തിരുവനന്തപുരം: കേരള സർക്കാർ പി.എം.ശ്രീ (PM SHRI) പദ്ധതിയുമായി മുന്നോട്ട് പോകാനും സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വിദ്യാഭ്യാസ വികസന അവസരങ്ങൾ പ്രയോജനപ്പെടുത്താനും തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ. കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും അവസരങ്ങളും ഉറപ്പാക്കുന്ന പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സമാനതകളില്ലാത്ത പോരാട്ടമാണ് കഴിഞ്ഞ കാലങ്ങളിൽ എബിവിപി നടത്തിയത്. മറ്റെല്ലാ വിദ്യാർത്ഥി സംഘടനകളും പദ്ധതിയെ എതിർത്തപ്പോൾ എബിവിപി മാത്രമാണ് പി. എം ശ്രീ നടപ്പിലാക്കണം എന്ന നിൽപാട് സ്വീകരിച്ചത്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ നേരിൽ കണ്ട് പല തവണ ആവശ്യമുന്നയിക്കുകയും നിരവധി പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ച് പോലീസ് മർദനങ്ങളും ലാത്തിച്ചാർജും നേരിട്ടു. സമരങ്ങളുടെ ഭാഗമായി ഇരുപത്തഞ്ചിലധികം പ്രവർത്തകരാണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ജയിൽവാസം അനുഷ്ഠിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ആളുകൾക്ക് നേരെ ഗുണ്ടാ ആക്രമണം പോലുമുണ്ടായി. എടുത്ത നിലപാടിൽ ഉറച്ച് നിന്ന് എബിവിപി മുന്നോട്ട് വച്ച സമ്മർദ്ദത്തിന്റെ ഫലം കൂടിയാണ് ഈ അനുകൂല തീരുമാനം.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് വിദ്യാലയങ്ങൾ ഈ പദ്ധതിയുടെ ഗുണഫലങ്ങൾ അനുഭവിക്കുമ്പോൾ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ വിദ്യാർത്ഥികളെ ഈ അവസരങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള മുൻകാല സമീപനം നിർഭാഗ്യകരമായിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയും വിദ്യാഭ്യാസ പുരോഗതിയും മുൻനിർത്തി സർക്കാർ യാഥാർത്ഥ്യബോധത്തോടെയുള്ള തീരുമാനം കൈക്കൊണ്ടത് അഭിനന്ദനാർഹമാണ്. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ കൂടുതൽ വികസന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നതിനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് എ.ബി.വി.പി വിശ്വസിക്കുന്നു.
പി.എം.ശ്രീ പദ്ധതിയെ കുറിച്ച് അനാവശ്യ ഭീതിയും തെറ്റായ പ്രചാരണങ്ങളും നടത്തി വിദ്യാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കാൻ ശ്രമിച്ചവർ ഇപ്പോൾ ആത്മപരിശോധന നടത്തണം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ നിലവാര വർധനയ്ക്കും ഉപകരിക്കുന്ന എല്ലാ പദ്ധതികൾക്കും രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.













Discussion about this post