കൽപ്പറ്റ: ഒളിംപിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിംപിക്സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വയനാട്ടിലെ വടുവൻചാൽ ജിഎച്ച്എസ്എസിൽ നൈപുണ്യ വികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ ഒളിംപിക്സ് നടത്താനുള്ള വേദികൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്. മറ്റു ജില്ലകളിൽ കൂടി സൗകര്യം വർധിപ്പിച്ചാൽ എല്ലാ ജില്ലകളിലും കേരള സ്കൂൾ ഒളിംപിക്സ് നടത്താൻ സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വന്തമായി സ്പോർട്സ് കോംപ്ലക്സ് പരിഗണനയിലുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. എന്നാൽ സ്കൂൾ മൈതാനങ്ങളെ കവർന്നുകൊണ്ടുള്ള കെട്ടിട നിർമാണങ്ങൾ ശരിയായ പ്രവണതയല്ല. കായികവും മാനസികവുമായ വളർച്ചയ്ക്ക് നിദാനമായ കളി മൈതാനങ്ങളെ നിലനിർത്തി വേണം കെട്ടിട നിർമാണത്തിന് സ്ഥലം കണ്ടെത്താൻ. സ്കൂൾതല കായികോത്സവങ്ങൾ വിപുലമായി നടത്തും. നീന്തൽ ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.
പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് നൽകിവന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കും. കൊവിഡ് മഹാമാരിയുടെ കാലത്ത് നിർത്തിവച്ചിരുന്ന, പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വർഷം മുതൽ പുനഃസ്ഥാപിക്കുക- മന്ത്രി പറഞ്ഞു. ഐ.സി. ബാലകൃഷ്ണന് എംഎല്എ അധ്യക്ഷത വഹിച്ചു.
Discussion about this post