തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ താത്കാലിക വൈസ് ചാൻസലർ ആയി നിയമിക്കുന്നതിന് മുൻ വിസിയെ ഉൾപ്പെടുത്തി കേരളസർക്കാർ നൽകിയ 3 അംഗ പാനൽ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലയാള സർവകലാശാലാ വിസിയുടെ ചുമതല നൽകാൻ ഒരു പ്രഫസറുടെ മാത്രം പേര് നൽകിയതും അദ്ദേഹം അംഗീകരിച്ചില്ല.
രണ്ടു സർവകലാശാലകളിലും ഇപ്പോൾ സർവീസിലുള്ള 3 സീനിയർ പ്രഫസർമാർ വീതം ഉൾപ്പെടുന്ന പാനലുകൾ നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി അവസാനിക്കുന്നതുവരെ സ്ഥിരം വിസിമാരെ നിയമിക്കുന്നതിനുള്ള സേർച് കമ്മിറ്റി രൂപീകരണം സർക്കാർ തടഞ്ഞതിൽ ഗവർണർ അസന്തുഷ്ടനാണ്. എംജി വിസി നിയമനം നീട്ടുന്നതും അതിന്റെ തുടർച്ചയാണ്. എന്നാൽ കേരള സർവ്വകലാശാലയിൽ സേർച് കമ്മിറ്റി രൂപീകരിക്കാനുള്ള കോടതിയുടെ ഉത്തരവ് അംഗീകരിക്കാനോ, യൂണിവേഴ്‌സിറ്റി പ്രതിനിധിയെ കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കാനോ സിപിഎം നേതൃത്വം തയാറാകുന്നുമില്ല.
നേരത്തെ മുൻ വിസി ഡോ.സാബു തോമസിന് എംജിയിൽ പുനർനിയമനം നൽകണമെന്ന സർക്കാരിന്റെ ശുപാർശ ഗവർണർ തള്ളിയിരുന്നു. പകരമാണ് അദ്ദേഹം സർക്കാരിനോട് പാനൽ ആവശ്യപ്പെട്ടത്. വിരമിച്ച വിസി ഉൾപ്പെടെ സർക്കാരിന് താൽപര്യമുള്ള പ്രഫസർമാരുടെ ഈ പാനലും ഗവർണർ അംഗീകരിക്കാൻ തയാറായില്ല.
കഴിഞ്ഞ ശനിയാഴ്ച മുതൽ എംജിയിലും മലയാള സർവകലാശാലയിലും വിസി ഇല്ല. വിസി സ്ഥാനത്ത് പകരക്കാരൻ പോലും ഇല്ലാത്തത് ആദ്യമാണ്. മലയാള സർവകലാശാലയുടെ ചുമതല എംജി വിസിക്ക് ആയിരുന്നതിനാൽ അവിടെയും നാഥനില്ലാത്ത അവസ്ഥ ആണ്. എംജിയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ലാത്തിനാൽ വിദ്യാർത്ഥികളും വലയുകയാണ്. അതേസമയം സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിൽ നിലവിൽ വിസിമാരില്ല.
Discussion about this post