തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. നേരത്തേ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് ലിഫ്റ്റ് നിർമ്മാണനവുമായി പൊതുമരാമത്തു വകുപ്പ് മുന്നോട്ടു പോകുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനം വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി നവംബര്‍ നാലിന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്നതുള്‍പ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ഉത്തരവും നിലവിലുണ്ടായിരുന്നു.
എന്നാൽ ഇത് മറികടന്നു ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് കറുത്ത ഇന്നോവ കാർ വാങ്ങാൻ 32 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. കണ്ണൂർ തോട്ടടയിലെ ഷോറൂമിൽ നിന്നും കാർ വാങ്ങാനാണ് ഉത്തരവ്. പരാമവധി 35 ലക്ഷം രൂപ ചെലവഴിച്ച്കാർ വാങ്ങാനായിരുന്നു 17 ന് ഇറക്കിയ ഉത്തരവിലെ തീരുമാനം. ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് ഫണ്ടെടുത്ത് ഇലട്രിക്ക് വാഹനം വാടകക്ക് എടുക്കാമെന്ന നയത്തിന് വിരുദ്ധമായാണ് പുതിയ വാഹനം വാങ്ങുന്നത്. കാലപ്പഴക്കവും ദീർഘദൂര യാത്രകൾക്കുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് പി.ജയരാജന് പുതിയ കാർ വാങ്ങുന്നതെന്നാണ് സർക്കാർ വിശദീകരണം
Discussion about this post