. 9,309 പേരെയാണ് അറസ്റ്റ് ചെയ്തത്. 1,430 കോടി രൂപയുടെ മയക്കുമരുന്ന്. പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഉപഭോഗത്തിനും വിതരണ ശൃംഖലകള്‍ക്കും കനത്ത നാശം വരുത്തി, മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post