എറണാകുളം: 02.06.2023 ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന
പ്ലാന്റേഷൻ ലേബർ കമ്മിറ്റി (PLC) തീരുമാനം തികച്ചും തൊഴിലാളി വഞ്ചന ആണെന്ന്
പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പി എൽ സി നോട്ടിഫിക്കേഷൻ കാലാവധി കഴിഞ്ഞ 17 മാസം പിന്നിട്ടിട്ടും കരാർ
ഉണ്ടാക്കാതിരുന്നത് തോട്ടം തൊഴിലാളികളോട് സർക്കാർ കാണിച്ച അവഗണനയാണ്.
കഴിഞ്ഞ പി എൽ സി വിജ്ഞാപനത്തിൽ 52 രൂപയുടെ വേതന വർദ്ധനവ് ഉണ്ടായിരുന്നു. ഈ എഗ്രിമെൻറ് പ്രകാരം കേവലം 41 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഏഴുവർഷം മുമ്പ് ഇടതുമുന്നണി പ്രകടന പത്രികയിൽ
പറഞ്ഞത് തോട്ടം തൊഴിലാളികളുടെ പ്രതിദിന വേതനം 600 രൂപ ആക്കും എന്നാണ്. ട്രേഡ്
യൂണിയനുകൾ ഒന്നടങ്കം ആവശ്യപ്പെട്ടത് 700 രൂപ വേതനം വേണമെന്നാണ്. ഈ
കരാറിലും തേയില, കാപ്പി ,ഏലം തൊഴിലാളികൾക്ക് ലഭിക്കുക 480 രൂപയിൽ താഴെ
മാത്രമാണ്. 800 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികളെ ഉൾപ്പെടെ
അണിനിരത്തി കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്തവരാണ് ഇടത് വലത്
മുന്നണികൾ.
നിലവിലെ കരാർ പ്രകാരം തൊഴിലാളികൾക്ക് ഒരു വർഷത്തെ ശമ്പള കുടിശ്ശിക
നഷ്ടമായിരിക്കുകയാണ്.2023 ജനുവരി ഒന്നുമുതലാണ് മുൻകാല പ്രാബല്യമുള്ളത്.
തോട്ടം ഉടമകൾക്ക് ജസ്റ്റിസ് എൻ കൃഷ്ണൻ നായർ കമ്മീഷൻ ശുപാർശ ചെയ്ത മുഴുവൻ
നിർദ്ദേശങ്ങളും സർക്കാർ നടപ്പിലാക്കി കൊടുത്തപ്പോൾ തൊഴിലാളികൾക്ക് വേണ്ടി
യാതൊന്നും ചെയ്തില്ല. ഈ തൊഴിലാളി വഞ്ചനക്കെതിരെ വരും ദിവസങ്ങളിൽ
ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് ഫെഡറേഷൻ രൂപം നൽകും. സർക്കാരിന്റെ
തൊഴിലാളി വിരുദ്ധ പി എൽ സി കരാറിൽ ബിഎംഎസ് വിയോജിപ്പ് രേഖപ്പെടുത്തി
ഒപ്പുവെക്കാതെ ഇറങ്ങിവരികയാണ് ഉണ്ടായത്.
യോഗത്തിൽ ഫെഡറേഷൻ പ്രസിഡൻറ് പി. കെ. മുരളീധരൻ, ജനറൽ സെക്രട്ടറി സിബി
വർഗീസ്, പി എൽ സി മെമ്പർ എൻ. ബി. ശശിധരൻ, ബി. വിജയൻ, എസ്. ജി. മഹേഷ്
എന്നിവർ സംസാരിച്ചു.
Discussion about this post