ക്യാനഡ ആസ്ഥാനമാക്കി ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കടുത്ത പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇവരുടെ പ്രവൃർത്തികൾ ഇൻഡോ കനേഡിയൻ ബന്ധങ്ങൾക്ക് നല്ലതല്ല എന്ന് അദ്ദേഹം പറഞ്ഞു . മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ടാബ്‌ലോ ഉൾപ്പെടുത്തി ക്യാനഡയിൽ ഖാലിസ്ഥാൻ അനുകൂലികൾ ജാഥ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് വിദേശകാര്യ മന്ത്രി ശക്തമായി പ്രതികരിച്ചത്.
ക്യാനഡയിലെ ബ്രാംപ്ടണിൽ ഖാലിസ്ഥാനി അനുകൂലികൾ നടത്തിയ പരേഡിന്റെ ഭാഗമായിരുന്നു ഈ ടാബ്ലോ. ഏതാണ്ട് 5 കിലോമീറ്റർ ദൂരം ഈ പരേഡ് നടന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനപ്പുറം; വിഘടനവാദികൾക്കും തീവ്രവാദികൾക്കും ക്യാനഡ ഇടം നൽകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നും ജയശങ്കർ പറഞ്ഞു. “ഇത് കേവലം ഒരു സംഭവം മാത്രമല്ല ഒരു വലിയ ചോദ്യമാണ്. ഇത് ഇന്ത്യ-ക്യാനഡ ബന്ധത്തിനും കാനഡയ്‌ക്കും നല്ലതല്ല,” അദ്ദേഹം പറഞ്ഞു.
ജൂൺ 6 ന് ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 39-ാം വാർഷികത്തിന് മുന്നോടിയായാണ് ജൂൺ 4 ന് ഖാലിസ്ഥാൻ അനുകൂലികൾ ബ്രാംപ്ടണിൽ പരേഡ് നടത്തിയത്. ഇതിൽ നിന്നുള്ളതാണ് വൈറൽ വീഡിയോ എന്ന് കണക്കാക്കപ്പെടുന്നു.
ഈ സംഭവത്തിൽ ജൂൺ ഏഴിന് തന്നെ ഇന്ത്യ കനേഡിയൻ സർക്കാരിനോട് അതൃപ്തി അറിയിച്ചിരുന്നു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഈ സംഭവത്തിൽ അതൃപ്തി അറിയിച്ചുകൊണ്ട് കനേഡിയൻ സർക്കാരിന് കത്ത് നൽകി.ഇത്തരം സംഭവങ്ങൾ “സ്വീകാര്യമല്ല” എന്ന് ശക്തമായ ഭാഷയിൽ ആദ്യം തന്നെ കനേഡിയൻ സർക്കാരിനെ അറിയിച്ചിരുന്നു.
ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിച്ചതിനെ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെ അപലപിച്ചു, “വെറുപ്പിനോ അക്രമത്തിന്റെ മഹത്വ വൽക്കരണത്തിനോ കാനഡയിൽ സ്ഥാനമില്ല ” അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി.
1984 ജൂണിൽ പഞ്ചാബിലെ അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഖാലിസ്ഥാനി തീവ്രവാദികളെ തുരത്താൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ.
Discussion about this post