തിരുവനന്തപുരം: സാംസ്‌കാരിക വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കണമെന്ന് തപസ്യ കലാസാഹിത്യ വേദി കേന്ദ്രഭരണസമിതിയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തലമുറകളെ കാര്‍ന്നുതിന്നുന്ന ലഹരി വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. മയക്കുമരുന്ന് അടക്കമുള്ള ലഹരി വില്പനക്കാരെയും വിതരണക്കാരെയും പൂര്‍ണമായി ഇല്ലാതാക്കുന്നതുപോലെ തന്നെ അനിവാര്യമാണ് വിദ്യാഭ്യാസക്രമത്തില്‍ സംസ്‌കാരത്തിനും സാമൂഹിക മൂല്യങ്ങള്‍ക്കും ഇടമുറപ്പാക്കുക എന്നതും, തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
ഭാരതീയ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായ കേരളത്തനിമയ്‌ക്കും ജീവിതശൈലിക്കും അനുസൃതമായ തരത്തില്‍ നമ്മുടെ പാഠ്യപദ്ധതി പുനരാവിഷ്‌കരിക്കണം. ഭാഷയോടും സംസ്‌കാരത്തോടും നാടിനോടും പ്രതിബദ്ധതയുള്ള ഒരു ജനതയെ സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാവണം വിദ്യാഭ്യാസകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. അതിന് അനുകൂലമായ അന്തരീക്ഷം വിദ്യാലയങ്ങളില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
കുടുംബങ്ങളിലും ഇത്തരത്തില്‍ സാംസ്‌കാരികമായ ഒത്തുചേരല്‍ കാലത്തിന്റെ അനിവാര്യതയാണ്. രാമായണമാസവും പിന്നാലെ എത്തിച്ചേരുന്ന ഓണാഘോഷങ്ങളുമെല്ലാം സാമൂഹികമായ ഒത്തുചേരലിനുള്ള അവസരങ്ങളായി കാണണം. ഒറ്റപ്പെടലില്‍ നിന്നും കൂട്ടംതെറ്റലില്‍നിന്നുമാണ് ലഹരിയുടെ പിടിയിലേക്ക് നമ്മുടെ കുട്ടികള്‍ വീണുപോകുന്നത്. ഒരുമയുടെ ഉത്സവാവസരങ്ങളിലൂടെ അവരിലേക്ക് തനിമയാര്‍ന്ന ജീവിത നന്മകള്‍ പകരാന്‍ എല്ലാവരും തയാറാകണം. കലാസാഹിത്യ സംഘടനകള്‍, വിദ്യാലയങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന പ്രസ്ഥാനങ്ങള്‍ ഇതൊരു ഉത്തരവാദിത്തമെന്ന് കണ്ട് ഏറ്റെടുക്കണം.
തുഞ്ചത്താചാര്യന്റെ ഭവ്യസ്മരണകളോട് ഇന്നും കേരളം വേണ്ടവിധമുള്ള ആദരവ് കാട്ടുന്നില്ല എന്നത് ദുഃഖകരമാണ്. മഹാകവി കുമാരനാശാന്റെ ജന്മനാട് അപമാനിക്കപ്പെടുന്നു. മഹാകവി അക്കിത്തത്തിന്റെ സ്മരണകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതെല്ലാം ഇപ്പോഴും കടലാസിലാണ്. ജന്മശതാബ്ദിയുടെ നിറവിലെത്തിയ സുകുമാര്‍ അഴീക്കോടിനും ഉചിതമായ സ്മാരകം ഉണ്ടായില്ല. പരിസ്ഥിതിക്കും മാനവികതയ്‌ക്കും വേണ്ടി നിലകൊണ്ട സുഗതകുമാരിയുടെ സ്മരണകളോടും അവഗണനയാണ്. സാഹിത്യവും കലയും പരിപോഷിപ്പിക്കേണ്ട അക്കാദമികള്‍ കക്ഷിരാഷ്‌ട്രീയത്തിന്റെ പിടിയിലമര്‍ന്നിട്ട് കാലങ്ങളായി. എല്ലാ സാഹിത്യ, സാംസ്‌കാരിക ചര്‍ച്ചകളും മതത്തിലും രാഷ്‌ട്രീയത്തിലും തട്ടി വഴിതെറ്റിയിരിക്കുന്നു. എല്ലാ ഭേദവിചാരങ്ങള്‍ക്കുമതീതമാണ് ഭാഷയും ഭൂമിയും സംസ്‌കാരവുമെന്ന ബോധ്യത്തിലേക്ക് ഉയരുകയാണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള ഉപാധി. അതിനുവേണ്ടി കൈകോര്‍ക്കാനും ഒരുമിച്ച് പരിശ്രമിക്കാനും എല്ലാവര്‍ക്കും കഴിയുമെന്ന് തപസ്യ പ്രതീക്ഷിക്കുന്നു.
സംസ്ഥാന അദ്ധ്യക്ഷന്‍ പി. വിജയകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സംഘടനാ സെക്രട്ടറി സി. രജിത് കുമാര്‍, ജനറല്‍ സെക്രട്ടറി എം. സതീശന്‍, സംസ്‌കാര്‍ ഭാരതി ദേശീയ കാര്യകാരി സദസ്യന്‍ കെ. ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.













Discussion about this post